India - 2024

സിനിമകളിലൂടെ അവതരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ തടയിടാൻ സർക്കാർ തയാറാകണം: കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത

പ്രവാചകശബ്ദം 15-10-2022 - Saturday

കോഴിക്കോട്: മതവിശ്വാസത്തെ തെറ്റായി അവതരിപ്പിക്കുന്ന പ്രവണത മലയാള സിനിമകളിൽ ഈ അടുത്ത കാലത്തായി വളരെ കൂടുതലാണെന്നും ഇതിന് പിന്നിൽ സംഘടിത ലോബികൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത. വിശ്വാസത്തിലോ മത ആചാരത്തിലോ ഇല്ലാത്ത കാര്യങ്ങൾ മതത്തിന്റെ ഭാഗമാണ് എന്ന തരത്തിൽ അവതരിപ്പിക്കുന്നത്. പൊതു സമൂഹത്തെ വഴി തെറ്റിക്കുന്നത് കാരണമാകും. സിനിമകളിലെ ഇത്തരം തെറ്റായ പ്രവണതകളുടെ അവസാനത്തെ ഉദാഹരണമാണ് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരുടെ തിരക്കഥയിൽ സംഗീത് പി. രാജൻ സംവിധാനം നിർവഹിക്കുകയും ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുകയും ബേസിൽ ജോസഫ്, ജോണി ആന്റണി, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്ത 'പാൽതു ജാൻവർ' എന്ന സിനിമ.

ഈ ചിത്രത്തിൽ ക്രൈസ്തവ പുരോഹിത വേഷം ചെയ്യുന്ന ദിലീഷ് പോത്തന്റെ കഥാപാത്രം ക്രൈസ്തവ പൗരോഹിത്യത്തെ വികലമായി അവതരിപ്പിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗം അല്ലാത്തതും അംഗീകരിക്കാത്തതുമായ ആഭിചാര ക്രിയകൾ ആണ് പ്രാർത്ഥന എന്ന രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. തളർന്ന് കിടക്കുന്ന പശുവിന്റെ ചെവിയും പിൻഭാഗവും കത്തികൊണ്ട് വരഞ്ഞ് രക്തം വരുത്തി പ്രാർത്ഥിക്കുന്ന രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിൽ എവിടെയാണ് ഇത്തരം ദുരാചാരങ്ങൾ ഉള്ളത് എന്ന് വ്യക്തമാക്കാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ബാധ്യതയുണ്ട്.

ഒരുവന്റെ വിശ്വാസത്തെയും ആചാര അനുഷ്ഠാനങ്ങളെയും വികലമായി ചിത്രീകരിക്കു ന്നത് ആരാധന സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. ഈ സിനിമയിലൂടെ അനാചാരവും അന്ധവിശ്വാസവും മത സ്പർധയും പടർത്താൻ ശ്രമിച്ചതിന് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


Related Articles »