Videos

"ആടും ഇടയനും" | നോമ്പുകാല ചിന്തകൾ | പന്ത്രണ്ടാം ദിവസം

പ്രവാചകശബ്ദം 23-02-2024 - Friday

"എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!" (സങ്കീ 72:11)

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പന്ത്രണ്ടാം ദിവസം ‍

ലോകനന്മക്കുവേണ്ടി പ്രവർത്തിച്ച ധാരാളം വിപ്ലവപ്രസ്ഥാനങ്ങളും നേതാക്കന്മാരും ചരിതത്തിലുടനീളം ഉണ്ടായിട്ടുണ്ട്. അവരിൽ ജനങ്ങൾക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച, ലോകം ആദരിക്കുന്ന മഹാന്മാരായ നേതാക്കന്മാരും ഉണ്ടായിരുന്നു. അവരിൽ ചിലർ ലോകസമാധാനത്തിനും മനുഷ്യന്റെ നന്മക്കും വേണ്ടി സ്വയം ബലിയായിത്തീർന്നവരാണ് എന്നാൽ അവരും ക്രിസ്തുവും തമ്മിൽ എന്താണ് വ്യത്യാസം? അവരുടെ മരണവും ക്രിസ്‌തുവിന്റെ മരണവും തമ്മിൽ എന്താണ് വ്യത്യാസം? യേശുക്രിസ്‌തുവിന്റെ പീഡാസഹനത്തിലൂടെയും, കുരിശുമരണത്തിലൂടെയും, ഉത്ഥാനത്തിലൂടെയും അവിടുന്ന് ഒരേസമയം ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും, ലോകത്തിന് രക്ഷ പ്രദാനം ചെയ്യുന്ന ഇടയാനുമാണെന്ന് തെളിയിച്ചു.

അങ്ങനെ യേശുക്രിസ്‌തു വെറും ഒരു നേതാവോ മതസ്ഥാപകനോ അല്ല അവിടുന്ന് സകലമനുഷ്യരുടെയും ദൈവമായ കർത്താവാണെന്ന് ലോകത്തിന് വെളിപ്പെടുത്തി. ഈ യാഥാർഥ്യം വെളിപ്പെടുത്തുന്ന സംഭവങ്ങൾ കുരിശുമരണത്തിനു മുൻപുള്ള യേശുവിന്റെ വിചാരണവേളയിലും നാം കാണുന്നുണ്ട്. ഈശോയുടെ വിചാരണവേളയിൽ പീലാത്തോസിന്റെ പല ചോദ്യങ്ങൾക്കുമുൻപിലും ഈശോ മൗനം ദീക്ഷിച്ചതായി നാം കാണുന്നു.

വിശുദ്ധ അഗസ്തീനോസ് പറയുന്നു: "എല്ലാ സുവിശേഷകരുടേയും വിവരണങ്ങൾ പരിശോധിക്കുമ്പോൾ ഈശോ പലപ്രാവശ്യം മൗനം ദീക്ഷിച്ചതായി കാണാം. പ്രധാന പുരോഹിതന്മാരുടെയും ഹോറോദോസിന്റെയും പീലാത്തോസിന്റെയും മുന്‍പില്‍ (മത്തായി 26:63, 27:14, 14:61, 15:5, ലൂക്കാ 23: 7-9, യോഹ. 19:9). കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പിൽ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു, (ഏശ.53:7) എന്ന പ്രവചനം പൂർത്തിയാകാൻ വേണ്ടിയായിരുന്നു ഇത്. ഉത്തരം കൊടുക്കാതിരുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആടിനോട് അവനെ ഉപമിച്ചിരിക്കുന്നത്.

ഇത് അവന്റെ നിശബ്ദത അവന്റെ നിഷ്കളങ്കതയായി പരിഗണിക്കപ്പെടാൻ വേണ്ടിയായിരുന്നു. തന്റെ വിചാരണാവേളയിൽ അവൻ മറുപടി നല്കാതിരുന്നപ്പോഴൊക്കെ ആടിന്റെ സ്വഭാവത്തോടെയായിരുന്നു അവൻ ഉത്തരം നല്കാതിരുന്നത്. അതായത് കുറ്റങ്ങൾമൂലം വിധിക്കപ്പെടുന്ന തെറ്റായ മനസ്സാക്ഷിയുള്ള ഒരുവനെപ്പോലെയല്ല പ്രത്യുത മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി ബലിയർപ്പിക്കപ്പെടുന്ന ശാന്തനായ ഒരുവനെപ്പോലെയാണ് അവൻ വർത്തിച്ചത്.

പീലാത്തോസ് ചോദിച്ചു. “നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?" ഈശോ പ്രതിവചിച്ചു. "ഉന്നതത്തിൽനിന്നു നല്കപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെ മേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല". അതിനാൽ എന്നെ നിനക്കേല്പിച്ചുതന്നവന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.” അവൻ ഇവിടെ മറുപടി നല്കി.

എന്നിരുന്നാലും മറുപടി നല്കാത്തിടത്തൊക്കെ കുറ്റവാളിയെന്ന നിലയിലോ വക്രബുദ്ധിയെന്ന നിലയിലോ അല്ല മറിച്ച് ആട് എന്ന നിലയിലായിരുന്നു അവൻ മറുപടി നല്കാതിരുന്നത്. അതായത് ലാളിത്യത്താലും നിഷ്‌കളങ്കതയാലുമാണ് അവൻ വാ തുറക്കാതിരുന്നത്. ഇക്കാരണത്താൽ മറുപടി നല്‌കാത്തിടത്ത് അവൻ ആടിനെപ്പോലെ നിശബ്ദനായിരുന്നു. മറുപടി നല്കിയിടത്ത് അവൻ ഇടയനെപ്പോലെ പഠിപ്പിച്ചു. (ആഗസ്തീനോസിന്റെ ഭാഷ്യം, യോഹന്നാന്റെ സുവിശേഷം P 1115).

അങ്ങനെ ഒരേസമയം ആടും ഇടയനുമാണെന്ന്, ഒരേസമയം ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും, ലോകത്തിന് രക്ഷ പ്രദാനം ചെയ്യുന്ന ഇടയനുമാണ് യേശുക്രിസ്‌തു എന്ന് സുവിശേഷം വെളിപ്പെടുത്തുന്നു. ഈ നോമ്പുകാലത്ത് അവൻ പഠിപ്പിച്ചതിലേക്ക് നമ്മുക്ക് തിരിയാം: "ദൈവത്തിൽ നിന്നല്ലാതെ അധികാരമില്ല." അതിനാൽ സങ്കീർത്തകനോട് ചേർന്ന് നമ്മുക്കും പ്രാർത്ഥിക്കാം; "എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!" (സങ്കീ 72:11)


Related Articles »