News

തിരുനാള്‍ ദിനത്തില്‍ അത്ഭുതത്തിന് നേപ്പിള്‍സ് വീണ്ടും സാക്ഷി; വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി

പ്രവാചകശബ്ദം 20-09-2024 - Friday

നേപ്പിള്‍സ്: മൂന്നാം നൂറ്റാണ്ടിൽ ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം വീണ്ടും ആവര്‍ത്തിച്ചു. ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട ഇന്നലെ വിശുദ്ധന്റെ തിരുനാള്‍ ദിനത്തിലാണ് വീണ്ടും രക്തമായി അലിഞ്ഞത്. നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ രക്തകട്ടകള്‍ അലിഞ്ഞുവെന്ന പ്രഖ്യാപനം തിരുശേഷിപ്പ് ഉയര്‍ത്തി പിടിച്ച് വിശ്വാസികളെ അറിയിച്ചപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് നേപ്പിള്‍സ് കത്തീഡ്രലിലും, പുറത്തുമായി തടിച്ചുകൂടിയ ജനാവലി പ്രഖ്യാപനത്തെ സ്വീകരിച്ചത്.

ഈ രക്തത്തിൻ്റെ ഓരോ തുള്ളിയും നമ്മോട് ദൈവസ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഇവ ക്രിസ്തുവിനോടുള്ള വിശുദ്ധന്റെ അഭിനിവേശത്തിൻറെ അടയാളമാണെന്നും നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ പറഞ്ഞു. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് രക്തമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്.

മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്.

വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല.


Related Articles »