News - 2025

കുമ്പസാര രഹസ്യങ്ങളുടെ മേൽ നിയമത്തിന് അധികാരമില്ല: ലൂസിയാനയിലെ സുപ്രധാന കോടതി വിധി

സ്വന്തം ലേഖകന്‍ 11-03-2016 - Friday

കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തുവാൻ ആവശ്യപ്പെടാൻ നിയമത്തിന് അധികാരമില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മറ്റൊരു സുപ്രധാന കോടതി വിധികൂടി.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗീകാരോപണങ്ങളെക്കുറിച്ച് അറിഞ്ഞാൽ അത് പുരോഹിതർ പോലീസിനെ അറിയിച്ചിരിക്കണമെന്ന സ്റ്റേറ്റ്‌ നിയമം പുരോഹിതരുടെ കുമ്പസാര രഹസ്യം സൂക്ഷിക്കുവാനുള്ള മതസ്വാതന്ത്ര്യത്തേ തടസ്സപ്പെടുത്തരുതെന്ന് ഫെബ്രുവരി 26 വെള്ളിയാഴ്ച ലൂസിയാനയിലെ സ്റ്റേറ്റ്‌ ഡിസ്ട്രിക്റ്റ് ജഡ്ജി മൈക്ക്‌ കാള്‍ഡ്‌വെല്‍ സുപ്രധാനമായ തന്റെ വിധിന്യായത്തില്‍ പ്രസ്ഥാവിച്ചു.

ഫാ. ജെഫ് ബെയ്ഹിക് എന്ന പുരോഹിതനും, ബാടോന്‍ റോഗ് രൂപതക്കുമെതിരെ ഇപ്പോള്‍ 22 വയസ്സായ റെബേക്കാ മയേക്സ് എന്ന യുവതി സമര്‍പ്പിച്ച അന്യായം പരിഗണിക്കവേയാണ് ജഡ്ജി ഈ വിധിന്യായം പുറപ്പെടുവിച്ചത്. 2008-ല്‍ തനിക്ക്‌ പതിനാല് വയസ്സ് പ്രായമായിരുന്നപ്പോള്‍ 64 വയസ്സായ ഒരു വ്യക്തി തന്നോട് ലൈംഗീകപരമായി മോശമായി പെരുമാറി എന്നകാര്യം അവള്‍ കുമ്പസാര വേളയില്‍ പുരോഹിതനോട് പറഞ്ഞു. ഈ വിവരം പുരോഹിതൻ പോലീസിനെ അറിയിച്ചില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

കുമ്പസാരത്തില്‍ പറഞ്ഞിട്ടുള്ള കാര്യം താന്‍ പുറത്ത് വിട്ടിട്ടുണ്ടെങ്കില്‍ താൻ സഭയില്‍ നിന്നും പുറത്താക്കപ്പെടുമെന്നു ഫാ. ജെഫ് ബെയ്ഹി പറഞ്ഞു. “കുമ്പസാരത്തെകുറിച്ചുള്ള സഭാനിയമം ലംഘിക്കാൻ സാധ്യമല്ല" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈംഗീകാരോപണ വിവരങ്ങള്‍ പുരോഹിതര്‍ അധികാരികള്‍ക്ക്‌ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ലൂയിസിയാന നിയമം അനുശാസിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ കുമ്പസാരം പോലെയുള്ളവേളകളിലാണെങ്കില്‍ ചില ഒഴിവുകഴിവുകളും നിയമത്തിന്റെ ചില ഭാഗങ്ങളില്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും നിയമസംഹിതയുടെ മറ്റ് ഭാഗങ്ങളില്‍ ഇത്തരം അറിയിപ്പുകള്‍ നിര്‍ബന്ധമാണെന്ന കാര്യവും, 'വിശേഷാവകാശത്തോടു കൂടിയ വിവരങ്ങളെ പ്രതിരോധിക്കാതിരിക്കുക' എന്ന നിയമവശവും ന്യൂ ഓര്‍ലീന്‍സ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ രണ്ടാമത്‌ പറഞ്ഞതിനേയാണ് കാള്‍ഡ്‌വെല്ലിന്റെ വിധിന്യായം പ്രഹരമേല്‍പ്പിച്ചത്.

“മതസ്വാതന്ത്ര്യത്തെ കോടതി പിന്താങ്ങുമ്പോഴൊക്കെ ഞങ്ങള്‍ സന്തോഷിക്കാറുണ്ട്” കോടതിയില്‍ നിന്നും പുറത്തേക്ക്‌ പോകുന്നതിനിടക്ക്‌ ഫാ. ജെഫ് ബെയ്ഹി പറഞ്ഞു.

ഈ കേസിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ബാറ്റണ്‍ റോഗിന്റെ മെത്രാനായ റോബര്‍ട്ട് മൂയെഞ്ച് ഇപ്രകാരം അറിയിച്ചു: “ലൈംഗീകപരമായി അപമാനം നേരിടേണ്ടി വന്ന പരാതികാരിയോട് ഞാന്‍ എന്റെ ഖേദം അറിയിക്കുകയും എന്റെ പ്രാര്‍ത്ഥനാ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു, ഇത് ഈ പരാതികാരിയുടെ കാര്യത്തില്‍ മാത്രമല്ല മറിച്ച് ഇത്തരം അപമാനം നേരിടേണ്ടിവരുന്ന എല്ലാവര്‍ക്കുമായിട്ടാണ് ഞാന്‍ പറയുന്നത്.”

കോടതി വിധിയിലുള്ള തന്റെ സന്തോഷമറിയിച്ചുകൊണ്ട് മെത്രാന്‍ കൂട്ടിച്ചേര്‍ത്തു “മതവിശ്വാസ സ്വാതന്ത്ര്യത്തെ ഉറപ്പക്കുന്ന ആദ്യ ഭേദഗതിയെ പിന്താങ്ങുന്ന ഈ വിധി അനിവാര്യമായിരുന്നു.” എന്നിരുന്നാലും ലൂയിസിയാന സുപ്രീം കോടതിയില്‍ ഈ വിധിക്കെതിരെ വാദിക്ക് അപ്പീലിനു പോകാവുന്നതാണ്. പുരോഹിതനോട് വെളിപ്പെടുത്തിയ കാര്യം റെബേക്കാ മയേക്സ് 2008-ല്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തേണ്ടതായിരുന്നു വെന്ന കാര്യവും തന്റെ വിധിന്യായത്തില്‍ ജഡ്ജി ചൂണ്ടികാട്ടുന്നു. 2014-ല്‍ ഈ കേസ്‌ ലൂയിസിയാന്‍ സുപ്രീം കോടതിയുടെ പരിഗണനാക്കായി വിട്ടിരുന്നു. കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായുക എന്ന ആവശ്യവുമായി ഇത് പിന്നീട് ഒരു കീഴ്കോടതിയിലേക്ക്‌ തിരികെ അയച്ചു.

ഈ അന്യായത്തിനുമേല്‍ ഇതുവരെ വിചാരണ നടത്തപ്പെട്ടിട്ടില്ല എന്നു മാത്രമല്ല ഇതിൽ കുറ്റാരോപിതനായിരുന്ന ആള്‍ 2009-ല്‍ മരണപ്പെടുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ അറ്റോര്‍ണി താന്‍ ഒരിക്കലും ഫാ. ബെയ്ഹിയെ കോടതിയിലേക്ക് വിളിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെന്ന് പിന്നീട് അറിയിച്ചു.