Meditation. - April 2025
സുവിശേഷം പ്രഘോഷിക്കാതിരിക്കുന്ന ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ ദാനങ്ങൾ മറ്റുള്ളവരിലേക്കു വർഷിക്കപ്പെടുന്നതിനെ തടയുന്നു
സ്വന്തം ലേഖകൻ 18-04-2024 - Thursday
"വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു... അവന്റെ പൂർണ്ണതയിൽ നിന്നും നാമെല്ലാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു". (യോഹ 1:14-16)
യേശു ഏകരക്ഷകൻ: ഏപ്രില്‍ 18
എന്താണ് സുവിശേഷം? 'ദൈവം തന്റെ നിത്യമായ വചനം മാനുഷികമായ രീതിയിൽ ഉച്ചരിച്ചു; അവിടുത്തെ വചനം മാംസമായി'. ഇതാണ് സുവിശേഷം. നൂറ്റാണ്ടുകളിലൂടെ കടന്ന് ഇന്നും ഈ സുവിശേഷം എവിടെയെല്ലാം പ്രഘോഷിക്കപ്പെടുന്നോ അവിടെയെല്ലാം ദൈവം അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് അവിടുത്തെ ദാനങ്ങൾ മനുഷ്യരിലേക്കു ചൊരിയുന്നു. ചിലരുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ലായിരിക്കാം; എങ്കിലും നിശബ്ദമായും പ്രവർത്തിക്കുന്ന ദൈവം അവരുടെ ജീവിതത്തിലേക്കും ദാനങ്ങൾ ചൊരിയുന്നുണ്ട് തീർച്ച. ഇന്നല്ലങ്കിൽ നാളെ ആ അനുഗ്രഹങ്ങൾ പ്രകടമാകുക തന്നെ ചെയ്യും.
സുവിശേഷം പ്രഘോഷിക്കുക എന്നാൽ ദൈവദാനങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുമായി പകര്‍ന്നു കൊടുക്കുക എന്നർത്ഥം. "അത്യുന്നതനായ ദൈവത്തിന്‍റെ സര്‍വവെളിപാടിന്‍റെയും സാക്ഷാത്കാരമായ കര്‍ത്താവായ ക്രിസ്തു സുവിശേഷം പ്രഘോഷിക്കുന്നതിനു അപ്പസ്തോലന്മാരോടു കല്പിച്ചു. ഇത് പ്രവാചകന്മാര്‍ മുന്‍കൂട്ടി വാഗ്ദാനം ചെയ്തതും, അവിടുന്ന് തന്നെ പൂര്‍ത്തീകരിച്ചതും, സ്വന്തം അധരങ്ങള്‍ കൊണ്ട് പ്രഖ്യാപിച്ചതും ആണ്. സുവിശേഷം പ്രഘോഷിക്കുന്നതിലൂടെ അവര്‍ ദൈവദാനങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുമായി പകര്‍ന്നു കൊടുക്കുകയും ലോകം മുഴുവന്റെയും രക്ഷയുടെയും, ധാര്‍മികവ്യവസ്ഥയുടെയും ഉറവിടമായി അതിനെ അവതരിപ്പിക്കുകയും ചെയ്യുന്നു." (DEI Verbum 7)
വിചിന്തനം
പിതാവായ ദൈവത്തിന്റെ ദാനങ്ങൾ ലോകം മുഴുവൻ വർഷിക്കുന്നതിനായി സുവിശേഷം ഭൂമിയുടെ അതിർത്തികൾ വരെ പ്രഘോഷിക്കപ്പെടണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു. മാമ്മോദീസായിലൂടെ അതിനുള്ള വിളിയും ഉത്തരവാദിത്വവും ഓരോ ക്രിസ്ത്യാനിയും ഏറ്റെടുക്കുന്നു. അതിനാൽ സുവിശേഷം പ്രഘോഷിക്കാതിരിക്കുന്ന ഒരു ക്രിസ്ത്യാനി തങ്ങളുടെ കടമ നിർവ്വഹിക്കുന്നില്ലന്നു മാത്രമല്ല, ദൈവത്തിന്റെ ദാനങ്ങൾ മറ്റുള്ളവരിലേക്കു വർഷിക്കപ്പെടുന്നതിനെ തടയുകയും ചെയ്യുന്നു.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
