News - 2025

കുട്ടികളോടുള്ള നമ്മുടെ ചുമതലകളെക്കുറിച്ച് ഫ്രാന്‍സിസ്‌ മാർപാപ്പ

ഷാജു പൈലി 16-10-2015 - Friday

“ജന്മം നല്‍കി ഈ ലോകത്തേക്ക് കുഞ്ഞുമക്കളെ കൊണ്ട് വരുന്നതിലൂടെ നാം അവര്‍ക്ക്‌ ചില വാഗ്‌ദാനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്” എന്ന് ബുധനാഴ്ചകളിൽ നടത്താറുള്ള തന്റെ പൊതു പ്രസംഗ പരമ്പരയില്‍ കുടുംബങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു.

“ഈ വാഗ്‌ദാനങ്ങളില്‍ ഏറ്റവും മഹത്തായത് സ്നേഹമാണ്; എല്ലാ കുട്ടികളും വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത് അവന്‍ അല്ലെങ്കില്‍ അവള്‍ സ്നേഹിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുമെന്നാണ്.” ഒക്ടോബര്‍ 14ന് സെന്റ്‌ പീറ്റേഴ്സ് സ്കൊയറില്‍ തടിച്ചു കൂടിയ ജനാവലിയോടായി ഇംഗ്ലിഷ് ഭാഷയില്‍ പാപ്പാ തുടര്‍ന്നു. “എപ്പോഴെങ്കിലും ഈ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുമ്പോള്‍ അത് ഈശോയോടുള്ള ഒരു നിന്ദയായി മാറുകയും, അവരുടെ മാലാഖമാര്‍ ദൈവസന്നിധിയില്‍ ഉണ്ട് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു (cf. Mt 18:10)” പാപ്പാ കൂട്ടി ചേര്‍ത്തു.

“മാമ്മോദീസാ എന്ന കൂദാശായിലൂടെ സഭയും കുട്ടികളോടുള്ള ചില കടമകള്‍ ഏറ്റെടുക്കുന്നു. മാതാപിതാക്കളും ക്രിസ്തീയ സഭ മുഴുവനുമായി പാലിക്കേണ്ട ചില കടമകള്‍.” പാപ്പാ തുടര്‍ന്നു “മാനുഷികമായ സ്നേഹം ലഭിക്കുന്നതിലൂടെ ഓരോ കുഞ്ഞുമക്കളും കുട്ടികളെ സ്നേഹിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുകയാണ് ചെയ്യുന്നത്. കുട്ടികാലത്ത് തന്നെ ദൈവത്തിനു വേണ്ടി കുറച്ച് സ്ഥലം നമ്മുടെ ഹൃദയങ്ങളില്‍ സൂക്ഷിച്ചുകൊണ്ട് ദൈവവുമായുള്ള ഈ നിഗൂഡ ബന്ധം പരിപോഷിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്.”

തന്‍റെ മുന്നിലുള്ള മാതാപിതാക്കളോടായി ഫ്രാന്‍സിസ്‌ പാപ്പാ കൂട്ടിച്ചേര്‍ത്തു “മാതാപിതാക്കളെ, നിങ്ങള്‍ കുട്ടികളോട് കാണിക്കുന്ന സ്നേഹം വഴി, അവര്‍ക്ക്‌ തങ്ങളോടും തങ്ങളുടെ വ്യക്തിത്വത്തോടും ദൈവത്തിന്റെ പ്രത്യേക മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന നിലയില്‍ ആദരവും സ്നേഹവും ഉളവാക്കുന്നതിനു സഹായിക്കുന്നു. കുഞ്ഞുമക്കളെ പോലെ ആകുവാനാണ് യേശു നമ്മളെ പഠിപ്പിച്ചിട്ടുള്ളത്; നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും വഴി നമുക്ക്‌ കുഞ്ഞങ്ങള്‍ വഴിയും കുടുംബങ്ങള്‍ വഴിയും ദൈവത്താല്‍ ലഭിച്ചിട്ടുള്ള കടമകളെ നിറവേറ്റാം.”

More Archives >>

Page 1 of 10