India - 2024

ജീവന്റെ പ്രഘോഷണവുമായി ഇന്ത്യയുടെ 'മാർച്ച് ഫോർ ലൈഫ്' ശനിയാഴ്ച തൃശൂരിൽ

08-08-2024 - Thursday

തൃശൂർ: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയർത്തി ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് ബഹുജനറാലി സിബിസിഐയുടെ നേതൃത്വത്തിൽ മറ്റന്നാള്‍ ശനിയാഴ്ച തൃശൂരിൽ നടത്തും. ആഗോളതലത്തിൽ അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും എല്ലാവർഷവും നടത്തിവരുന്ന റാലി ഭാരതത്തില്‍ ആരംഭിച്ചത് 2022-ലാണ്. ആ വര്‍ഷം ഡൽഹിയിലും 2023ൽ പുനെയിലും റാലി നടത്തിയിരിന്നു. എംടിപി ആക്ടിൻ്റെ മറവിൽ പ്രതിവർഷം 1.66 കോടി ഗർഭസ്ഥശിശുക്കളെ ഇല്ലാതാക്കുന്നുവെന്നാണു കണക്ക്. കൊലപാതകം, ആത്മഹത്യ, വംശഹത്യ, വ്യക്തിഹത്യ, മദ്യം, മയക്കുമരുന്നുകൾ, യുദ്ധം, പരിസരമലിനീകരണം, പ്രകൃതിയെ നശിപ്പിക്കൽ തുടങ്ങിയവയെല്ലാം ജീവനെ നശിപ്പിക്കുന്ന പ്രവണതകളാണ്.

മാർച്ച് ഫോർ ലൈഫ് ജീവനെതിരേയുള്ള സമസ്തമേഖലകളെയും പ്രതിരോധിച്ച് ജീവൻ്റെ സംസ്‌കാരം രൂപപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നതാണെന്നു വർക്കിംഗ് ചെയർമാൻ റവ.ഡോ. ഡെന്നി താണിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിനു പുറത്തുള്ള രൂപതകളിലെ പ്രതിനിധികൾക്കായി രാവിലെ 8.15നും കേരളത്തിൽ നിന്നുള്ളവർക്ക് ഒമ്പതിനും രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് സെമിനാറുകൾ ആരംഭിക്കും. 'ജീവനിഷേധത്തിൻ്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയർത്തുന്ന ഭയാനകമായ വെല്ലുവിളികളും' എന്ന വിഷയത്തിൽ ഡോ. ഏബ്രഹാം ജേക്കബ് സെമിനാർ നയിക്കും. 11ന് ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ വിവിധ ഭാഷകളിലുള്ള പ്രാർത്ഥനകളോടെ ദിവ്യബലി അർപ്പിക്കും.


Related Articles »