News - 2024

അതിജീവനത്തിന് ഒടുവില്‍ ആല്‍ഫി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി

സ്വന്തം ലേഖകന്‍ 28-04-2018 - Saturday

ലിവര്‍പൂള്‍: ജീവന്‍ മരണ പോരാട്ടത്തിനു ഒടുവില്‍ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആല്‍ഫി ഇവാന്‍സ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയര്‍ത്തിയ കുഞ്ഞായിരിന്നു ആല്‍ഫി. തലച്ചോറിലെ ഞരമ്പുകള്‍ ശോഷിച്ചുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആയതിനാല്‍ ഹോസ്പിറ്റല്‍ അധികൃതരും തുടര്‍ന്നു ബ്രിട്ടീഷ് കോടതിയും കുഞ്ഞിന് മരണം അനുവദിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടത്. ബ്രിട്ടീഷ് സമയം ഇന്ന്‍ പുലര്‍ച്ചെ 2.30നാണ് ആല്‍ഫി വിടവാങ്ങിയത്.

നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും കുഞ്ഞിന്റെ ജീവന്‍ നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത് ആഗോള മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴി തെളിയിച്ചത്. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരിന്നു. പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത ഫ്രാന്‍സിസ് പാപ്പ തന്റെ പൊതുകൂടിക്കാഴ്ചക്കിടെയില്‍ നിരവധി തവണ ആല്‍ഫിക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തിരിന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആല്‍ഫിക്ക് നൽകിക്കൊണ്ടിരുന്ന ജീവന്‍രക്ഷാഉപകരണങ്ങള്‍ ലിവര്‍പൂള്‍ ആശുപത്രി എടുത്തുമാറ്റി.

കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന അപേക്ഷയെത്തുടര്‍ന്നാണ്‌ ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ നീക്കിയത്‌. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി കുഞ്ഞ് ആല്‍ഫി ശ്വാസോച്ഛാസം നടത്തി. എന്നാല്‍ അതിന് അധികം ദൈര്‍ഖ്യമുണ്ടായിരിന്നില്ല. പിതാവ് കേറ്റ് തോമസ്, ഫേസ്ബുക്ക് വഴിയാണ് കുഞ്ഞിന്റെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ആല്‍ഫിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ ക്യാംപെയിന്‍ നടന്നിരിന്നു.


Related Articles »