News - 2025

യേശുവിൽ വിശ്വസിക്കുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരികയില്ല: ഫ്രാന്‍സിസ് മാർപാപ്പ

സ്വന്തം ലേഖകൻ 09-02-2016 - Tuesday

യേശുവിൽ വിശ്വസിക്കുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരികയില്ല എന്ന് ഫ്രാന്‍സിസ് മാർപാപ്പ. ഞായറാഴ്ച്ച സെന്റ് പീറ്റേർസ് സ്ക്വയറിൽ എത്തിച്ചേർന്ന വിശ്വാസികളോട്, യേശു തന്റെ ആദ്യശിക്ഷ്യരെ തിരഞ്ഞെടുക്കുന്ന സുവിശേഷഭാഗം വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

"സാധാരണക്കാരായിരുന്ന ശിഷ്യൻമാരുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമായിരുന്നു അത്. ഗലീലി കടലിന്റെ തീരത്ത് കുറച്ച് മീൻപിടുത്തക്കാർ കൂടിയിരിക്കുന്നു. രാത്രി മുഴുവൻ കടലിൽ മീൻ പിടിക്കാനായി ചിലവഴിച്ച അവർക്ക്, ഒരു മീൻ പോലും കിട്ടിയില്ല. അവർ വല ഉണക്കികൊണ്ടിരിക്കുകയായിരുന്നു. യേശു അവരുടെ സമീപമെത്തി , തന്നെ കടലിൽ അല്പദൂരത്തേക്കു കൊണ്ടുപോകാൻ പത്രോസിനോട് ആവശ്യപ്പെട്ടു. യേശുവിനെ പറ്റി ധാരാളം കേട്ടിരുന്ന പത്രോസ് അത് അനുസരിച്ചു. യേശു വഞ്ചിയിൽ നിന്നു കൊണ്ട്, കരയിൽ തന്റെ പ്രഭാഷണം കേൾക്കാനെത്തിയവരോട് പ്രസംഗിച്ചു.

പ്രസംഗത്തിനു ശേഷം യേശു പത്രാസിനോട്, മറ്റൊരു ദിക്കിൽ വലയിടാൻ ആവശ്യപ്പെട്ടു. യേശുവിന്റെ വാക്കുകളിൽ അതിനകം തന്നെ വിശ്വാസം വന്നു കഴിഞ്ഞിരുന്നയാളാണ് പത്രോസ്. അവൻ പറഞ്ഞു: 'ഗുരോ, ഞങ്ങൾ രാത്രി മുഴുവൻ വലയെറിഞ്ഞിട്ടും ഒന്നും കിട്ടിയില്ല. പക്ഷേ, അങ്ങ് കൽപ്പിച്ചാൽ ഞങ്ങൾ ഇനിയും വലയിറക്കാം.' യേശുവിൽ വിശ്വസിച്ച പത്രോസിന് നിരാശപ്പെടേണ്ടി വന്നില്ല. വല കീറുന്നത്ര രീതിയിൽ അവർക്കു വല നിറയെ മീൻ കിട്ടി.

ഈ അത്ഭുതം കണ്ട് മീൻപിടുത്തക്കാർ സ്തംഭിച്ചു നിന്നു. പത്രോസ് യേശുവിന്റെ കാലുകളിൽ വീണു കൊണ്ട് പറഞ്ഞു, 'ഗുരോ, ഞാൻ പാപിയാണ്; എന്നെ വിട്ട് പോക്കുക'. യേശു ദൈവമാണെന്ന്, ആ അത്ഭുതത്തിലൂടെ അവിടെ കൂടിയിരുന്നവരെല്ലാം അറിയുന്നു. ദൈവത്തിന്റെ സാമീപ്യം പത്രോസിനെ സ്വന്തം അശുദ്ധിയേ പറ്റി, അപര്യാപ്തതയെ പറ്റി ബോധവാനാക്കുന്നു. മനുഷ്യന്റെ അളവുകോലനുസരിച്ച് ഇവിടെ പപിയും വിശുദ്ധനും തമ്മിൽ വലിയൊരു ദൂരമുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ അങ്ങനെയൊരു ദൂരമില്ല. വൈദ്യനും രോഗിയും തമ്മിൽ ദൂരമില്ലാത്തതുപോലെ.

യേശുവിന്റെ മറുപടി പത്രോസിന് ആത്മവിശ്വാസം നൽകുന്നതായിരുന്നു. 'ഭയപ്പെടേണ്ട! ഇനി മുതൽ നിങ്ങൾ മനുഷ്യരെ പിടിക്കുന്നവരാകും.' ഗലീലിയോക്കാരനായ ആ മീൻപിടുത്തക്കാരൻ എല്ലാം ഉപേക്ഷിച്ച് യേശുവിന്റെയൊപ്പം ചേരുന്നു. പാപിയായിരുന്നു എങ്കിലും പത്രാസിന് വിശ്വാസം എന്ന അനുഗ്രഹം ഉണ്ടായിരുന്നു. മീൻ പിടിച്ചിരുന്ന യാക്കോബും യോഹന്നാനും ശിമിയോൻ പത്രോസിന്റെയൊപ്പം ചേരുന്നു.

യേശുവിന്റെയും തിരുസഭയുടെയും ദൗത്യം ഇതുതന്നെയാണ്. ജനത്തിന്റെ പാപങ്ങൾ പൊറുത്തു കൊണ്ട് അവരെ തിരുസഭയുടെ മക്കളാക്കുക. ദൈവത്തിന്റെ കാരുണ്യം എല്ലാവർക്കുമുള്ളതാണ്. ദൈവിക കാരുണ്യത്തിന്റെ വാഹകരാണ് കുമ്പസാരിപ്പിക്കുന്ന വൈദികർ. വിശുദ്ധ പാദ്രെ പീയോയും വിശുദ്ധ ലെപ്പോൾഡും അതിലെ ഏറ്റവും ഉന്നതമായ മാതൃകകൾ ആയിരുന്നു.

ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നു. നാം യഥാർത്ഥത്തിൽ ദൈവത്തിന്റെ വാക്ക് വിശ്വസിക്കുന്നുണ്ടോ? അതോ നമ്മൾ സ്വന്തം പാപങ്ങൾ ഓർത്ത് പിന്തിരിയുകയാണോ?

അങ്ങനെ പിന്തിരിയുന്നവർക്ക് ദൈവത്തിന്റെ കരുണ മനസ്സിലാക്കി കൊടുക്കുക എന്ന ചുമതലയാണ് നമുക്കുള്ളത്. ഭയപ്പെടേണ്ട! ദൈവത്തിന്റെ കാരുണ്യം നമ്മടെടെ പാപങ്ങളെക്കാൾ വലുതാണ്. ഈ അറിവ് ഒരു അനുഗ്രഹമാണ്. ഈ അറിവിനു വേണ്ടി നമുക്ക് പരിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കാം" മാർപാപ്പ പറഞ്ഞു.