News - 2024

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപതയുടെ പത്തുലക്ഷം ധനസഹായം

പ്രവാചകശബ്ദം 11-02-2024 - Sunday

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ മാനന്തവാടി പടമല സ്വദേശിയായ അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും (WSSS) ബയോവിൻ അഗ്രോ റിസേർച്ചും. മരണമടഞ്ഞ അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരിൽ മാനന്തവാടി യിലുള്ള ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ സ്ഥിരനിക്ഷേപമായി നിക്ഷേപിക്കുമെന്ന് മാനന്തവാടി രൂപത അറിയിച്ചു.

കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ പ്രസ്തുത തുക അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ബയോവിൻ അഗ്രോ റിസേർച്ചിൽ അംഗമായിരുന്ന അജീഷ് പനച്ചിയിൽ വളരെ നല്ല ഒരു സംഘാടകനും ഇടവകയിലെ സജീവ പ്രവർത്തകനും കൈക്കാരനും കൂടിയായിരുന്നു. അജീഷിന്റെ അകാല നിര്യാണത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസർച്ചും അഗാധദുഃഖം രേഖപ്പെടുത്തി. പത്രസമ്മേളനത്തിൽ ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ കം മാനേജിങ്ങ് ഡയറക്ടർ റവ. ഫാ. ജോൺ ചൂരപ്പുഴയിൽ, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ്‌ പാലത്തടത്തിൽ, ബയോവിന്‍ ജനറല്‍ മാനേജര്‍ റവ. ഫാ. ബിനു പൈനുങ്കല്‍, രൂപതാ പി.ആര്‍.ഓ. റവ. ഫാ. നോബിള്‍ പാറക്കല്‍, ബയോവിന്‍ പ്രോഗ്രാം ഓഫീസർ ജോസ്. പി. എ., പര്‍‍ച്ചേസ് മാനേജര്‍ ഷാജി കുടക്കച്ചിറ എന്നിവർ പങ്കെടുത്തു.

മരണമടഞ്ഞ അജീഷ് പടമല ഇടവകയിലെ കൈക്കാരന്‍ കൂടിയായിരിന്നു. മരണമടഞ്ഞ വയനാട്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകണമെന്ന് മാനന്തവാടി മെ‍ഡിക്കല്‍ കോളേജില്‍ അജിയുടെ മൃതദേഹം സന്ദര്‍ശിച്ച ബിഷപ് ജോസ് പൊരുന്നേടം ഇന്നലെ ആവശ്യപ്പെട്ടിരിന്നു. അനുദിനമെന്നോണം വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ ബന്ധപ്പെട്ടവര്‍ സത്വരനടപടികള്‍ കൈക്കൊള്ളണമെന്നും മരണപ്പെട്ട അജിയുടെ കുടുംബത്തിന് നല്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും ബിഷപ്പ് ഓര്‍മ്മപ്പെടുത്തി.


Related Articles »