Friday Mirror

യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2

ഫാ. അഗസ്റ്റിന്‍ പാറപ്ലാക്കല്‍ 01-12-2017 - Friday

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.......................

യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റിപ്പോര്‍ട്ട്: 'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ Nostra Aetate എന്ന പ്രമാണ രേഖയുടെ, ഇതര മതങ്ങളോടുള്ള തുറന്ന സമീപനവും , CBCIയുടെ Guidance for Inter-Religious Dialogue Dw, Fides et Ratio, Ecclesia in Asia തുടങ്ങിയ പ്രബോധന രേഖകളും ഭാരതീയ മതങ്ങളോടുള്ള ബന്ധത്തിന് നല്‍കിയ പ്രോത്സാഹനവും ക്രൈസ്തവര്‍ക്ക് യോഗ പരിശീലനത്തിന് പ്രചോദനമേകി. എന്നാല്‍ സമീപകാലത്ത് ചില പൊന്തിഫിക്കല്‍ കൗണ്‍സിലുകളും കോണ്‍ഗ്രിഗേഷനുകളും പ്രസിദ്ധീകരിച്ച രേഖകള്‍, കൃത്യമായിപ്പറഞ്ഞാല്‍, Jesus Christ the Bearer of the Water of Life, Some Aspects of Christian Meditation(6) ഇവ പൗരസ്ത്യ ആദ്ധ്യാത്മിക രീതികളെ പൊതുവിലും, അവയില്‍ മുഖ്യമായത് എന്നതരത്തില്‍ യോഗയെ പ്രത്യേകിച്ചും കരുതലോടെ സമീപിക്കണമെന്ന സൂചനകള്‍ നല്‍കുന്നു. YouCat 356 356 ന്റെ യോഗപോലുള്ള അഭ്യാസങ്ങള്‍ ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേയ്ക്കുള്ള വാഹനങ്ങളാണ് എന്ന പ്രസ്താവനയേയും ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.'

വിശകലനം: ‍

A) ‍ കമ്മീഷന്‍ ഇവിടെ പേരുദ്ധരിച്ചിരിക്കുന്ന രേഖകള്‍ നല്‍കപ്പെട്ട വര്‍ഷങ്ങള്‍ ഏതെന്ന് ശ്രദ്ധിക്കുന്നത് ചിലകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കും.

1. Nostra Aetate- 1965

2. CBCI രേഖ - 1989*

3. Fides et Ratio - 1998 (Sep.14)

4. Ecclesia in Asia-1999 (Nov.06)

B) ‍

1.Orationis Formas -1989 (Letter to the Bishops on Some Aspects of Christian Meditation)

2. JCBWL - 2003

3. You Cat - 2011 (Oct.29)

ഇവയില്‍ A വിഭാഗത്തില്‍ ഉള്ളവയെ യോഗ പരിശീലനത്തിന് ക്രൈസ്തവര്‍ക്ക് പ്രചോദനമേകിയവയായും B വിഭാഗത്തില്‍ ഉള്ളവയെ യോഗയെ കരുതലോടെ സമീപിക്കണമെന്ന് സൂചന നല്‍കുന്നവയായും അവതരിപ്പിക്കുന്നു. യോഗ പരിശീലനത്തിന് പ്രോത്സാഹനം നല്‍കിയതായി കമ്മീഷന്‍ സൂചിപ്പിച്ചിരിക്കുന്ന Nostra Aetate 1965-ല്‍ നല്‍കപ്പെട്ടതിന് ശേഷം കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് 1989-ലാണ് A വിഭാഗത്തില്‍പ്പെട്ട CBCI രേഖയും B വിഭാഗത്തല്‍പ്പെട്ട Orationis Formas എന്ന വിശ്വാസതിരുസംഘത്തിന്റെ രേഖയും പ്രസിദ്ധീകൃതമാകുന്നത്. ആ നിലയ്ക്ക് Orationis Formas എന്ന രേഖ CBCI രേഖയുടെ രൂപീകരണത്തില്‍ മാര്‍ഗദര്‍ശകമായെന്നോ അന്ന് അത് CBCI യുടെ കാര്യമായ പരിഗണനയ്ക്ക് വിഷയീഭവിച്ചുവെന്നോ കരുതാന്‍ ന്യായം കുറവാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ Peritus എന്ന നിലയില്‍ ആദ്യന്തം ഭാഗഭാക്കായിരുന്ന, Notra Aetate എങ്ങനെ രൂപപ്പെട്ടു(7) എന്നത് നന്നായി അറിയുന്ന, കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ വിശ്വാസതിരുസംഘത്തിന്റെ തലവനായിരിക്കെ പൗരസ്ത്യമതങ്ങളോടു ബന്ധപ്പെട്ട ധ്യാനരീതികളോടും പ്രാര്‍ത്ഥനാരീതികളോടും ക്രിസ്ത്യാനികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പര്യം കണ്ടിട്ട് അതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി ജാഗ്രതയ്ക്ക് ആഹ്വാനം നല്‍കുന്നതിനാണ് Orationis Formas എന്ന രേഖ പുറപ്പെടുവിച്ചത്. കൗണ്‍സിലിനു ശേഷം Nostra Aetate യുടെ പേരും പറഞ്ഞ് സാംസ്‌കാരികാനുരൂപണം എന്ന പൊതു തലക്കെട്ടിന്റെ മറവില്‍ ക്രൈസ്തവവിശ്വസത്തിന് പാടേ നിരക്കാത്ത കാര്യങ്ങളും യാതൊരു വിവേചനയുമില്ലാതെ (discernment) ക്രൈസ്തവര്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദ്ദേശമായി വിശ്വാസതിരുസംഘം നല്‍കിയ ഈ രേഖയെ വേണ്ടവിധത്തില്‍ വിലമതിച്ചുവോ എന്നും ജാഗ്രത പുലര്‍ത്തിയോയെന്നും സാസ്‌കാരികാനുരൂപണ വക്താക്കളും അല്ലാത്തവരും ആത്മാര്‍ത്ഥമായ ആത്മപരിശോധന നടത്തേണ്ടതായിട്ടുണ്ട്.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മൂന്നാം ഭാഗത്തും നാലാം ഭാഗത്തും Nostra Aetate യെ പരാമര്‍ശിക്കുന്നതുകൊണ്ട് പ്രസ്തുത രേഖയുടെ യഥാര്‍ത്ഥ സന്ദേശത്തെക്കുറിച്ചും അതിനെ ദുര്‍വ്യാഖ്യാനിച്ചതിനെപ്പറ്റിയും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി അവസാനം പ്രതിപാദിക്കുന്നതാണ്.

B) ‍ ക്രൈസ്തവര്‍ക്ക് യോഗപരിശീലനത്തിന് പ്രചോദനമേകിയതായി കമ്മീഷന്‍ പറയുന്ന A വിഭാഗത്തില്‍പ്പെട്ട Fides et Ratio 1998ലും Ecclesia in Asia 1999-ലും നല്‍കപ്പെട്ടു. യോഗയേയും മറ്റും കരുതലോടെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്ന ആ വിഭാഗത്തില്‍പ്പെട്ട JCBWL, YouCat എന്നിവ യഥാക്രമം 2003ലും 2011ലുമാണ് നല്‍കപ്പെട്ടത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്:

A വിഭാഗത്തപ്പെട്ട രേഖകളെ ശരിയായി ഉള്‍ക്കൊണ്ട് സാംസ്‌കാരികാനുരൂപണം അപചയമോ അപകടമോ മാര്‍ഗഭ്രംശമോ ഇല്ലാതെ മുന്നോട്ടുനീങ്ങുകയായിരുന്നെങ്കില്‍ ജാഗ്രതക്കുള്ള ആഹ്വാനവുമായി B വിഭാഗത്തില്‍പ്പെട്ട രേഖകള്‍ 2003ലും 2011ലും നല്‍കേണ്ടിവരുമായിരുന്നോ? അങ്ങനെ നല്‍കേണ്ടി വന്നു എന്നതില്‍ നിന്നും വ്യക്തമാകുന്നത് സാംസ്‌കാരികാനുരൂപണ വാഹനം വഴിതെറ്റി സഞ്ചരിച്ചിട്ടുണ്ടെന്നല്ലേ..?

ഇതരമതങ്ങളും സംസ്‌കാരങ്ങളുമായി സംവദിക്കുമ്പോള്‍ യേശുക്രിസ്തു ഏക രക്ഷകനാണെന്ന ക്രിസ്തീയവിശ്വാസ മര്‍മം വിസ്മരിക്കരുതെന്ന് വ്യക്തമാക്കികൊണ്ടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ടും വിശ്വാസതിരുസംഘം 2000ല്‍ പുറപ്പെടുവിച്ച Dominus Jesus എന്ന സുപ്രധാന രേഖ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിഗണനയ്ക്ക് വിഷയീഭവിക്കാത്തത് ഇത്തരുണത്തില്‍ അതിശയകരമാണെന്ന് പറയാതെവയ്യ. ‍

C) റിപ്പോര്‍ട്ട്:

'ഏതാനും വചനപ്രഘോഷകരും ആത്മീയപ്രസിദ്ധീകരണങ്ങളും യോഗ തീര്‍ത്തും അസ്വീകാര്യമെന്ന് പഠിപ്പിക്കുന്നുണ്ട്. ഇത് ഭാരതീയ ക്രൈസ്തവര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കൗണ്‍സിലാനന്തര സഭയുടെ ഇതര മതങ്ങളോടുള്ള ഭാവാത്മകവും ക്രിയാത്മകവുമായ സമീപനത്തില്‍ വളര്‍ന്നുവരുന്നവരുടെ മനസാക്ഷിയെ ഇതു നന്നായി ഭാരപ്പെടുത്തുന്നുണ്ട്.'

വിശകലനം: ‍

ഇവിടെ കമ്മീഷന്റെ വിലയിരുത്തല്‍ ഏകപക്ഷീയമായിപ്പോയി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഭാവാത്മകവും ക്രിയാത്മകവുമായ സമീപനത്തില്‍ വളര്‍ന്നുവരുന്നവരുടെ മനസാക്ഷിയെ യോഗ അസ്വീകാര്യ മാണെന്നു പറയുന്നത് നന്നായി ഭാരപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍, കൗണ്‍സിലിന്റെ പേരും പറഞ്ഞ് ക്രിസ്തീയവിശ്വാസത്തിന് നേര്‍വിപരീതമായ തത്ത്വചിന്തകളും ആചാരാനുഷ്ഠാനങ്ങളും ധ്യാനരീതികളും വിശ്വാസികള്‍ക്ക് ഉതപ്പുനല്‍കിക്കൊണ്ട് സഭയിലേയ്ക്ക്- ആരാധനയിലേയ്ക്കുവരെ - കൊണ്ടു വരുന്നതില്‍ തീവ്രമായ് വേദനിക്കുന്ന, വിശ്വാസത്തെ പരമപ്രധാനമായിക്കണ്ട് വിശ്വസ്തത പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന അനേകം ക്രൈസ്തവവിശ്വാസികളുടെ ഹൃദയഭാരം എന്തേ കാണാതെപോയി?

സെമിനാരികളിലും സന്യാസപരിശീലന കേന്ദ്രങ്ങളിലും അര്‍ത്ഥികളായി ചേരുന്നവരെ യോഗയും മറ്റും പരിശീലീപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റേയും തദ്വരാ ന്യൂ ഏജ് കണ്ടീഷണിംഗ് നടത്തുന്നതിന്റെയും അനൗചിത്യവും അപകടവും സഭ ഇനിയെങ്കിലും ഗൗരവമായ ചര്‍ച്ചാവിഷയമാക്കേണ്ടതല്ലേ? ഇവിടങ്ങളില്‍ വത്തിക്കാന്‍ രേഖയുടെ പേരില്‍ യോഗ പഠിപ്പിക്കുന്നവര്‍ Orationis Formas, JCBWL തുടങ്ങിയ വത്തിക്കാന്‍ രേഖകളിലെ പ്രബോധനങ്ങളും അര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ടോ? ജാഗ്രതയ്ക്കുള്ള ആഹ്വാനം വിലമതിക്കുന്നവര്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതില്‍ ഭാരപ്പെടുന്നത് വാസ്തവത്തില്‍ ന്യൂ ഏജ് കണ്ടീഷണിംഗിന് അടിപ്പെട്ടവരും തിരുത്താന്‍ മനസ്സില്ലാത്തവരുമല്ലേ?

റിപ്പോര്‍ട്ട്:

'എന്നാല്‍ മറുവശത്ത്, തീവ്രമായ ഹൈന്ദവാഭിമുഖ്യങ്ങള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു യോഗ പരിശീലനപരിപാടി അടിസ്ഥാനവിദ്യാഭ്യാസത്തിന്റേയും പൊതു ജീവിതത്തിന്റെയും ഭാഗമാക്കാന്‍ ഭാരതത്തിലെ ഇന്നത്തെ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ യോഗയ്ക്ക് വ്യക്തമായ വര്‍ഗീയതയുടെയും സാമുദായികതയുടെയും നിറംകൂടെ നല്‍കിയിരിക്കുന്നു. അതിനാല്‍, ഭാരതീയ ക്രൈസ്തവന്‍ യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കുകയും ആത്മീയപക്വതയോടെ സ്വീകരിക്കുകയും വേണം.'

വിശകലനം: ‍

ഭാരതത്തിലെ ഇന്നത്ത ഭരണകൂടം യോഗാപരിശീലനം വിദ്യാഭ്യാസരംഗത്തും മറ്റുപല മേഖലകളിലും നടപ്പാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ അപകടമുണ്ടെന്ന് കമ്മീഷനും സമ്മതിക്കുന്നുവെന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇതിനേക്കാള്‍ അപകടകരമായിട്ടുള്ളത് വത്തിക്കാന്‍ കൗണ്‍സിലിന്റെ പേരും പറഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനം , പെസഹാനുഭവ യോഗാധ്യാനം ഇത്യാദി പേരുകളില്‍ ധ്യാന, കണ്‍വെന്‍ഷന്‍ പരിപാടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സഭയ്ക്കുള്ളില്‍ തന്നെയുള്ളവരുടെ മതസങ്കലന നീക്കങ്ങളാണ്.

കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നതുപോലെ ഭാരത ക്രൈസ്തവര്‍ യോഗയെ സമഗ്രമായ പുനരവലോകനം നടത്താന്‍ പ്രാപ്തരാകണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ആ ലക്ഷ്യത്തോടെ നല്‍കപ്പെട്ടിരിക്കുന്ന Orationis Formas, JCBWL, Dominus Jesus ഇവ അവരെ വ്യക്തമായി പഠിപ്പിക്കുക എന്നതാണ്. എന്നാല്‍ അതിലേയ്ക്കു കടക്കാതെ കമ്മീഷന്‍ അതിന്റെ മനോവിചാരത്തിനുചേര്‍ന്ന മറ്റൊരുതരം പരിഹാരം നിര്‍ദേശിക്കുന്നു.

"യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കാന്‍ സഹായകമെന്നമട്ടില്‍ കമ്മീഷന്‍ നാലു താത്വിക സമീപനങ്ങള്‍ അവതരിപ്പിക്കുന്നു. 'യോഗയെ തത്വത്തില്‍ നാലു വിധത്തില്‍ സമീപിക്കാനാകും'':

1. വ്യക്തമായ ഈശ്വര/ നിരീശ്വര സങ്കല്‍പങ്ങളുള്ള ഒരു മതാനുഷ്ഠാനമെന്ന നിലയ്ക്ക്

2. സമഗ്രവും ശാന്തിദായകവുമായ ഒരു പ്രകൃതി ജീവനശൈലി എന്ന നിലയ്ക്ക്

3. ശരീരത്തിനും മനസ്സിനും ഉണര്‍വും ആരോഗ്യവും നല്‍കുന്ന വ്യായാമമെന്ന നിലയ്ക്ക്

4. മതനിരപേക്ഷമായ ഒരു ആത്മീയ സംസ്‌കാരത്തിന്റെ പൊതുപൈതൃകമെന്ന നിലയ്ക്ക്'

എന്നാല്‍ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് കമ്മീഷനു തന്നെ ഉറപ്പില്ല. റിപ്പോര്‍ട്ടിന്റെ അഞ്ചാംഭാഗത്ത് കമ്മീഷന്‍ അത് ഏറ്റുപറയുന്നുണ്ട്. 'തത്ത്വത്തില്‍ യോഗ്യാഭ്യാസത്തോട് നാല് സമീപനങ്ങള്‍ സാധ്യമാണെന്ന് പറഞ്ഞുവെങ്കിലും, പ്രയോഗത്തില്‍ സമീപനങ്ങളുടെ വ്യതിരിക്തത നിലനില്‍ക്കുന്നുണ്ടോയെന്നത് ചിന്താര്‍ഹമായ കാര്യമാണ്' (കമ്മീഷന്‍ റിപ്പോര്‍ട്ട് P7)

തത്ത്വശാസ്ത്ര - ദൈവശാസ്ത്ര പരിശിലനം ലഭിച്ചിട്ടുള്ള കമ്മീഷന്‍ തന്നെയും ഇക്കാര്യത്തില്‍ തപ്പിത്തടയുന്നുവെങ്കില്‍ സാധാരണക്കാരായ ക്രൈസ്തവര്‍ക്ക് എങ്ങനെയാണ് യോഗയെ സമഗ്ര പുനരവലോകനത്തിന് വിധേയമാക്കാന്‍ കഴിയുക? ഫലത്തില്‍ കമ്മീഷന്റെ നാലുവിധ സമീപന വിഭജനം ഈ റിപ്പോര്‍ട്ടിന് പാണ്ഡിത്യപരിവേഷം നല്‍കാനുള്ള വാക്കുകള്‍കൊണ്ടുള്ള കളിയല്ലാതെ മറ്റൊന്നുമല്ല.

ഈ നാലുസമീപനങ്ങളെ മതപരമായ സമീപനം, മതനിരപേക്ഷമായ സമീപനം എന്നു രണ്ടായിതിരിക്കാം എന്നു പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് അതിന്റെ മൂന്നാം ഭാഗത്തേയ്ക്ക് കടക്കുന്നത്.

III. 'യോഗയെ മതപരമായി സമീപിക്കുമ്പോള്‍' ‍ എന്ന തലക്കെട്ടിലാണ് മൂന്നാം ഭാഗം

ഈ ഭാഗത്ത് ഒന്നാമത്തെ ഖണ്ഡികയില്‍ ഒന്നാമത്തെ സമീപനം ക്രൈസ്തവര്‍ക്ക് സ്വീകാര്യമല്ല എന്നു പറയുന്നുണ്ട്. തുടര്‍ന്നു പറയുന്നു:''വ്യക്തമായ ഈശ്വര സങ്കല്‍പ്പങ്ങളും, ലോകവീക്ഷണവും ആരാധനാരീതികളും, വിശുദ്ധ ഗ്രന്ഥങ്ങളും പുണ്യസ്ഥലങ്ങളുമൊക്കെയുള്ള ആധുനിക ഹിന്ദുമതം യോഗയെ അത് മതാത്മകമായി സ്വാംശീകരിച്ചെടുത്തവിധത്തില്‍ത്തന്നെ ലോകത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ സ്വീകരിക്കാന്‍ ക്രൈസ്തവമനഃസ്സാക്ഷി ഒരുവനെ അനുവദിക്കുന്നില്ല'. കൊള്ളാം ഇത്രയും നല്ലതുതന്നെ. എന്നാല്‍, ''ആധുനിക ഹിന്ദുമത'മെന്ന് ലേഖകന്‍ പറയുമ്പോള്‍ ഇപ്രകാരമല്ലാത്ത ഒരു പുരാതന ഹിന്ദുമതം ഉണ്ടെന്ന് വിവക്ഷിക്കുന്നുണ്ടോ? മാത്രമല്ല ഹൈന്ദവ മതസ്വാധീനമേശാത്ത ഒരു യോഗാപരിശീലനം എവിടെയാണ് ലഭിക്കുക.? അപ്രകാരമൊരു യോഗയുണ്ടോ? കമ്മീഷന്റെ തന്നെ വാക്കുകള്‍ മറിച്ചാണു പറയുന്നത്.

ഉദാഹരണം: റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്ത് അവസാന ഖണ്ഡികയില്‍ സാംഖ്യദര്‍ശനത്തില്‍ അടിസ്ഥാനമുറപ്പിച്ചുവെങ്കിലും യോഗയെ ഭാരതീയ മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പൂര്‍ണമായി സ്വതന്ത്രമാക്കി വളര്‍ത്താന്‍ പതഞ്ജലിക്കായില്ല എന്നും പതഞ്ജലിയുടെ യോഗയും പില്‍ക്കാലത്ത് ഹൈന്ദവമതത്തിന് അധീനമായാണ് വളര്‍ന്നതും പ്രചരിച്ചതുമെന്നും പറയുന്നു.

രണ്ടാം ഭാഗത്തിന്റെ ആദ്യഖണ്ഡികയില്‍ പറയുന്നു: ''ഹൈന്ദവ ആശ്രമങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് മറ്റുള്ളവരെപ്പോലെ ഭാരതീയ ക്രൈസ്തവരും യോഗ പഠിച്ചതും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നതും'.

അഞ്ചാം ഭാഗത്തെ ഒമ്പതാം നിര്‍ദേശം ഇതാണ്: ''ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് സാധകരെ വ്യതിചലിപ്പിക്കുന്ന ഈശ്വര സങ്കല്‍പ്പങ്ങളോ ആചാരങ്ങളോ ക്രൈസ്തവരുടെ യോഗാപരിശീലനത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇന്ന് ഭാരതത്തില്‍ യോഗയുടെ മുഖ്യപ്രചാരകര്‍ തീവ്ര ഹൈന്ദവാഭിമുഖ്യമുള്ളവരാണ്. അവര്‍ പ്രചരിപ്പിക്കുന്നത് ഹൈന്ദവമതാനുസാരമായ യോഗയാണ്'.

ഇവിടെ ഒരു ചോദ്യം ഉയരുന്നു. യോഗയെ മതനിരപേക്ഷമായി വളര്‍ത്തിയെടുക്കാന്‍ പതഞ്ജലിക്കുപോലും ആയിട്ടില്ലെങ്കില്‍, പതഞ്ജലിയുടെ യോഗയും ഹൈന്ദവമതത്തിന് അധീനമായാണ് പ്രചരിച്ചതെങ്കില്‍ ഹൈന്ദവ ആശ്രമങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് ക്രൈസ്തവര്‍ യോഗ പഠിച്ചതും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നതുമെങ്കില്‍, ഇന്ന് ഭാരതത്തിലെ യോഗയുടെ മുഖ്യപ്രചാരകര്‍ തീവ്രഹൈന്ദവാഭിമുഖ്യമുള്ളവരാണെങ്കില്‍, അവര്‍ പ്രചരിപ്പിക്കുന്നത് ഹൈന്ദവമതാനുസാരമായ യോഗയാണെങ്കില്‍ ഭാരതീയ ക്രൈസ്തവര്‍ യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കി ആത്മീയപക്വതയോടെ സ്വീകരിക്കണമെന്നുപറയുന്നത് ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പണമെന്ന് പറയുന്നതുപോലെയാണ്.

മൂന്നാം ഭാഗത്തിന്റെ ആദ്യഖണ്ഡികയില്‍ ഹൈന്ദവ മതാനുസാരമായ യോഗ ക്രിസ്ത്യാനിക്ക് സ്വീകാര്യമല്ലെന്നുപറയുന്ന റിപ്പോര്‍ട്ട് അടുത്ത ഖണ്ഡികയില്‍ Nostra Aetate അടിസ്ഥാനമാക്കിപറയുന്നത് ഇങ്ങനെയാണ്: ''എന്നാല്‍ അന്യമതങ്ങളിലെ സത്യവും നന്മയും ആദരവോടെ വിവേചിച്ചറിഞ്ഞ് അവയെ സ്വന്തം ക്രൈസ്തവ ആത്മീയതയിലേയ്ക്ക് സ്വാംശീകരിക്കാനും അങ്ങനെ അവയെ അഭിവൃദ്ധമാക്കാനും സഭ തന്റെ തനയരെ ആഹ്വാനം ചെയ്യുന്നുണ്ട്''.

ഏതുവിധേനയും യോഗയെ ക്രിസ്തീയവിശ്വാസ ജീവിതത്തില്‍ കുടിയിരുത്തുക എന്ന കമ്മീഷന്റെ ഉളളിലിരുപ്പിന്റെ ബഹിര്‍സ്ഫുരണമാണിത്. സാംസ്‌കാരികാനുരൂപണം വിശ്വാസജീവിതത്തില്‍ വളരാന്‍ സഹായിക്കുന്നുണ്ടോയെന്ന് വിലയിരുത്തണമെന്നും മറ്റും കമ്മീഷന്‍ നടത്തുന്ന നിര്‍ദേശങ്ങള്‍ മേല്‍പ്പറഞ്ഞ ഉള്ളിലിരുപ്പിനെ ഒളിക്കാനുള്ള പുകമറമാത്രമാണ്. റിപ്പോര്‍ട്ടിന്റെ നാലാം ഭാഗം ഇക്കാര്യം സാധൂകരിക്കുന്ന ശക്തമായ തെളിവാണ്.

IV. 'യോഗയെ മതനിരപേക്ഷമായി സമീപിക്കുമ്പോള്‍' ‍ എന്ന തലക്കെട്ടിലാണ് നാലാം ഭാഗം.

'അടുത്ത മൂന്നു സമീപനങ്ങളും ക്രിസ്ത്യാനികള്‍ക്ക് അഹിതമല്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ മനസ്സിലാക്കാവുന്നതാണ്' എന്നു പറഞ്ഞിട്ട് കമ്മീഷന്‍ അതിന്റെ മുന്‍കൂട്ടിയുള്ള അനുമാനത്തിന് ഇണങ്ങും വിധം വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ Fides et Ratio എന്ന ചാക്രിക ലേഖനത്തെ വളച്ചൊടിച്ച് അവതരിപ്പിച്ചത് വായിച്ചപ്പോഴുണ്ടായ അമ്പരപ്പ് ചെറുതായിരുന്നില്ലെന്ന് ആദ്യമെ തന്നെ പറയട്ടെ. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ Truth And Tolerance എന്ന തന്റെ പുസ്തകത്തില്‍ Fides et Ratio യുടെ മുഖ്യ ലക്ഷ്യത്തെപറ്റി നല്‍കുന്ന വിശദീകരണം വായിച്ചിട്ടുള്ള ആരും അമ്പരക്കുക തന്നെ ചെയ്യും.

പ്രസ്തുത ചാക്രിക ലേഖനത്തില്‍ നിന്നും കമ്മീഷന്‍ (അപൂര്‍ണ്ണമായി) ഉദ്ധരിക്കുന്ന(9) വാക്യങ്ങള്‍ ഏറെക്കുറെ ശരിയാണെങ്കിലും അവയ്ക്ക് കമ്മീഷന്‍, ചാക്രിക ലേഖനത്തിന്റെ അന്തഃസത്ത അവഗണിച്ച് അമിതമായ ഊന്നലാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു വിധത്തില്‍പറഞ്ഞാല്‍ ഈ വാക്യങ്ങളെ ആസ്പദമാക്കി കമ്മീഷന്‍ നാലാം ഭാഗത്ത് ഭാരതസഭയ്ക്കും കേരളസഭയ്ക്കും നല്‍കുന്ന നിര്‍ദേശങ്ങളെ സാധൂകരിക്കുന്ന ഊന്നല്‍ Fides et Ratio അവയ്ക്ക് നല്‍കുന്നില്ല.

ബെനഡിക്ട് പതിനാറാമന്‍ പാപ്പ Truth And Tolerance ല്‍ 183 മുതല്‍ 209 വരെയുള്ള പേജുകളില്‍ Faith, Truth, and culture- Reflectons prompted by the Encyclical Fides Et Ratio എന്ന തലക്കട്ടിന്‍ കീഴില്‍ Fides et Ratio അപഗ്രഥിക്കുന്നുണ്ട്. പേജ് 184 ല്‍ ചാക്രിക ലേഖനത്തിന്റെ മുഖ്യലക്ഷ്യം വ്യക്തമാക്കുന്നു:

“ If I had briefly to sketch the main intention of the encyclical, I would say that it is trying to rehabilitate the question of truth in a world characterized by relativism”. ബെനഡിക്ട് പാപ്പാ ഇതിനുമുമ്പ് പറയുന്നത് ഇത്തരുണത്തില്‍ പ്രധാനപ്പെട്ടതാണ്. അത് ചുരുക്കി അവതരിപ്പിക്കാം.

മതങ്ങളുടെ ലോകത്ത്, ദൈവത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ളസത്യം നമ്മോടുപറയുന്നു എന്നും തന്മൂലം അതാണ് സത്യമെന്ന് (religio vera) അവകാശപ്പെടുന്നു എന്നതും ക്രിസ്തു മതത്തിന്റെ സവിശേഷതയാണ്. 'വഴിയും സത്യവും ജീവനും ഞാനാണ്' എന്ന യോഹന്നാന്റെ സുവിശേഷം 14:6-ലെ യേശുവിന്റെ അരുളപ്പാടിലാണ് ക്രൈസ്തവവിശ്വാസം അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത്. ക്രൈസ്തവവിശ്വസത്തിന്റെ പ്രേഷിത സ്വഭാവം ഈ അടിസ്ഥാനവിശ്വാസത്തെ ആസ്പദമാക്കിയുള്ളതാണ്.

ഈ ക്രൈസ്തവവിശ്വാസം സത്യമാണെങ്കില്‍ മാത്രമേ അതു സകല മനുഷ്യരേയും ബാധിക്കുന്നതാകുകയുള്ളു. മറിച്ച് അത് അടയാളങ്ങളിലും പ്രതീകങ്ങളിലും തളച്ചിടപ്പെട്ടിരിക്കുന്നതും ഉള്‍പ്പൊരുള്‍ അഥവാ ഗൂഢാര്‍ത്ഥം കണ്ടെത്താന്‍ ഒരിക്കലും കഴിയാത്തതുമായ മനുഷ്യകുലത്തിന്റെ മതാനുഭൂതിയുടെ (Religious experience) വേറൊരു വകഭേദം മാത്രമാണെങ്കില്‍ അത് അതിന്റെ തന്നെ സംസ്‌കാരത്തില്‍ ഒതുങ്ങി നില്‍ക്കുകയും മറ്റുള്ളവയെ തങ്ങളുടെ സംസ്‌കാരത്തില്‍ വ്യാപരിക്കാന്‍ വിടുകയും വേണം.

ഇതിന്റെ അര്‍ത്ഥം സത്യത്തെക്കുറിച്ചുള്ള ചോദ്യമാണ് ക്രിസ്തീയ വിശ്വാസത്തിലെ പരമപ്രധാന ചോദ്യമെന്നും ആ നിലയ്ക്ക് അത് തത്വശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്നുമാണ്.(10)ഇത്രയും പശ്ചാത്തലമായി പറഞ്ഞിട്ടാണ് ''ആപേക്ഷികതാവാദത്തിന് അടിപ്പെട്ടിരിക്കുന്ന ലോകത്ത് സത്യത്തെക്കുറിച്ചുള്ള ചോദ്യത്തെ യഥാസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കുക എന്നതാണ് Fides et Ratio-യുടെ മുഖ്യലക്ഷ്യമെന്ന്'' ബെനഡിക്ട് പാപ്പാ പറയുന്നത്.

ഇതിനു ശേഷം പേജ് 196 ല്‍, സത്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ക്രിസ്തുവിനുമുമ്പുള്ള സംസ്‌കാരങ്ങള്‍ (Pre-Christian Cultures) യേശുക്രിസ്തുവില്‍ മാംസം ധരിച്ച വചനമായ ദൈവത്തിലേയ്ക്ക് ഉയരാന്‍ വെമ്പുന്നതാണെന്ന് മതങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് പറഞ്ഞിട്ട്, ബെനഡിക്ട് പാപ്പാ Fides et Ratioയില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പന്തക്കുസ്താ സംഭവത്തെ (Acts 2:7-11) ആസ്പദമാക്കി വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലും ഉള്ളവര്‍ തങ്ങളുടെ സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ദൈവത്തിന്റെ വചനത്തില്‍ ഐക്യപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞത് ഉദ്ധരിക്കുന്നു. തുടര്‍ന്ന് ബെനഡിക്ട് പാപ്പാ പറയുന്നു: :

“On this basis, and taking as his example Indian Culture, the Pope develops criteria which in the general relationship of the Christian faith with pre-Christian cultures, should be observed whenever these cultures encounter the faith....”

Nostra Aetate- യില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് ഒരിക്കല്‍ ക്രൈസ്തവ സ്വാധീനത്തിന് അപ്പുറത്ത് കഴിഞ്ഞിരുന്ന pre-Christian സംസ്‌കാരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി ക്രിസ്തീയവിശ്വാസം അതിന് ഉപകാരപ്രദമായതിനെ സ്വാംശികരിക്കാന്‍ ഉദ്യമിക്കുമ്പോള്‍ പാലിക്കേണ്ട മൂന്നു മാനദണ്ഡങ്ങളെക്കുറിച്ച് പറയാനാണ് വി. ജോണ്‍ പോള്‍ പാപ്പാ ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാഹരണമായി എടുക്കുന്നത്. Fides et Ratio no 72 ലാണ് ഈ പ്രതിപാദനമുള്ളത്. ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാഹരിച്ചിട്ട് പാപ്പാ ആ ഭാഗം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്:

“What has been said here of India is no less true for the heritage of the great cultures of China, Japan and the other countries of Asia, as also for the riches of the traditional cultures of Africa , which are for the most part orally transmitted”.

ഇത്രയും കാര്യങ്ങള്‍ ഗ്രഹിച്ചിട്ട് Fides et Ratio no 72 ഒന്നുകൂടി വായിച്ചാല്‍ കമ്മീഷന്‍ എത്രകൗശലത്തോടെയാണ് അതിന്റെ അനുമാനത്തെ സാധൂകരിക്കാന്‍ ഈ ചാക്രികലേഖനത്തെ വളച്ചൊടിച്ചിരിക്കുന്നതെന്ന് വ്യക്തമാകും.

Fides et Ratio ആരംഭിക്കുന്നത് ഇങ്ങനെയാണ്: “In preaching the Gospel, Christianity first encountered Greek philosophy; but this does not mean at all that other approaches are precluded. Today, as the Gospel gradually comes into contact with cultural worlds which one lay beyond Christian influence, there are new tasks of inculturation, which mean that our generation faces problems not unlike those faced by the Church in the first centuries”. ഇതു പറഞ്ഞിട്ടാണ് കമ്മീഷന്‍ റിപ്പോട്ടില്‍ ഉദ്ധരിച്ചിരിക്കുന്ന ഭാഗം വി. ജോണ്‍ പോള്‍ പാപ്പാ നല്‍കുന്നത്.

“My thoughts turn immediately to the lands of the East , so rich in religious and philosophical traditions of great antiquity. Among these lands, India has a special place. A great spiritual impulse leads Indian thought to seek an experience which would liberate the spirit from the shackles of time and space and would therefor acquire absolute value . The dynamic of this quest for liberation provides the context for great mataphysical systems”

പാപ്പാ തുടരുന്നു: ""In India particularly, it is the duly of Christians now to draw from this rich heritage the elements compatible with their faith, in order to enrich Christian thought. In this work of discernment, which finds its inspiration in the Council’s Declaration Nostra Aetate, certain criteria will have to be kept in mind'' ഇവിടെ, യാതൊരുവിധ കരുതലോ ജാഗ്രതയോ ഇല്ലാതെ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് എന്തും ഏതും സ്വീകരിക്കാമെന്നോ, സ്വീകരിക്കണമെന്നോ അല്ല പാപ്പാ അര്‍ത്ഥമാക്കുന്നത്. മറിച്ച് തങ്ങളുടെ വിശ്വാസത്തോട് ചേര്‍ന്നുപോകുന്നതും അതിനെ പരിപുഷ്ടമാക്കുന്നതുമായവയെ സ്വാംശീകരിക്കണമെന്നാണ്. ഈ സ്വാംശീകരണ പരിശ്രമത്തില്‍ വ്യതിചലനങ്ങള്‍ വരാതിരിക്കാന്‍ ചില മാനദണ്ഡങ്ങള്‍ മനസിലുണ്ടാകണം എന്നു പറഞ്ഞിട്ടാണ് മൂന്നെണ്ണം പാപ്പാ നല്‍കിയിരിക്കുന്നത്.

"The first of these is the universality of the human spirit, whose basic needs are the same in the most disparate cultures. The second, which derives from the first, is this: in engaging great cultures for the first time, the Church can not abandon what she gained from the inculturation in the world of Greco-Latin thought. To reject this heritage would be to deny the providential plan of God who guides his Church down the paths of time and history. This criterion is valid for the Church in every age , even for the

Church of the future, who will judge herself enriched by all that comes from today’s engagement with Eastern cultures and will find in this inheritance fresh cues for fruitful dialogue with the cultures which will emerge as humanity moves into the future. Thirdly,

care will need to be taken lest, contrary to the very nature of the human spirit, the legitimate defense of the uniqueness and originality of Indian thought be confused with the idea that a particular cultural tradition should remain closed in its difference and affirm itself by opposing other traditions''. ഈ പറഞ്ഞിരിക്കുന്നവയെ വിശദമായി മനസ്സിലാക്കാന്‍ Truth and Tolarance þ-ല്‍ ബെനഡിക്ട് പാപ്പാ(11) ഇതേക്കുറിച്ച് നല്‍കുന്ന ചിന്തകള്‍ ഉപകരിക്കും. അവയെല്ലാം ഇവിടെ കുറിക്കുക എളുപ്പമല്ലാത്തതുകൊണ്ട് ചിലതുമാത്രം കുറിക്കാം. പേജ് 196-197 ല്‍ Fides et Ratio - 72 ഉദ്ധരിച്ചശേഷം The Transcending of Cultures in the Bible and in the History of Faith എന്ന തലക്കെട്ടില്‍ ''ഗ്രീക്ക്‌ലത്തീന്‍ ചിന്തയുടെ ലോകത്തുനിന്ന് സാംസ്‌കാരികാനുരൂപണം വഴി സമ്പാദിച്ചത്'' എന്നതിനെ മനസ്സിലാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്.

ക്രിസ്തീയ വിശ്വാസം മാറ്റത്തിനു തയ്യാറാകാതെ തന്നില്‍ത്തന്നെ അടച്ചിട്ടിരുന്ന ഒരു ഗ്രീക്കുസംസ്‌കാരത്തെ അതായിരിക്കുന്നതു പോലെതന്നെ സ്വാംശീകരിക്കുകയായിരുന്നില്ല. മറിച്ച് ഗ്രീക്ക് തത്വചിന്തകരുടെ സത്യാന്വേഷണത്താല്‍ മിത്തുകളുടെ (Myths) തടവറയില്‍ നിന്ന് പുറത്തുചാടി പരമ സത്യം തന്നെയായ ദൈവത്തിലേയ്ക്ക് ഉയരാന്‍ വെമ്പിനിന്ന, സത്യത്തോടു തുറവി പുലര്‍ത്തിനിന്നിരുന്ന ഗ്രീക്കുചിന്താലോകത്തെ ഉദാത്തകാര്യങ്ങളെയാണ് ക്രൈസ്തവവിശ്വാസം പകര്‍ന്നുകൊടുക്കാന്‍ ഉപയുക്തമായ പാത്രമായി ക്രിസ്തീയത സ്വാംശീകരിച്ചത്. Truth and Tolerance 200, 201 പേജുകളില്‍ ഇതേക്കുറിച്ച് പറയുന്നതില്‍ നിന്നും ഏതാനും വാക്യങ്ങള്‍ ഉദ്ധരിക്കാം:

"The Fathers did not just mix into the gospel a static and self contained Greek culture. They could take up a dialoge with Greek philosaphy and could make it an instrument of the Gospel, wherever in the Hellenistic world, the search for God had brought into being a self-criticism of that world’s own culture and its own thought. Faith links the various peoples -beginning with the Germans and the Slavs, who came into contact with the Christian message in the era of tribal migrations, and right up to the peoples of Asia, Africa, and America - not with Hellenistic culture as such , but with Hellenistic culture in the form in which it transcended itself, which was the true point of contact for the interpretation of the Christian message. From that starting point, faith draw these peoples into the process of self - transcendence” (P. 200)

“ The fact that they sought points of contact, not with the religions, but with philosophy is connected with the fact that they were not canonizing a culture but did find it possible to enter into it at those points where it had itself begun to move out of its own frame work, had started to take the path toward the wide spaces of truth that is common to all, and had left behind its comfortable place in what belonged to it. That is even today a fundamental indicator of the answer to the question concerning points of contact

and transitions to other cultures and peoples. Faith cannot of course find points of contact with philosophies that exclude questions concerning the truth, but it can do so with movements that are trying to break out of the relativist prison. It can certainly not take over the old religions directly. Yet these

religions can prepare such forms and usages, especially attitudes - reverence, humility, readiness to make sacrifices, kindness, love of one’s neighbor, the hope of everlasting life”(P.201)

Truth and Tolerance പേജ് 82-ല്‍ പറയുന്നത് ഇത്തരുണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു:

“In the first few centuries the Christian faith looked for its prehistory rather in enlightment, that is, in the movement of reason criticizing religion’s tendency to ritualism. Those patristic texts about the “sowing of the Word’’(and similar cocepts and images), which are now a days taken as evidence for the power of salvation on other religions, did not originallly refer to religions at all but to philosophy, to a “pious” enlightenment, which is what Socretes stands for, at the same time active both in enlightening people and in seeking after God”

Truth and Tolerance പേജ് 95-ല്‍ പറയുന്നു: “The distinguishing mark of Greek philosophy was that it did not rest content with traditional religions or with the images of the myths; rather in all seriousness, it put the question about truth. So perhaps at this we may be able to recognize the hand of providence- why the encounter between the faith of the Bible and Greek philosophy was truly “providential”.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നാലാം ഭാഗം വിശകലനം ചെയ്യാന്‍ ഇത്രയും കാര്യങ്ങള്‍ പ്രതിപാദിച്ചത് ലക്ഷ്യമില്ലാതെയല്ല. കമ്മീഷന്‍ നാലാം ഭാഗത്ത് നടത്തുന്ന ഒരു പ്രസ്താവന ഇതാണ്: ''ഗ്രീക്ക്-ലത്തീന്‍ സംസ്‌കാരങ്ങളില്‍നിന്ന് പല കാര്യങ്ങളും ക്രിസ്തീയതയ്ക്ക് സ്വീകരിക്കാനായത് സഭയെ അനുസ്യൂതം നയിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ പരിപാലനയുടെ ഭാഗമായിട്ടാണ് എന്നും ക്രൈസ്തവര്‍ മനസ്സിലാക്കിവന്നിട്ടുള്ളത്''.

എന്നാല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ മേല്‍പ്പറഞ്ഞ രീതിയില്‍ വിശദീകരിച്ചുതന്ന വിധത്തിലാണ് ഗ്രീക്ക്-ലത്തീന്‍ സംസ്‌കാരങ്ങളുമായുള്ള ബന്ധപ്പെടല്‍ (encounter) ക്രിസ്തീയതയ്ക്ക് മുതല്‍ക്കൂട്ടായിത്തീര്‍ന്നതെന്ന് കമ്മീഷന്‍ മനസിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്.''സമാനമായ കൊടുക്കല്‍ വാങ്ങലുകള്‍ ഭാരതത്തില്‍ നടത്താന്‍ സഭയ്ക്ക് കടമയുണ്ടെന്ന് വി. ജോണ്‍ പോള്‍ പാപ്പ എടുത്തുപറയുന്നു'' എന്നു പറഞ്ഞിട്ട് Fides et Ratio no 72 ല്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്ന കമ്മീഷന്‍ ''ഈ കടമ നിര്‍വഹിക്കുന്നതില്‍ ഭാരത സഭ വേണ്ടത്ര വിജയിച്ചിട്ടില്ല'' എന്ന് പ്രസ്താവിച്ച ശേഷം ഭരതസഭയോടും കേരളസഭയോടുമായി നടത്തുന്ന ആഹ്വാനങ്ങള്‍ മേല്‍പ്പറഞ്ഞ സംശയത്തെ സാധൂകരിക്കുന്നു.

കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്:

1) ഭാരതസംസ്‌കാരത്തെ ശാസ്ത്രീയമായി പഠിക്കുന്ന ക്രൈസ്തവവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉണ്ടാകണം.

2) അവിടെ പ്രത്യേകിച്ച് പതഞ്ജലിയുടെ യോഗാസുത്രങ്ങളും ഹഠയോഗയിലെ ആസനങ്ങളും ശാസ്ത്രീയമായി പഠിക്കുകയും അവയെ ജീവിതത്തികവിനും, ആരോഗ്യപരിപാലനത്തിനും, ആത്മീയ വളര്‍ച്ചക്കും എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചുകൊടുക്കുകയും വേണം.

3) ഈ മേഖലയില്‍ ശാസ്ത്രീയ സമീപനം പുലര്‍ത്തുന്ന ഗവേഷകരേയും അധ്യാപകരേയും വളര്‍ത്താന്‍ സഭ സത്വരം ശ്രദ്ധിക്കണം.

4) യോഗയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന സെക്കുലര്‍ സ്വഭാവമുള്ള, അന്തര്‍ദേശീയ അക്കാദമിക് നിലവാരമുള്ള ഒരു സ്ഥാപനം കേരളസഭ മുന്‍കൈ എടുത്ത് സ്ഥാപിക്കണം.

5) ഇവിടെ യോഗയേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള ഗവേഷണങ്ങളും യോഗാധ്യാപക പരിശീലനവും കൊടുക്കണം.

ഇപ്രകാരം ഇന്ത്യയിലെ ക്രൈസ്തവരെ യോഗ പഠിപ്പിച്ച് സാംസ്‌കാരികാനുരൂപണക്കടമ ഭാരതസഭ നിറവേറ്റണമെന്ന് വീറോടെ വാദിക്കുന്ന കമ്മീഷന്‍ ക്രൈസ്തവവിശ്വാസവും യോഗയുടെ തത്വചിന്തയും തമ്മില്‍ എവിടെ എങ്ങനെ പൊരുത്തപ്പെടുമെന്ന് കൃത്യമായി പറയാത്തതെന്ത്? സ്രഷ്ടാവും സൃഷ്ടിയും നിത്യമായി വ്യത്യസ്തരാണെന്ന് പഠിപ്പിക്കുന്ന ക്രിസ്തീയതയും, സ്രഷ്ടാവും സൃഷ്ടിയും ഒന്നുതന്നെ എന്നുപഠിപ്പിക്കുന്ന യോഗയും എവിടെയാണ് പൊരുത്തപ്പെടുക?

“One should never remain open to a second alternative when only one can be true” - Norman Geisler and Ron Brooks കമ്മീഷന്‍ അനുവര്‍ത്തിക്കുന്ന വാദഗതികള്‍ മുഖവിലയ്‌ക്കെടുക്കാമെന്നാകില്‍ അതിപുരാതന കാലം മുതല്‍ ഭാരതത്തിലുണ്ടായിരുന്ന ജ്യോതിഷവും, ഹസ്തരേഖാശാസ്ത്രവുമൊക്കെ പഠിപ്പിക്കാനും ഭാരതസഭ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങള്‍ സമാരംഭിച്ച് സാംസ്‌കാരികാനുരൂപണക്കടമ പരിപൂര്‍ത്തിയിലെത്തിക്കുകയും അങ്ങനെ ശരിക്കും ഒരു ഭാരതീയസഭയായി കഴിവതും വേഗം മാറുകയും ചെയ്യേണ്ടതാണ്.

കമ്മീഷന്‍ അതിന്റെ മുന്‍കൂട്ടിയുള്ള അനുമാനങ്ങള്‍ അവതരിപ്പിക്കാന്‍ കൂട്ടുപിടിച്ചിരിക്കുന്ന Fides et Ratio- യില്‍ ഒരിക്കല്‍ പോലും യോഗയെ സ്വാംശീകരിക്കണമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ മൂന്നു വത്തിക്കാന്‍ രേഖകളില്‍ പേരെടുത്തുപറഞ്ഞുതന്നെ യോഗയെ ജാഗ്രതപുലര്‍ത്തേണ്ടവയുടെ ഗണത്തില്‍പെടുത്തിയിട്ടുണ്ട്. എന്നിട്ടും അക്കാര്യം തമസ്‌കരിച്ച് ഇത്തരം ആശയങ്ങള്‍ പടച്ചുവിടുന്ന ദൈവശാസ്ത്ര-തത്വശാസ്ത്രപടുക്കള്‍ തങ്ങളുടെ പടുദൈവശാസ്ത്രവും തത്വശാസ്ത്രവും വഴി സഭയെ പടുത്തുയര്‍ത്തുകയല്ല പടുകുഴിയിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരോടും അവരെ പ്രോത്സാഹിക്കുന്നവരോടും പറയാനുള്ളത് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകളാണ്: ‍

''ഇത് അവന്റെ സഭയാണ്, ദൈവശാസ്ത്രജ്ഞന്മാരുടെ പരീക്ഷണശാലയല്ല'' ‍

തുടരും... ‍


Related Articles »