News - 2024

മെത്രാന്‍ നിയമനം: വത്തിക്കാന്‍ ചൈന കരാര്‍ പുതുക്കി

പ്രവാചക ശബ്ദം 23-10-2020 - Friday

ബെയ്ജിംഗ്/വത്തിക്കാന്‍ സിറ്റി: ചൈനയിലെ ബിഷപ്പുമാരുടെ അംഗീകാരം സംബന്ധിച്ച കരാര്‍ വത്തിക്കാനും ചൈനയും രണ്ടു വര്‍ഷത്തേക്കുകൂടി പുതുക്കി. 2018ല്‍ ഒപ്പുവച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പൗരോഹിത്യവുമായി ബന്ധപ്പെട്ട ഈ കരാറില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു രണ്ടു വര്‍ഷം മുന്‍പ് ഈ കരാറിനു വത്തിക്കാന്‍ തയാറായത്. ചൈനയുടെയും വത്തിക്കാന്റെയും ശ്രമഫലമായി മെത്രാന്മാരുടെ നിയമനം അടക്കമുള്ള കരാർ വ്യവസ്ഥകൾ പാലിക്കാൻ സാധിച്ചെന്നു സെപ്റ്റംബർ പത്താം തീയതി നടത്തിയ പത്രസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സാവോ ലിജിയാൻ അവകാശപ്പെട്ടിരിന്നു.

എന്നാൽ ഈ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നാണ് ചൈനയിൽനിന്ന് ഈ രണ്ടുവർഷത്തിനിടയിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ചൈനീസ് പ്രവിശ്യകളിൽ ദേവാലയങ്ങൾ തകർക്കുന്നതും കുരിശുകള്‍ നീക്കം ചെയ്യുന്നതും നിത്യസംഭവമായി മാറി. രഹസ്യ സഭയിലെ വൈദികരും വിശ്വാസികളും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. രാജ്യത്തുള്ള എല്ലാ മതങ്ങളെയും 'ചൈനീസ് വത്ക്കരിക്കുക' എന്ന ലക്ഷ്യവുമായി പ്രസിഡൻറ് ഷി ജിന്‍പിംഗ് മുന്നോട്ടു പോവുകയാണ്. കരാര്‍ വീണ്ടും പുതുക്കിയതോടെ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുമോയെന്ന ആശങ്ക പങ്കുവഹിക്കുന്നവരുണ്ടെന്നതും ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »