News

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 30-08-2024 - Friday

കൊച്ചി: മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2024 ആഗസ്റ്റ് 30 ) ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്നു. നിലവിലെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം തന്റെ ഔദ്യോഗിക ശുശ്രൂഷകളിൽ നിന്നു വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

മേജർ ആർച്ചുബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട മാർ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെയും ഷാള്‍ അണിയിച്ചു. ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഷംഷാബാദ് രൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് ഇരുവർക്കും ബൊക്കെ നല്‌കി അനുമോദിച്ചു. പാലാ രൂപതാധ്യക്ഷനും പെർമനെൻ്റ് സിനഡ് അംഗവുമായ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് ആശംസകളർപ്പിച്ചു സംസാരിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന സിനഡുപിതാക്കന്മാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിലെ അംഗങ്ങളും പുതിയ നിയമനം ലഭിച്ച പിതാക്കന്മാർക്കു ആശം സകൾ നേർന്നു.

ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയ മകനാണ് മാര്‍ തോമസ് തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസവും സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എസ്ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി.

1989 ല്‍ വൈദികപരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തി.2000 ജനുവരി ഒന്നിനു ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളില്‍ സഹവികാരിയായും താഴത്തുവടകര പള്ളിയില്‍ വികാര്‍ അഡ്മിനിസ്‌ട്രേറററായും ശുശ്രൂഷ ചെയ്തു.

2004 ല്‍ ഉപരിപഠനത്തിനു റോമിലേക്ക്. പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മനശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെ 2017 ജനുവരി മാസത്തില്‍ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. നിരവധി മനശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.


Related Articles »