News - 2024

അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 24-07-2023 - Monday

ഇസ്താംബൂള്‍: അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന വിവാദ അതിര്‍ത്തി പ്രദേശമായ നാഗോര്‍ണോ-കാരാബാഖ് മേഖലയിലെ ക്രിസ്ത്യാനികളുടെ നിലനില്‍പ്പ്‌ കടുത്ത ഭീഷണിയിലാണെന്ന് വെളിപ്പെടുത്തല്‍. അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെയുള്ള കടുത്ത ഉപരോധത്തിലൂടെ നാഗോര്‍ണോ-കാരാബാഖ് മേഖലയെ ഇല്ലായ്മ ചെയ്യുകയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡറുമായ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അര്‍മേനിയയുടെ മേല്‍ ഇസ്ലാമിക രാഷ്ട്രമായ അസര്‍ബൈജാന്റെ കടന്നു കയറ്റവും, ഉപരോധവും അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വംശഹത്യയുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അര്‍മേനിയ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ബ്രൌണ്‍ബാക്ക് ഈ പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. തുര്‍ക്കിയുടെ പിന്തുണയോടെ അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരാബാഖ് മേഖലയുടെ കഴുത്ത് ഞെരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ബ്രൌണ്‍ബാക്ക്, ഈ മേഖല ജീവിതയോഗ്യമല്ലാതാക്കി മാറ്റി അവിടെത്തെ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാന സുരക്ഷ ഉറപ്പുവരുത്തുന്ന ‘നാഗോര്‍ണോ-കാരാബാഖ് മനുഷ്യാവകാശ നിയമം’ പാസാക്കുവാനും, അസര്‍ബൈജാന്റെ മേല്‍ അമേരിക്ക മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുവാനും ആവശ്യപ്പെട്ടു. അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, നാറ്റോ അംഗമായ തുര്‍ക്കിയുടെ പിന്തുണയോടെയാണ് അസര്‍ബൈജാന്‍ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്കിരയാക്കുന്നതെന്നും ബ്രൌണ്‍ബാക്ക് ചൂണ്ടിക്കാട്ടി.

അര്‍മേനിയയിലെ 28 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്. ഇരു രാജ്യങ്ങളും സോവിയറ്റ് യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം 1990-കളിലാണ് നാഗോര്‍ണോ-കാരാബാഖ് മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 1994-ലെ യുദ്ധത്തിന് ശേഷം മേഖലയുടെ നിയന്ത്രണത്തില്‍ അര്‍മേനിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അസര്‍ബൈജാന്‍ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി സൈനീക നടപടികള്‍ ആരംഭിച്ചതോടെ 2020 മുതലാണ്‌ മേഖല വീണ്ടും സംഘര്‍ഷഭരിതമായത്. 2020 നവംബറില്‍ റഷ്യയുടെ മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരിന്നു. 3822 അര്‍മേനിയക്കാരും, 2906 അസര്‍ബൈജാനികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പഠനഫലത്തില്‍ പറയുന്നത്.


Related Articles »