News - 2024

ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തെ അപലപിച്ച് വത്തിക്കാനും

പ്രവാചകശബ്ദം 05-08-2024 - Monday

വത്തിക്കാന്‍ സിറ്റി: പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനവേളയിൽ ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് നടത്തിയ ചില രംഗങ്ങൾ വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചുവെന്ന് വത്തിക്കാന്‍. മഹത്തരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, എല്ലാ മനുഷ്യരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് മത്സരവേദിയിൽ, വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങളും, രംഗങ്ങളും ഒഴിവാക്കപ്പെടണമെന്ന് വത്തിക്കാൻ കാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഒളിമ്പിക്സ് മത്സരങ്ങൾ എന്നത് സാഹോദര്യത്തിന്റെ സംഗമവേദിയെന്ന നിലയിൽ, മറ്റുള്ളവരോടുള്ള ബഹുമാനം അതിന്റെ ശ്രേഷ്ഠതയിൽ നിലനിർത്തിക്കൊണ്ടു വേണം ആവിഷ്കാരസ്വാതന്ത്ര്യം ഉപയോഗിക്കേണ്ടതെന്നും പ്രസ്താവനയിൽ വത്തിക്കാന്‍ സൂചിപ്പിച്ചു. പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴത്തെ പരിഹസിച്ചുള്ള അവതരണമാണ് വിവാദമായത്. ക്രൈസ്തവ സമൂഹത്തിനുണ്ടായ ഈ വേദനകളിൽ പങ്കുചേർന്നുകൊണ്ട് ഇസ്ലാം നേതാക്കളും, കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്ത് വരികയും, പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒളിമ്പിക്‌സിന്റെ സംഘടകരും തുടർന്ന് ഖേദപ്രകടനം നടത്തിയിരുന്നു.


Related Articles »