News - 2024

വാഷിംഗ്ടണ്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജപമാല സമര്‍പ്പണവുമായി ഒരുമിച്ച് കൂടിയത് 3000 വിശ്വാസികള്‍

പ്രവാചകശബ്ദം 05-10-2024 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ അമലോത്ഭവ ദേവാലയത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ഒത്തുകൂടി. സെൻ്റ് ജോസഫ് പ്രവിശ്യയിലെ ഡൊമിനിക്കൻ സന്യാസിമാരും ജപമാലയ്ക്കായി സമർപ്പിച്ചിരിക്കുന്ന ആത്മീയ കൂട്ടായ്മയായ കൺഫ്രറ്റേണിറ്റി ഓഫ് മോസ്റ്റ് ഹോളി റോസറിയുടെ പ്രാദേശിക വിഭാഗങ്ങളും ആതിഥേയത്വം വഹിക്കുന്ന ജപമാലയില്‍ പങ്കുചേരാന്‍ മൂവായിരത്തിലധികം ആളുകൾ എത്തിയിരിന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ റോമൻ കത്തോലിക്ക ദേവാലയമായ ബസിലിക്കയിൽ വചനസന്ദേശം, ആരാധന, കുമ്പസാരം, ജപമാല, വിശുദ്ധ കുർബാന എന്നിവയും നടന്നു.

ഡൊമിനിക്കൻ ജപമാല തീർത്ഥാടനത്തിനു രണ്ടു ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് ഡൊമിനിക്കൻ ഫ്രിയേഴ്സ് ഫൗണ്ടേഷൻ്റെ ഡയറക്ടറും വാഷിംഗ്ടണിലെ സെൻ്റ് ജൂഡിൻ്റെ റോസറി ദേവാലയത്തിൻ്റെ ഡയറക്ടറുമായ ഫാ. ജോൺ പോൾ ഒ എസ് വി ന്യൂസിനോട് പറഞ്ഞു. ആളുകളെ യേശുക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. പരിശുദ്ധ കന്യകാമറിയത്തേക്കാൾ അത് ആഗ്രഹിക്കുന്ന ആരും ഇല്ല. രണ്ടാമതായി, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള സെൻ്റ് ഡൊമിനിക്കിൻ്റെ തീക്ഷ്ണതയിൽ പങ്കുചേരാനാണ് ആളുകള്‍ ഒന്നുചേരുന്നതെന്നും ഫാ. ജോൺ പോൾ കൂട്ടിച്ചേര്‍ത്തു.

1216-ൽ ഡൊമിനിക് ഡി ഗുസ്മാൻ സ്ഥാപിച്ച, ഡൊമിനിക്കൻ സമൂഹം ഓർഡർ ഓഫ് പ്രീച്ചേഴ്‌സ് എന്നും അറിയപ്പെടുന്നു. പാരമ്പര്യമനുസരിച്ച്, ജപമാല ഭക്തി ഏറ്റവും അധികം പ്രചരിപ്പിക്കുന്ന സമൂഹമാണ് ഡൊമിനിക്കൻ സമൂഹം. ഒന്‍പത് മാസത്തെ നൊവേനയുടെ സമാപനമായ ജപമാല തീർത്ഥാടനത്തില്‍ പങ്കുചേരാന്‍ വിദൂരത്ത് നിന്നുവരെ ആളുകള്‍ എത്തിചേരുകയായിരിന്നു. പെൻസിൽവാനിയയിലെ ചെസ്റ്റർ കൗണ്ടിയിൽ നിന്ന് 2500-ല്‍ അധികം മൈലുകള്‍ യാത്ര ചെയ്താണ് ഇരുപത്തിയെട്ടുകാരിയായ സാറാ ഗാരറ്റ് തൻ്റെ ഭർത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം കത്തീഡ്രല്‍ ദേവാലയത്തിലെത്തിയത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »