News - 2024

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിച്ചു ബംഗ്ലാദേശ് ജനത; അനുസ്മരണ സമ്മേളനത്തില്‍ എത്തിയത് നാനാജാതിമതസ്ഥര്‍

സ്വന്തം ലേഖകന്‍ 08-09-2016 - Thursday

ധാക്ക: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ അനുസ്മരിക്കുന്നതിനായി ബംഗ്ലാദേശിലെ ക്രൈസ്തവരും, ഹിന്ദുക്കളും, മുസ്ലീങ്ങളും ഒത്തു ചേര്‍ന്നു. ജസ്യൂട്ട് വൈദികര്‍ നേതൃത്വം നല്‍കുന്ന'മാഗിസ് ബാംഗള' എന്ന യുവാക്കളുടെ സംഘടനയാണ് ചടങ്ങ് ക്രമീകരിച്ചത്. ധാക്കയിലെ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടത്തപ്പെട്ട പരിപാടിയില്‍ 500-ല്‍ അധികം പേര്‍ പങ്കെടുത്തു. യുവാക്കളിലേക്ക് വിശുദ്ധ തെരേസയുടെ ജീവിത സന്ദേശം പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്.

മദര്‍തെരേസ മാതൃകാപൂര്‍ണ്ണമായ ജീവിതം നയിച്ച ഒരു അമ്മയാണെന്ന് ബികാഷ് റോയ് എന്ന ഹൈന്ദവന്‍ യോഗത്തില്‍ പറഞ്ഞു. "അമ്മയുടെ സ്‌നേഹം നിറഞ്ഞു നിന്നിരുന്ന മനസായിരുന്നു മദര്‍തെരേസയുടേത്. നാം കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ തന്നെ കൊലപ്പെടുത്തിയ സമയത്ത്, കുഞ്ഞുങ്ങളെ സ്‌നേഹിക്കണമെന്ന് മദര്‍തെരേസ നമ്മേ പഠിപ്പിച്ചു. ആ വലിയ മനസിന്റെ ഉടമയായ അമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതില്‍ ഞങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് നന്ദി പറയുന്നു". ബികാഷ് റോയ് ചടങ്ങില്‍ പറഞ്ഞു.

ബംഗ്ലാദേശ് സര്‍ക്കാരിന്റെ മുന്‍ ഉപദേഷ്ടാവും മുസ്ലീം മതവിശ്വാസിയുമായ റാഷിദ കെ. ചൗധരിയും ചടങ്ങില്‍ എത്തി സംസാരിച്ചു. നമുക്ക് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ പോലെ തന്നെ മാറുവാന്‍ സാധിക്കില്ലെങ്കിലും, വിശുദ്ധയുടെ ജീവിതവും ഉപദേശവും പിന്‍തുടരുവാന്‍ നമുക്ക് കഴിയണമെന്ന് റാഷിദ അഭിപ്രായപ്പെട്ടു.

1972-ല്‍ മദര്‍ ആദ്യമായി ബംഗ്ലാദേശിലേക്ക് കടന്നു വന്ന സാഹചര്യം കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫ്രാന്‍സിസ് അതുല്‍ സാര്‍ക്കര്‍ ഓര്‍മ്മിച്ചു. "അവര്‍ അന്ന് ഉടുത്തിരുന്നത് കീറലുകളും തുന്നലുകളുമുള്ള ഒരു സാരിയായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിനായുള്ള യുദ്ധം തീരുന്ന സമയത്താണ് മദര്‍ ഇവിടെ എത്തിയത്. ഒരു മിഷ്‌ണറി എത്രത്തോളം എളിമയോടെ വേണം ജീവിക്കുവാന്‍ എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന വ്യക്തിത്വമായിരുന്നു കൊല്‍ക്കയിലെ വിശുദ്ധ തെരേസയുടേത്". ഫ്രാന്‍സിസ് അതുല്‍ പറഞ്ഞു.

താന്‍ ചെയ്യേണ്ട പ്രവര്‍ത്തന മേഖല കാണിച്ചു തന്നത് മദര്‍ തെരേസയുടെ ജീവിതമാണെന്ന് ബംഗ്ലാദേശ് ഇന്റീജീനിയസ് പീപ്പിള്‍സ് ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായ സഞ്ചീബ് ഡ്രോംഗ് പറഞ്ഞു. മനുഷ്യരെ നാം വിധിച്ചു കൊണ്ട് ഇരുന്നാല്‍ ഒരുകാലത്തും അവരെ സ്‌നേഹിക്കുവാന്‍ നമുക്ക് സാധിക്കില്ലെന്ന് മദര്‍ എപ്പോഴും പറയുമായിരുന്നുവെന്നും ഡ്രോംഗ് യോഗത്തില്‍ പറഞ്ഞു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »