Life In Christ

വിയറ്റ്നാമീസ് ജനതയുടെ കണ്ണീരൊപ്പിയ യു‌എസ് മിഷ്ണറി വൈദികന്‍ ഫാ. പാട്രിക്ക് ബെര്‍ണാര്‍ഡ് വിടവാങ്ങി

പ്രവാചകശബ്ദം 09-08-2022 - Tuesday

ഹോ ചി മിന്‍ സിറ്റി: രണ്ട് ദശാബ്ദക്കാലം സ്തുത്യര്‍ഹമായ സേവനം വഴി പതിനായിരങ്ങളുടെ ഹൃദയം കീഴടക്കിയ അമേരിക്കന്‍ മിഷ്ണറി വൈദികന്‍ ഫാ. പാട്രിക്ക് ബെര്‍ണാര്‍ഡ് ഫില്‍ഫിന്റെ സ്മരണയില്‍ വിയറ്റ്നാമീസ് ജനത. ഇക്കഴിഞ്ഞ ജൂലൈ 25ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഓറഞ്ചില്‍വെച്ച് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 89കാരനായ ഫാ. പാട്രിക് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അജഗണത്തിനിടയില്‍ പൂര്‍ണ്ണമായും ദൈവസേവനത്തിനായിട്ടാണ് സമര്‍പ്പിച്ചത്. അവസാന ഇരുപത് വര്‍ഷക്കാലം വിയറ്റ്‌നാമിലായിരിന്നു. വൈദികരെയും, വിശ്വാസികളേയും ഇംഗ്ലീഷ് പഠിപ്പിക്കുകയും, വേദനകളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആത്മീയവും, ഭൗതികവുമായ പിന്തുണ നൽകുകയും ചെയ്ത അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുവാന്‍ വൈദികനും, സെമിനാരി വിദ്യാര്‍ത്ഥികളും, അത്മായരും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഹോ ചി മിന്‍ സിറ്റിയില്‍ തടിച്ചു കൂടിയിരിന്നു.

അമേരിക്കയില്‍ കുടിയേറിയ ഐറിഷ് ദമ്പതികളുടെ മകനായിരുന്നു ഫാ. പാട്രിക്. സൊസൈറ്റി ഓഫ് മേരി സമൂഹത്തില്‍ ചേര്‍ന്ന ഫാ. പാട്രിക് 1972-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. 1990 കളില്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറായി സേവനം ചെയ്യവേയാണ് വിയറ്റ്‌നാം യുദ്ധത്തിന് ശേഷം വിയറ്റ്നാം ജനത അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് ഫാ. പാട്രിക് അറിയുന്നത്. 2000-ന്റെ അവസാനത്തോടെ ഒരു വിയറ്റ്‌നാമി വിദ്യാര്‍ത്ഥിക്കൊപ്പമാണ് അദ്ദേഹം വിയറ്റ്‌നാമില്‍ എത്തുന്നത്. ആളുകളുടെ പശ്ചാത്തലം അന്വേഷിക്കാതെ അവര്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതില്‍ പ്രാദേശിക വൈദികര്‍ക്കൊപ്പം ഫാ. പാട്രിക്കും പങ്കാളിയായി.

അമേരിക്കയില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് അദ്ദേഹം വിയറ്റ്‌നാമിലെ ഗ്രാമങ്ങളില്‍ ശുദ്ധജലവും, ഭക്ഷണവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളും ലഭ്യമാക്കി. ഇതിനു പുറമേ പാവപ്പെട്ടവര്‍ക്ക് വീടുകളും നിര്‍മ്മിച്ച് നല്‍കുകയുണ്ടായി. കുഷ്ഠരോഗികള്‍, അനാഥര്‍, ഉപേക്ഷിക്കപ്പെട്ട പ്രായമായവര്‍ തുടങ്ങി വിവിധങ്ങളായ വേദനകളിലൂടെ കടന്നുപോകുന്നവരെ സഹായിക്കുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. ആരോഗ്യപരിപാലന രംഗത്തും അദ്ദേഹത്തിന്റെ കരുണയുടെ കരങ്ങള്‍ പതിഞ്ഞിരിന്നു. “എന്റെ ശരീരം ഐറിഷ് ആണെങ്കില്‍, എന്റെ ആത്മാവ് വിയറ്റ്‌നാമീസാണ്” - എന്ന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്നേഹവും, സൗഹൃദവുള്ള ആരും ഇഷ്ടപ്പെടുന്ന 'വിയറ്റ്‌നാമിലെ ഒരു നല്ല മാലാഖ' എന്നാണ് സെമിനാരി പ്രൊഫസ്സറായ ഫാ. ജോസഫ് ഹോങ് ങ്ങോക്ക് ഡങ് അന്തരിച്ച ഫാ. പാട്രിക്കിനെ വിശേഷിപ്പിച്ചത്. നിരവധി പേരുടെ ഹൃദയങ്ങളെ കവര്‍ന്ന എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടു കൂടിയ മനുഷ്യനാണ് ഫാ. പാട്രിക്കെന്നും, സ്നേഹവും അനുകമ്പയും നിറഞ്ഞ ഈ മിഷ്ണറി വൈദികൻ വിയറ്റ്നാമിലെ തന്റെ ജീവിതത്തിന്റെ അവസാന രണ്ട് പതിറ്റാണ്ടുകളില്‍ തന്റെ അടുക്കൽ വരുന്നവരുമായി ജീവിതം പങ്കിടാൻ അക്ഷീണം പ്രയത്നിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോ ചി മിന്‍ സിറ്റി അതിരൂപതയിലെ വിവിധ ദേവാലയങ്ങളില്‍ ജൂലൈ 30നും ഓഗസ്റ്റ് 1നും അദ്ദേഹത്തിന്റെ ഫോട്ടോവെച്ച് അനുസ്മരണമുണ്ടായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »