News

നിലവില്‍ സ്ഥാന ത്യാഗത്തെ കുറിച്ച് ചിന്തിക്കുന്നില്ല: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 11-03-2023 - Saturday

വത്തിക്കാന്‍ സിറ്റി: നിലവില്‍ താൻ സ്ഥാനത്യാഗത്തെക്കുറിച്ച് ചിന്തിക്കുന്നില്ലായെന്നും എന്നാൽ കാര്യങ്ങൾ കൃത്യമായി കാണാൻ കഴിയാതെയോ, സാഹചര്യങ്ങളെ വിലയിരുത്തുവാൻ കഴിയാതെ വരുന്ന അവസ്ഥയോ വരുകയാണെങ്കിൽ അതിലേക്ക് നീങ്ങിയേക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. പത്രോസിന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന് പത്തു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ഇറ്റാലിയൻ സ്വിസ് റേഡിയോ ആന്‍ഡ് ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തില്‍ അറിയുന്ന ആളുകളിൽ നിന്നും ചില കർദ്ദിനാളുമാരിൽ നിന്നും ഉപദേശം തേടാറുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ പരാമർശിച്ചു. “ഇതിൽ ഞാൻ എപ്പോഴും ഉപദേശം ചോദിക്കുകയും പിന്തുടരുകയും ചെയ്യുന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നു? ഞാൻ ചെയ്യേണ്ടതുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നു ..." അവർ എന്നോട് പറയുന്നു: “തുടരൂ, കുഴപ്പമില്ല,”. രാജിയാണ് ഏറ്റവും നല്ല മാർഗമെങ്കിൽ തന്റെ പ്രിയപ്പെട്ടവർ തക്കസമയത്ത് തനിക്ക് മുന്നറിയിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുവെന്നും പാപ്പ പറഞ്ഞു.

അഭിമുഖത്തില്‍ പാപ്പ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ചെറിയ ചെറിയ കഷണങ്ങളായാണ് ആരംഭിച്ചതെങ്കിലും, ഇപ്പോൾ ലോകം മുഴുവൻ യുദ്ധം ഉൾക്കൊണ്ടിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. എല്ലാ ആഗോള ശക്തികളും അതിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. യുദ്ധക്കളം യുക്രൈനിലാണെങ്കിലും എല്ലാവരും യുദ്ധം ചെയ്യുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. തനിക്ക് റഷ്യന്‍ പ്രസിഡന്‍റ് പുട്ടിനെ കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിനറിയാമെന്നും എന്നാൽ അതിൽ സാമ്രാജ്യ താൽപര്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടെന്നും, റഷ്യൻ സാമ്രാജ്യതാൽപര്യങ്ങൾ മാത്രമല്ല മറ്റു പലയിടത്തുമുള്ള സാമ്രാജ്യങ്ങളുടേത് കൂടിയുണ്ടെന്നും പാപ്പ കൂട്ടിചേർത്തു.

പലരും എളിയവരുടെ പാപ്പയെന്ന് വിശേഷിപ്പിക്കുന്നതിൽ എന്തു തോന്നുന്നുവെന്ന ചോദ്യത്തിന് തനിക്ക് തഴയപ്പെട്ടവരോടു ഒരു ഇഷ്ടക്കൂടുതലുണ്ടെന്നത് ശരിയാണ്, എന്നുവച്ച് മറ്റുള്ളവരെ ഞാൻ ഒഴിവാക്കാറില്ലായെന്നാണ് പാപ്പയുടെ മറുപടി. യേശുവിന്റെ പ്രിയപ്പെട്ടവർ ദരിദ്രരാണ്. എങ്കിലും അവിടുന്ന് ധനികരെ പറഞ്ഞു വിടാറില്ല. എല്ലാവരെയും തന്റെ മേശയിലേക്ക് കൊണ്ടുവരാൻ യേശു ആവശ്യപ്പെടുന്നതിന്റെ അർത്ഥമെന്താണെന്ന് പാപ്പ വിശദീകരിച്ചു. വിളിക്കപ്പെട്ടവർ വിരുന്നിനെത്താതെ വന്നപ്പോൾ വഴിയിൽ കണ്ട സകലരെയും നല്ലവരും മോശക്കാരും, എളിയവരും വലിയവരും, സമ്പന്നരും ദരിദ്രരും, രോഗികളും ഒരുമിച്ച് വിളിച്ച് വിരുന്നിനു ഇരുത്തുന്ന ഉപമയാണെന്നു പാപ്പ വിവരിച്ചു. സഭ ചിലരുടെ മാത്രം ഭവനമല്ലായെന്നും എല്ലാവരും ദൈവത്തിന്റെ വിശുദ്ധ ജനമാണെന്നത് നാം മറക്കരുതെന്നും പാപ്പ ഓർമ്മിപ്പിച്ചു.

അപ്പസ്തോലിക കൊട്ടാരവും സാന്താ മാർത്തയിൽ താമസിക്കാനുള്ള കാരണവും പാപ്പ വ്യക്തമാക്കി. പാപ്പയായി തെരഞ്ഞെടുക്കപ്പട്ടതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് അപ്പസ്തോലിക അരമനയിൽ എത്തിയപ്പോള്‍ അത്ര ആഡംബരമല്ലെങ്കിലും അതിവിപുലവും വിശാലവുമായ അരമനയോടു മാനസികമായി തനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഇതോടെയാണ് കൂരിയയിൽ ജോലിയുള്ള നാല്‍പ്പതോളം പേർ വസിക്കുന്ന സാന്താ മാർത്ത മുറിയിലേക്ക് പോയതെന്ന് പാപ്പ വിശദീകരിച്ചു.

ബെനഡിക്ട് പാപ്പയുടെ മാതർ എക്ലേസിയയിലെ ജീവിതത്തെക്കുറിച്ച് സംസാരിക്കവേ, അദ്ദേഹം ഒരു ദൈവ പുരുഷനായിരുന്നെന്നും തന്നോടു ഓരോന്നിനെക്കുറിച്ചും ചോദിക്കുമായിരുന്നുവെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. അദ്ദേഹത്തോടു സംസാരിക്കുന്നത് ഒരാനന്ദമായിരുന്നു. താൻ അദ്ദേഹത്തിന്റെ അഭിപ്രായം ആരായാറുണ്ടായിരുന്നെന്നും, എന്താണ് താൻ ചിന്തിക്കുന്നതെന്ന് പറയാറുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വാക്കുകൾ സന്തുലിതവും വസ്തുനിഷ്ടവുമായിരുന്നുവെന്നും ഫ്രാൻസിസ് പാപ്പ സ്മരിച്ചു. അഭിമുഖം നാളെ ഞായറാഴ്ച മാർച്ച് 12ന് വൈകിട്ട് പ്രക്ഷേപണം ചെയ്യും.

Tag: Pope Francis Resignation, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 826