News - 2025

1700 വര്‍ഷം പഴക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ ജെറുസലേമിലെ അർമേനിയൻ പാത്രിയാർക്കേറ്റ്

പ്രവാചകശബ്ദം 02-03-2025 - Sunday

ജെറുസലേം: 1700 വർഷത്തിലേറെയായി അർമേനിയൻ പാത്രിയാർക്കേറ്റിൻ്റെ കൈവശമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ജെറുസലേമിലെ അർമേനിയൻ പാത്രിയാർക്കേറ്റ് ഇസ്രായേൽ അധികാരികളോട് ആവശ്യപ്പെട്ടു. 1994 മുതലുള്ള മുനിസിപ്പൽ നികുതി കടത്തിൻ്റെ പേരിൽ പാത്രിയാർക്കേറ്റ് നിയമപോരാട്ടം നടത്തി വരികയാണ്.

ജെറുസലേമിന്റെ പഴയ നഗരത്തിലെ അർമേനിയൻ ക്വാർട്ടറിൽ സ്ഥിതി ചെയ്യുന്ന വസ്തുവിന് ജെറുസലേം മുനിസിപ്പാലിറ്റി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ, നിയമനടപടികളില്ലാതെ മുനിസിപ്പൽ ഉദ്യോഗസ്ഥൻ ഏകപക്ഷീയമായി ബാധ്യത ചുമത്തിയതായി സഭ പറയുന്നു. ജുഡീഷ്യൽ സൂക്ഷ്മപരിശോധന കൂടാതെ ബാധ്യത നിർണ്ണയം നടപ്പിലാക്കാനുള്ള ഇസ്രായേൽ ഗവൺമെൻ്റിൻ്റെ ശ്രമം അപലപനീയമാണെന്ന് ജെറുസലേമിലെ പാത്രിയർക്കീസിൻ്റെയും സഭാ തലവന്മാരുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

നടപടി മറ്റെല്ലാ അവകാശങ്ങളുടെയും അടിത്തറയായ മതസ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെ, അർമേനിയൻ ഓർത്തഡോക്സ് സഭയുടെ നിലനിൽപ്പിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ജീവിക്കാനും പ്രവർത്തിക്കാനും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ നഷ്‌ടപ്പെടുത്തുന്നത് ദുഃഖകരമാണെന്നും സഭാനേതൃത്വം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുകയാണ് അര്‍മേനിയന്‍ സഭ.


Related Articles »