India - 2024

മുനമ്പം നിവാസികളെ കുടിയിറക്കുന്ന നടപടി ഒരുകാരണവശാലും അംഗീകരിക്കില്ല: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

പ്രവാചകശബ്ദം 27-10-2024 - Sunday

കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിന്മേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം.എ. നിസാർ കമ്മിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാൻ സാധ്യതയൊരുക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. മുനമ്പം നിവാസികളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും ആർച്ച് ബിഷപ്പ് വിളിച്ചുചേർത്ത പ്രത്യേക യോഗം വ്യക്തമാക്കി.

മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച് ബിഷപ്പ് പ്രത്യേക യോഗം വിളിച്ചുചേർത്തത്. കൗൺസിൽ ഫോർ കമ്യൂണിറ്റി കോ- ഓപ്പറേഷൻ എന്ന സംഘടനയുടെ കൂടി പിന്തുണയോടെ കഴിഞ്ഞ മാസം ചേർന്ന യോഗത്തിൻ്റെ തുടർച്ചയായാണു യോഗം. 2008ൽ സർക്കാർ നിയോഗിച്ച എം.എ. നിസാർ അധ്യക്ഷനായ സമിതിയുടെ കണ്ട ത്തലിനെത്തുടർന്നാണു തർക്കങ്ങൾ ഉടലെടുക്കുന്നത്.

ഈ കമ്മീഷൻ യാഥാർഥ്യം മനസിലാക്കാതെയും രേഖകൾ പരിശോധിക്കാതെയും ബന്ധപ്പെട്ടവരിൽനിന്നു വിവരങ്ങൾ ശേഖരിക്കാതെയും വഖഫ് ബോർഡിൻ്റെ ഏകപക്ഷീയമായ അവകാശവാദം അംഗീകരിച്ച് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇതേത്തുടർന്നാണു ഫറുഖ് കോളജിനു സമ്മാനമായി ലഭിച്ച 404 ഏക്കർ ഭൂമി 2019 ൽ വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിൻ്റെ ആസ്‌തി പട്ടികയിൽ എഴുതിച്ചേർക്കുന്നത്.

ഇന്നത്തെ ഗുരുതരമായ സാഹചര്യങ്ങൾ പരിഗണിച്ച് എം.എ. നിസാർ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാൻ ഒരു പുതിയ കമ്മിറ്റിയെ നിയോഗിക്കണം. ഫറൂഖ് കോളജ് അധികൃതർ എടുത്ത സ്ഥലം വഖഫ് ഭൂമിയല്ലെന്ന കാര്യം ശരിയാണെന്ന സത്യാവസ്ഥ സമയബന്ധിതമായി പുറത്തുകൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.


Related Articles »