News - 2024

ആല്‍ഫിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 30-04-2018 - Monday

വത്തിക്കാന്‍ സിറ്റി: ലോകത്തിന്‍റെ കണ്ണീരായി മാറിയ ആല്‍ഫി ഇവാന്‍സിന്റെ മരണത്തില്‍ വേദന രേഖപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ആല്‍ഫിയുടെ വിയോഗം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ ട്വിറ്ററില്‍ കുറിച്ചു. അപൂര്‍വ മസ്തിഷ്‌ക രോഗം ബാധിച്ചു ലിവര്‍പൂളില്‍ ചികിത്സയിലായിരുന്ന ആല്‍ഫിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ഒന്നിലധികം തവണ ആഹ്വാനം ചെയ്തിരിന്നു.

ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ആശുപത്രിയില്‍ മസ്തിഷ്ക സംബന്ധിയായ അപൂര്‍വരോഗത്തിന്‍റെ പിടിയിലമര്‍ന്നു കഴിഞ്ഞ 23 മാസങ്ങളായി ആല്‍ഫി ജീവന്‍രക്ഷാഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഇവ നീക്കം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. തുടര്‍ന്നു കുഞ്ഞിനെ ഇറ്റലിയിലേക്ക് ചികിത്സയ്ക്കു കൊണ്ടു പോകാന്‍ അനുമതി തേടി ആല്‍ഫിയുടെ മാതാപിതാക്കള്‍ ബ്രിട്ടീഷ് കോടതിയില്‍ മറ്റൊരു വാദം ഉന്നയിച്ചു.

എന്നാല്‍ ശനിയാഴ്ച ബ്രിട്ടീഷ് സമയം 2.30നു ആല്‍ഫി വിടപറയുകയായിരിന്നു. കുഞ്ഞിന്റെ മരണവിവരമറിഞ്ഞു നൂറുകണക്കിന് ആളുകളാണ് പലയിടത്തുമായി തടിച്ചു കൂടിയത്. തെരുവില്‍ നീല ബലൂണുകള്‍ പറത്തിയും സന്ദേശങ്ങള്‍ കൈമാറിയും ജനങ്ങള്‍ തങ്ങളുടെ സ്നേഹവും ഐക്യദാര്‍ഢ്യവും ആല്‍ഫിയോട് പ്രകടിപ്പിച്ചു.കുഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞ നാളുകളില്‍ നൂറുകണക്കിന് ആളുകളാണ് അവനു വേണ്ടി ആശുപത്രിക്ക് മുന്‍പിലും കോടതിവരാന്തയിലും പ്രകടനം നടത്തിയിരുന്നത്.


Related Articles »