Faith And Reason - 2024

കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും: മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയിലെത്തി കേരള കോച്ചിന്റെ നന്ദിപ്രകാശനം

പ്രവാചകശബ്ദം 03-05-2022 - Tuesday

പയ്യനാട്: മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി കേരള ടീം സന്തോഷ് ട്രോഫി സ്വന്തമാക്കിയതിന്റെ ആവേശവും ആഹ്ലാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ ശക്തമായ കളിയും നെടുംതൂണ്‍ ആയി പ്രയത്നിച്ച കോച്ച് ബിനോ ജോര്‍ജ്ജുമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പെനാല്‍റ്റി ഷൂട്ടഔട്ടിന് പിന്നാലെ വിജയം ടീം സ്വന്തമാക്കിയപ്പോള്‍ ഉടന്‍ മുട്ടുകുത്തി ഇരുകൈകളും ആകാശത്തിലേക്ക് ഉയര്‍ത്തുകയും പിന്നാലെ കുരിശ് വരയ്ക്കുകയും ചെയ്ത തന്റെ വിശ്വാസ പ്രഘോഷണം അവിടെ അവസാനിപ്പിക്കുവാന്‍ ബിനോ തയാറായിരിന്നില്ല. കപ്പടിച്ചതിന് പിറ്റേദിവസം അതായത് ഇന്ന്‍ രാവിലെ ബിനോ ജോർജ് കപ്പുമായി മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയില്‍ കൃതജ്ഞതാ പ്രാര്‍ത്ഥനയ്ക്കെത്തി.

പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരം തുടങ്ങിയതു തൊട്ട് സ്റ്റേഡിയത്തിൽനിന്ന് ഏകദേശം എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പള്ളിയിലെത്തി എല്ലാദിവസവും തന്നെ ബിനോ പ്രാർത്ഥിക്കാറുണ്ടായിരുന്നു. ടൂർണമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം, കളിക്കാരുടെ ജേഴ്സിയും പന്തും ഉൾപ്പെടെയുള്ളവയുമായി ബിനോയും അസിസ്റ്റന്റ് കോച്ചും പള്ളിയിലെത്തി അവ വെഞ്ചരിച്ചിരിന്നു. ഇതിനിടെ മഞ്ചേരി സെന്‍റ് ജോസഫ്സ് പള്ളി വികാരിയും ഫുട്ബോള്‍ പ്രേമിയുമായ ഫാ. ടോമി കളത്തൂരുമായി കോച്ച് സൌഹാര്‍ദത്തിലായി. മത്സരങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെ ആറരയ്ക്കുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ചെയ്തിരിന്നു.

അദ്ദേഹം വരുന്ന ദിവസങ്ങളിൽ, കേരള ടീം കോച്ച് ബിനോ ജോർജ് പള്ളിയിൽ എത്തിയിട്ടുണ്ടെന്നും ടീമിനു വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോടു പറയാറുണ്ടായിരുന്നെന്നു ഈ വൈദികന്‍ പറയുന്നു. ഫൈനലിന്റെ തലേദിവസം പള്ളിയിൽ വന്നപ്പോൾ കപ്പ് നമുക്കുള്ളതാണെന്ന് ബിനോയോട് ഫാ. കളത്തൂർ പറഞ്ഞു. അങ്ങനെ കപ്പടിച്ചാൽ ദൈവത്തിന് നന്ദി പറയാൻ പിറ്റേന്ന് രാവിലെ ട്രോഫിയുമായി പള്ളിയിൽ കൊണ്ടുവരുമെന്ന് ബിനോ പറയുകയും ചെയ്തു.

ആ വാക്ക് പാലിക്കാനായിരുന്നു സന്തോഷ് ട്രോഫി കപ്പുമായി ബിനോ, മഞ്ചേരി വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ഇന്ന് എത്തിച്ചേര്‍ന്നത്. ഇന്നലെ ഫൈനല്‍ മത്സരം കാണാന്‍ ഫാ. ടോമിയും പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയിരിന്നു. വിദേശ രാജ്യങ്ങളിലെ കായിക താരങ്ങളും കോച്ചും തങ്ങളുടെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന നിരവധി വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ബിനോയുടെ സാക്ഷ്യവും കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക