News - 2026
പാക്കിസ്ഥാനിൽ എണ്ണൂറോളം ക്രൈസ്തവ കുടുംബങ്ങൾ പലായനം ചെയ്തു
സ്വന്തം ലേഖകന്‍ 21-02-2018 - Wednesday
ലാഹോർ: ദൈവനിന്ദാ ആരോപണത്തെ തുടര്‍ന്നു അക്രമം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ നിന്നു എണ്ണൂറോളം ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു. പാത്രാസ് മസിഹ എന്ന ക്രൈസ്തവ യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തി എന്നു ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ രംഗത്തെത്തുകയായിരിന്നു. പാത്രാസ് മസിഹയെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് അക്രമണങ്ങൾ നടത്തിയ പ്രതിഷേധക്കാരുടെ ആവശ്യം. ഇദ്ദേഹത്തെ കൈമാറാത്ത പക്ഷം ഗ്രാമം അഗ്നിക്കിരയാക്കുമെന്ന് ഒരു സംഘം ഭീഷണിപ്പെടുത്തിയതായി പ്രാദേശിക സുവിശേഷപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി.
വടക്കൻ ലാഹോർ പ്രവിശ്യയിലെ ദഹിർ ഗ്രാമത്തിൽ നിന്നും മാത്രം രണ്ടായിരത്തോളം ക്രൈസ്തവ കുടുംബങ്ങളിൽ എണ്ണൂറോളം കുടുംബങ്ങൾ മതനിന്ദ ആരോപക്കപ്പെട്ട് പലായനം ചെയ്തതായി പ്രൊട്ടസ്റ്റന്‍റ് നേതാവ് ഇമ്മാനുവേൽ മസിഹ പറഞ്ഞു. കഴിഞ്ഞ മാസം പതിനാറിന് പഗലോൺ കി ബസ്തി എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ മസിഹ പ്രസിദ്ധീകരിച്ച സന്ദേശം നീക്കം ചെയ്യണമെന്ന് ഗ്രൂപ്പ് മോഡറേറ്റര്‍ മുഹമ്മദ് സിദ്ദിഖ് ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹത്തിന്റെ ആവശ്യം പാത്രാസ് നിരാകരിക്കുകയും ഇതിനെ തുടര്‍ന്നു ജനം ക്ഷുഭിതരാകുകയായിരുന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇതിനിടെ സമാധാനശ്രമവും നടക്കുന്നുണ്ട്.
ഷഹദ്ര പോലീസ് സ്റ്റേഷനിൽ നടത്തിയ പത്രസമ്മേളനത്തിലും തുടർന്ന് ഒപ്പുവെച്ച സമാധാന ഉടമ്പടിയിലും ക്രൈസ്തവ കുടുംബങ്ങളോട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരാൻ ക്രൈസ്തവ ഇസ്ളാമിക നേതൃത്വം ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് ഉടമ്പടിയിൽ ഒപ്പുവെച്ച പഞ്ചാബ് നിയമസഭാംഗം മേരി ഗിൽ മതവിദ്വേഷത്തിന് കാരണമാകുന്ന അഭിപ്രായങ്ങൾ ഒന്നും തന്നെ സമൂഹ്യ മാധ്യമങ്ങളിൽ രേഖപ്പെടുത്തരുതെന്ന് യുവജനങ്ങൾക്ക് നിർദ്ദേശം നൽകി. പാക്കിസ്ഥാനിൽ സാമൂഹ്യ മാധ്യമങ്ങൾ ഗവൺമെന്റ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം ഫേസ്ബുക്കിൽ വിവാദപരമായ ചിത്രം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് നബീൽ മസിഹ എന്ന ക്രൈസ്തവ കൗമാരക്കാരൻ ജയിൽ നടപടികൾ നേരിടുകയാണ്.

















