
യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ ജീവത്യാഗം ചെയ്ത കന്യാസ്ത്രീകളെ "ഇന്നത്തെ രക്തസാക്ഷികൾ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്.
"അവർ വിദ്വേഷത്തിന്റെ രക്തസാക്ഷികളാണ്. നമ്മുടെ വിശ്വാസത്തോടുള്ള വിദ്വേഷത്തിന്റെ രക്തസാക്ഷികൾ!" അറേബ്യൻ പെനിസുലയുടെ അപ്പോസ്തലിക് വികാരിയായ പോൾ ഹിൻഡർ അഭിപ്രായപ്പെടുന്നു. ആ സന്യാസിനീസമൂഹത്തിന്റെ ദൈനംദിനമുള്ള പ്രാർത്ഥന അദ്ദേഹം വിവരിച്ചു. "ദൈവമെ, എന്നെ ഔദാര്യ മനസ്ക്കയാക്കണമെ! അവിടുത്തേക്ക് സേവനം ചെയ്യുവാൻ എന്നെ പ്രാപ്തയാക്കണമെ! വിശ്രമമില്ലാതെ പ്രവർത്തിക്കാൻ, ലാഭേച്ഛയില്ലാതെ കർമ്മം ചെയ്യുവാൻ എനിക്ക് കഴിവ് തരണമെ!"
ദിശാബോധം നഷ്ടപ്പെട്ട ചില മത തീവ്രവാദികളാണ് വെള്ളിയാഴ്ച്ചത്തെ ദുരന്തത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ടവരെ സഹായിച്ചുകൊണ്ട് ക്രൈസ്തവ സന്യാസിനികൾ അവിടെ തുടരുന്നത് ചില മത തീവ്രവാദികൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഈ കൂട്ടക്കൊല നടത്തിയത് അൽ ഖൊയ്ദയോ ഇസ്ലാമിക് സ്റ്റേറ്റോ ആണെന്ന് കരുതപ്പെടുന്നു.
ഈ തീവ്രവാദ ചിന്താഗതി യെമനിലെ പൊതുജനങ്ങൾ പങ്കുവെയ്ക്കുന്നില്ല എന്നത് ആശ്വസകരമാണ് എന്ന് അദ്ദേഹം പറഞ്ഞു. "ക്രൈസ്തവ സഹോദരിമാരുടെ നിസ്വാർത്ഥമായ സേവനം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് യെമനിലെ പൊതുജനങ്ങൾ. വെള്ളിയാഴ്ച്ചയിലെ ക്രൂരകൃത്യം നിർവ്വഹിച്ചവർ പൈശാചികതയുടെ അനുയായികളാണ്," അദ്ദേഹം പറഞ്ഞു .
മദർ തെരേസ സ്ഥാപിച്ച മിഷിനറീസ് ഓഫ് ചാരിറ്റി യെമനിൽ പ്രവർത്തനം തുടങ്ങിയത് 1973-ലാണ്.
യെമനിലെ ഗവൺമെന്റ് ഔദ്യോഗികമായി തന്നെ മിഷിനറീസ് ഓഫ് ചാരിറ്റിയെ തങ്ങളുടെ രാജ്യത്ത് പ്രവർത്തനങ്ങൾ തുടങ്ങാൻ ക്ഷണിക്കുകയായിരുന്നു. യെമനിലെ സന്യാസിനികളുടെ മന്ദിരം തുറന്നത് 1992-ലാണ്.
അഭ്യന്തര യുദ്ധം നടക്കുന്ന യെമനിൽ ഇതിനകം 6000 ത്തിലധികം മനുഷ്യർ കൊല്ലപ്പെട്ടു എന്ന് UN വിലയിരുത്തുന്നു. അഭ്യന്തര യുദ്ധത്തിന്റെ മറവിൽ അൽ ഖെയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ മുസ്ലിം ഭീകരസംഘടനകൾ രാജ്യത്ത് ചുവടുറപ്പിച്ചു വരികയാണ്.
രാജ്യം വിട്ടു പോകാത്ത കത്തോലിക്കർ പ്രത്യാശ കൈവിടാതെ, ആശുപത്രികളിലും അഗതിമന്ദിരങ്ങളിലുമെല്ലാം പ്രവർത്തനനിരതരാണ്.
"ഗാഗുൽത്ത ഒരു അവസാനമല്ല, ഉയിർത്തെഴുന്നേൽപ്പിന്റെ ആരംഭമാണ്!" അപ്പോസ്തലിക് വികാരി പറഞ്ഞു.
സന്യാസിനി മന്ദിരത്തിലെ അക്രമങ്ങൾക്കിടയ്ക്ക് തട്ടികൊണ്ടു പോകപ്പെട്ട സലേഷ്യൻ പുരോഹിതൻ ഫാദർ റ്റോം ഉഴുന്നല്ലിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് അദ്ദേഹം അറിയിച്ചു. ബാംഗ്ളൂരിലെ സാലേഷ്യൻ സഭാംഗമായ ഫാദർ ഉഴുന്നല്ലിൽ 2012 മുതൽ ഒരു മിഷിനറിയായി യെമനിൽ സേവനമനുഷ്ടിച്ചു വരികയായിരുന്നു. അദ്ദേഹം സേവനമനുഷ്ടിച്ചിരുന്ന പള്ളി തകർക്കപ്പെട്ടതിനു ശേഷം, മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തിലാണ് കഴിഞ്ഞിരുന്നത്. അവിടെ വച്ചാണ് അദ്ദേഹം ഭീകരരുടെ പിടിയിൽ പെട്ടത്.
29 വർഷങ്ങളായി സലേഷ്യൻ സഭ യെമനിൽ സജീവമാണ്. ഫാദർ ഉഴന്നല്ലിൽ മുസ്ലീം തീവ്രവാദികളുടെ പിടിയിൽ പെട്ടുവെന്ന കാര്യം ബാംഗ്ളൂരിലെ സാലേഷ്യൻ സഭയുടെ സെക്രട്ടറി ഫാദർ വളർക്കോട്ട് മാത്യു സ്ഥിരീകരിച്ചു. "അദ്ദേഹത്തിന്റെ തിരിച്ചുവരവിനു വേണ്ടി ഞങ്ങള്‍ പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയാണ്." ഫാദർ മാത്യു പറഞ്ഞു.