India - 2026
വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികം
പ്രവാചകശബ്ദം 09-06-2026 - Tuesday
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും തിരുനാളും കുഴിക്കാട്ടുശേരി തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷിക്കപ്പെട്ടു. വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കുചേർന്നു. ഊട്ടുനേർച്ചയിൽ 35,000 ത്തോളം പേർ പങ്കാളികളായി. തിരുനാൾ ദിവ്യബലിക്ക് മേജർ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനും 105 വൈദികരും സഹകാർമികരായി.
ആഘോഷങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും കമ്മിറ്റി ചെയർമാനുമായ മോൺ. ആന്റു ആലപ്പാടൻ, തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഹോളിഫാമിലി സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനി സ്‌ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ, ജനറൽ കൺവീനർ അജീഷ് ചക്കാലമറ്റത്ത് പള്ളൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ നേതൃത്വം നൽകി. തിരുനാളിന്റെ എട്ടാമിടം ജൂൺ 15ന് നടക്കും. രാവിലെ 10.30ന് തിരുനാൾ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പുവണക്കം. വിശുദ്ധ കുർബാനക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ മുഖ്യകാർമികത്വം വഹിക്കും.
1926 ജൂണ്‍ 8നാണ് മറിയം ത്രേസ്യ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 2000 ഏപ്രില്‍ 9ന് ധന്യയായ മറിയം ത്രേസ്യയെ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2019 ഒക്ടോബര്‍ 13നു വത്തിക്കാനിൽ നടന്ന ശുശ്രുഷയിൽ ഫ്രാൻസിസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

















