India - 2026

രാജ്കോട്ട് രൂപത മുൻ അധ്യക്ഷന്‍ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ കാലം ചെയ്തു

പ്രവാചകശബ്ദം 19-07-2026 - Sunday

കൊച്ചി: സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷനും ദൈവശാസ്ത്ര പണ്ഡിതനുമായിരിന്ന മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലംചെയ്തു. സിഎംഐ സന്യാസ സമൂഹാംഗമാണ്. സിഎംഐ സെൻ്റ് ജോസഫ് പ്രോവിൻഷ്യൽ ഹൗസിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ബിഷപ്പിന്റെ വിയോഗം രാജ്‌കോട്ട് രൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും വലിയ നഷ്ടമാണെന്നും ബിഷപ്പ് ഗ്രിഗറിയെ പ്രാർത്ഥനയിൽ ഓർക്കണമെന്നും രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ പ്രസ്താവിച്ചു.

1933 മേയ് ആറിനു പാലാ ചെമ്മലമറ്റം ഇടവകയിൽ ജനിച്ച ഗ്രിഗറി, കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (CMI) സന്യാസ സമൂഹത്തില്‍ ചേരുകയും 1955 ഡിസംബർ 8-ന് തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. ബെംഗളൂരുവിലെ ധർമ്മരാം വിദ്യാക്ഷേത്രത്തിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയ ശേഷം, 1963 മെയ് 17-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി.

ദൈവശാസ്ത്രപരമായ പാണ്ഡിത്യത്തിനും ഇടയശുശ്രൂഷയ്ക്കും പേരുകേട്ട ഫാ. ഗ്രിഗറി, 1978-ൽ സി.എം.ഐ സേക്രഡ് ഹാർട്ട് പ്രവിശ്യയുടെ പ്രോവിൻഷ്യല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കവേ, 1983 ജനുവരി 22-ന് രാജ്‌കോട്ട് സീറോ മലബാർ രൂപതയുടെ മെത്രാനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. 1983 ഏപ്രിൽ 24-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. 2010 ജൂണിൽ രൂപതയുടെ ചുമതലകളിൽ നിന്നു വിരമിച്ചശേഷം, രാജ്കോട്ടിലെ പ്രോവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.


Related Articles »