News - 2024

മുളയും തുണിയും ഉപയോഗിച്ച് ദേവാലയം; മണിപ്പൂരി ഗ്രാമത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആദ്യ ബലിയര്‍പ്പണം

പ്രവാചകശബ്ദം 23-08-2024 - Friday

ഇംഫാൽ: മണിപ്പൂരിൽ ഉണ്ടായ അക്രമത്തിൻ്റെ ആഘാതത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവര്‍ക്കിടയില്‍ നടന്ന ബലിയര്‍പ്പണത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിക്കുന്ന 'മുന്‍പി' എന്ന ഗ്രാമത്തില്‍ ആദ്യമായി നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തിന്റെ ചിത്രവും റിപ്പോര്‍ട്ടും ഏഷ്യ ന്യൂസാണ് പുറത്തുവിട്ടത്.

ചന്ദേൽ ജില്ലയിലെ സിങ്ടോം ഗ്രാമത്തിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട കത്തോലിക്ക വിശ്വാസികളാണ് താത്ക്കാലിക ഷെഡില്‍ ബലിയര്‍പ്പിച്ചത്. തന്റെ ഗ്രാമത്തിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഇവരെന്നും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിക്കുന്ന ഇടത്ത് നടന്ന ആദ്യത്തെ കുർബാനയായിരുന്നുവെന്നും മണിപ്പൂരി വൈദികനായ ഫാ. മാർക്ക് ഐമെംഗ് ഏഷ്യാ ന്യൂസിനോട് പറഞ്ഞു.

മുളയും ചെറു തുണികളും പായയും ഉപയോഗിച്ചായിരിന്നു ബലിയര്‍പ്പണത്തിനുള്ള താത്ക്കാലിക ദേവാലയം നിര്‍മ്മിച്ചത്. ഡീക്കൻ പാട്രിക് ലാലിനൊപ്പമായിരിന്നു ഫാ. മാർക്കിന്റെ വിശുദ്ധ കുര്‍ബാന അര്‍പ്പണം. നൂറ്റിഎണ്‍പതോളം പേര്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. 2023 മെയ് മാസത്തിൽ മെയ്തിയും കുക്കി വിഭാഗവും തമ്മിൽ ആരംഭിച്ച വംശീയ ആക്രമണങ്ങള്‍ക്കു ശേഷം ആയിരങ്ങളാണ് വിവിധയിടങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടത്.

2023 മെയ് 29 ന് സിങ്ടോം ഗ്രാമത്തിൽ നടന്ന ആക്രമണങ്ങളില്‍ 72 വീടുകളിൽ 45 എണ്ണം ചാരമായി. കൂടാതെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടു. അനേകര്‍ വിവിധയിടങ്ങളിലേക്ക് പലായനം ചെയ്തു. ഇംഫാൽ അതിരൂപതയുടെ സഹായത്തോടെ മുൻപി ഗ്രാമത്തിൽ ഇരുപതോളം കുടുംബങ്ങൾ താമസമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ ഇവിടെ സ്ഥിര താമസമാക്കുമെന്നാണ് സൂചന. വീടുകൾക്ക് പുറമെ കുട്ടികളുടെ വിദ്യാഭ്യാസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകുന്നതിന് ഇംഫാൽ അതിരൂപത വലിയ രീതിയില്‍ സഹായം ലഭ്യമാക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ദുരിതവും വേദനയും മറികടക്കുവാന്‍ ഏറെ സമയമെടുക്കുമെന്ന് ഫാ. ഐമെംഗ് പറയുന്നു.


Related Articles »