News - 2024

അര്‍മേനിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തില്‍ നടപടി വേണം: യുഎസിനോട് ഇന്‍റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ

പ്രവാചകശബ്ദം 22-08-2024 - Thursday

നാഗോർണോ: അർമേനിയൻ ക്രൈസ്തവരെ പീഡിപ്പിക്കുന്ന അസർബൈജാനി ഉദ്യോഗസ്ഥർക്ക് യുഎസ് സർക്കാർ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ. അസർബൈജാൻ-അർമേനിയ സംഘർഷത്തിൻ്റെ സങ്കീർണ്ണമായ പശ്ചാത്തലത്തില്‍ ശേഖരിച്ച തെളിവുകൾ പ്രകാരം മതപരമായ പീഡനങ്ങളുടെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും സംഭവങ്ങൾ രാജ്യത്തു അരങ്ങേറുന്നുണ്ടെന്ന് ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ചൂണ്ടിക്കാട്ടി.

ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ രാഷ്ട്രമായ അർമേനിയ, യൂറോപ്പിനും ഏഷ്യയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ്. രാജ്യത്തോട് ശത്രുത പുലർത്തുന്ന നിരവധി രാജ്യങ്ങളുടെ അതിർത്തിയിലാണ് അര്‍മേനിയ സ്ഥിതി ചെയ്യുന്നതെന്ന് ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ചൂണ്ടിക്കാട്ടി. കിഴക്കൻ അയൽ രാജ്യമായ അസർബൈജാന്‍ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമാണ്. അര്‍മേനിയയുടെ പ്രദേശം കൈയടക്കാന്‍ അസർബൈജാന്‍ തുടര്‍ച്ചയായ ശ്രമം നടത്തിവരുന്നുണ്ട്.

1,20,000 വംശീയ അർമേനിയൻ ക്രിസ്ത്യാനികൾ കൂടുതലായി അധിവസിക്കുന്ന പ്രദേശമായ നാഗോർണോ-കരാബാക്കിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ 2023 സെപ്റ്റംബർ 19-ന് അസർബൈജാൻ അതിവേഗ സൈനിക ആക്രമണം ആരംഭിച്ചിരിന്നു. ഇക്കാലയളവില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. ക്രിസ്ത്യൻ യുദ്ധത്തടവുകാര്‍ നേരിടുന്ന പീഡനം ക്രൂരമാണെന്ന് ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ പറയുന്നു.


Related Articles »