India - 2024

മാർ ഈവാനിയോസ് പൗരസ്‌ത്യ ആരാധനക്രമത്തെ അഭംഗുരം കാത്തുസൂക്ഷിച്ച സഭാനേതാവ്: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 16-07-2024 - Tuesday

തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് പൗരസ്‌ത്യ ആരാധനക്രമത്തെ അഭംഗുരം കാത്തുസൂക്ഷിച്ച സഭാനേതാവായിരുന്നുവെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മലങ്കര കത്തോലിക്കാസഭ ഇന്ന് സാർവത്രിക സഭയിൽ പ്രേഷിത ആഭിമുഖ്യമുള്ള ഒരു വലിയ സഭയായി വളർന്നിരിക്കുന്നു. ധന്യൻ മാർ ഈവാനിയോസിന്റെ 71-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സമൂഹബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ.

രാവിലെ നടന്ന സമൂഹബലിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരുന്നു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവേൽ മാ ർ ഐറേനിയോസ്, ജോസഫ് മാർ തോമസ്, വിൻസെൻ്റ് മാർ പൗലോസ്, തോ മസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, മാത്യൂസ് മാർ പക്കോമിയോസ്, ആൻ്റണി മാർ സിൽ വാനോസ്, മാത്യൂസ് മാർ പോളികാർപ്പസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ ജൂലിയോസ് എന്നിവരും സഹകാർമികരായിരുന്നു.

മൂന്നൂറോളം വൈദികരും സമൂഹബലിയിൽ പങ്കുചേർന്നു. സീറോ മലബാർസഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് മലങ്കര കത്തോലിക്കാ സഭ ഔ ദ്യോഗിക സ്വീകരണവും ഇതിനോടനുബന്ധിച്ച് നൽകി. മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പുനരൈക്യ പരിശ്രമങ്ങൾക്ക് വലിയ പിൻബലമാണ് സീറോ മലബാർ സഭ നൽകിയിട്ടുള്ളതെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.