News

ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ ജീവചരിത്രം

പ്രവാചകശബ്ദം 30-08-2024 - Friday

നിയുക്ത ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവക തറയിൽ പരേതനായ ടി ജെ ജോസഫ്, മറിയാമ്മ ദമ്പതികളുടെ ഏഴുമക്കളിൽ എറ്റവും ഇളയവനായി 1972 ഫെബ്രുവരി 1ന് ജനിച്ചു. ടോമി എന്നാണ് വിളിപ്പേര്. ചങ്ങനാമശരി സെന്റ് ജോസഫ്‌സ് എൽപി സ്‌കൂൾ, സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂ‌ൾ, എസ്ബി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനും കുറിച്ചി സെൻ്റ് ജോസ് മൈനർ സെമിനാരി, വടവാതൂർ സെൻ്റ് തോമസ് അപ്പസ്‌തോലിക്‌ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനും ശേഷം മഹാജൂബിലി വർഷത്തിൽ (2000) ജനുവരി 01 ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ കൈവയ്‌പുവഴി പൗരോഹിത്യം സ്വീകരിച്ചു.

ശുശ്രൂഷാമേഖലകൾ ‍

അതിരമ്പുഴ, നെടുംകുന്നം, എടത്വ (കോയിൽമുക്ക് കുരിശുപള്ളി ചുമതല) ഫൊറോനാപള്ളികളിൽ അസി.വികാരിയായും താഴത്തുവടകരപ്പള്ളി വികാരിയായും സേവനം അനുഷ്‌ഠിച്ചു. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഉപരിപഠനത്തിനായി 2004 ൽ റോമിലെ ഗ്രീഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ ചേരുകയും മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി 2011 തിരികെയെത്തുകയും ചെയ്‌തു. തുടർന്ന് ആലപ്പുഴ പുന്നപ്ര ദനഹാലയ മനശാസ്ത്ര പഠനകേന്ദ്രത്തിൻ്റെ ഡയറക്ടറായി സേവനം അനുഷ്‌ഠിച്ചു. ഈ കാലയളവിൽ അദ്ദേഹം അതിരൂപത ഉപദേശക സമിതി അംഗമായിരുന്നു. കൂടാതെ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, ബാംഗളൂർ ധർമാരാം വിദ്യാക്ഷേത്രം തുടങ്ങിയയിടങ്ങളിൽ പ്രൊഫസറും ആയിരുന്നു.

മേലധ്യക്ഷസ്ഥാനത്തേക്ക് ‍

2017 ജനുവരി 14ന് അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. തുടർന്ന് 2017 ഏപ്രിൽ 23ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് ആർച്ചുബിഷപ് കൈവയ്‌പുവഴി ജോസഫ് മെത്രാഭിഷേകം സ്വീകരിച്ചു. പെരുന്തോട്ടം പിതാവിന്റെ തൈലാഭിഷേകം, ആദ്യകുർബാന, പൗരോഹിത്യം, മെത്രാഭിഷേകം എന്നിവയെല്ലാം ഒരു പള്ളിയിൽ വച്ചുതന്നെ സ്വീകരിച്ചുവെന്നത് മാർ തറയിലിനു മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയായിരിക്കും. അദ്ദേഹത്തിൻ്റെ സ്ഥാനികരൂപത അഗ്രീപ്പിയാസ് ആണ്. സ്ഥാനാരോഹണം സംബന്ധിച്ച അറിയിപ്പ് പിന്നീട് ഉണ്ടാകും.

പ്രതിഭയും പ്രതിബദ്ധതയുമുള്ള പുരോഹിതശ്രേഷ്‌ഠൻ ‍

ചെറുപ്പം മുതലേ കലാരംഗത്തും പ്രസംഗരംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുള്ള മാർ തോമസ് തറയിൽ. സണ്ടേസ്‌കൂൾ കലോത്സവമത്സരങ്ങളിൽ അതിരൂപതാതല 2 ത്തിൽ പലതവണ beസ്റ്റ് ആക്ടർ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രസംഗമത്സരങ്ങളിലും മാർഗംകളിയിലും മറ്റും നിരവധി സമ്മാനങ്ങളും അതിരൂപതാതലത്തിൽ കരസ്ഥമാക്കി യിട്ടുണ്ട്. വി.അൽഫോൻസാമ്മയെക്കുറിച്ച് ആത്മീയ പിതാവായിരുന്ന ഫാ. റോമുളൂസ് സിഎംഐ പ്രസ്താവിച്ചതുപോലെ 'കലാസാംസ്‌കാരിക മേഖലയിൽ വളരെ താരമൂല്യം ഉണ്ടാകേണ്ടിയിരുന്ന ഒരു ജീവിതമാണ് അദ്ദേഹം ദൈവത്തിനു സമർപ്പിച്ചത്. മാർ തറയിൽ തികഞ്ഞ വാഗ്മിയും പ്രചോദനം പകരുന്ന പ്രസംഗകനും ചൈതന്യം നിറഞ്ഞ ധ്യാനഗുരുവുമാണ്. യൂടൂബിലും മറ്റു സോഷ്യൽ മീഡിയകളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഉള്ളത്.

അഭിനയ കലകൂടി ഉപയോഗിച്ചുകൊണ്ടു പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ജാതിമതഭേദമന്യേ ഏവരെയും ആകർഷിക്കുന്നു. ദൈവവചനം, മനശാസ്ത്രം എന്നിവയ്ക്കു പുറമേ സാമൂഹിക, രാഷ്ട്രീയ, സമുദായ വിഷയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കങ്ങളാകാറുണ്ട്. അമേരിക്കൻ സുവിശേഷ പ്രസംഗകനായ ബിഷപ് ഫുൾട്ടൻ ജെ. ഷീനിനോട് അദ്ദേഹത്തെ സാമ്യപ്പെടുത്തുന്നത് ഒട്ടുംതന്നെ അതിശയോക്തിയാകില്ല. ബഹുഭാഷാപണ്ഡിതനായ അദ്ദേഹം ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് എന്നിവ അനായാസം കൈകാര്യം ചെയ്യും. അദ്ദേഹം ഒരു ഗ്രന്ഥകർത്താവു കൂടിയാണ്.

1) Beyond Secure Attachment

2) Attachment Intimacy & Celibacy

3) Formation and Psychology

4) പൊട്ടിച്ചിരികളുടെ കുടുംബം.

എന്നീ പുസ്‌തകങ്ങൾ മാർ തറയിലിൻ്റെ തൂലികയിൽ വിരിഞ്ഞവയാണ്. ഒരു മനശാസ്ത്ര പണ്ഡിതൻ കൂടിയായ പിതാവ് സ്വദേശത്തും വിദേശത്തും വിവിധ യൂണിവേഴ്‌സിറ്റികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്. അജഗണത്തിൻ്റെ സ്‌പന്ദനമറിയുന്ന ഇടയശ്രഷ്‌ഠൻ ഇവയ്ക്കെല്ലാം ഉപരിയായി മാർ തോമസ് തറയിൽ തീഷ്‌ണതനിറഞ്ഞ അജപാലകനാണ്.

തനിക്കു പ്രത്യേക ചുമതലയുണ്ടായിരുന്ന അതിരൂപതയുടെ തെക്കൻ മേഖലയിലെ തിരുവനന്തപുരം, ആമ്പൂരി, കൊല്ലം-ആയുർ ഫൊറോനകളിൽ അദ്ദേഹം നിരന്തരം അജപാലനസന്ദർശനം നടത്തിയിരുന്നു. ഇടവകസന്ദർശനം മാത്രമല്ല പലയിടവകകളിലെയും എല്ലാഭവനങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി ക്കഴിഞ്ഞു. സഭയുടെ ഭാവിയും അടുതലമുറയുടെ രൂപീകരണവും അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയൂന്നുന്ന വിഷയങ്ങളാണ്. പഠിക്കാൻ സമർത്ഥരായ എന്നാൽ സാമ്പത്തികശേഷി കുറഞ്ഞ നിരവധി കുട്ടികളെ അദ്ദേഹം സ്വന്തം പണം മുടക്കി പഠിപ്പിക്കുന്നുണ്ട്.

കാരുണ്യഭവനങ്ങളുടെ കാര്യത്തിലും രോഗീശുശ്രൂഷയിലും പിതാവ് വളരെ കരുതൽ പുലർത്തുന്നു. വിൻസൻ്റ് ഡി പോൾ സൊസൈറ്റിയെ പിതാവ് പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു. യുവവൈദികരുടെ കാര്യത്തിലും യുവദമ്പതിമാരുടെ കാര്യത്തിലും പിതാവ് ബദ്ധശ്രദ്ധാലുവാണ്. സമുദായ വിഷയങ്ങളാണ് പിതാവ് പ്രത്യേകം കൈകാര്യം ചെയ്യുന്ന മറ്റൊരു പ്രധാന മേഖല.

നൂനപക്ഷ ആനുകൂല്യങ്ങൾ, സാമ്പത്തിക സംവരണം, ജനസംഖ്യ, തൊഴിൽ, രാഷ്ട്രീയ, ഉദ്യോഗസ്ഥമേഖല ദളിത് ക്രൈസ്തവർ, നാടാർ ക്രൈസ്‌തവർ എന്നിവരുടെ പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പിതാവ് നിരന്തരം ശ്രദ്ധപുലർത്തുന്നു. സമുദായ ലക്ഷ്യമാക്കി അതിരൂപതയിൽ CARP-Communtiy Awareness and Rights Protection എന്ന ഡിപ്പാർട്ടുമെന്റ്റ് ആരംഭിച്ചതിനു പിന്നിലെ പ്രേരകശക്തിയും മാർ തറയിൽ പിതാവാണ്.

സഭാതല ചുമതലകൾ സഭാതലത്തിലും പിതാവ് വളരെയേറെ പുമതലകൾ വഹിക്കുന്നു. സിബിസിഐ പരിസ്ഥിതി കമ്മീഷൻ മെമ്പർ, കെസിബിസി ദൈവവിളി കമ്മീഷൻ ചെയർമാൻ, സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കൺവീനർ, സിറോമലബാർ വിദ്യാഭ്യാസ കമ്മിറ്റി മെമ്പർ എന്നീ ഉത്തരവാദിത്വങ്ങളും മാർ തറയിൽ നിർവഹിക്കുന്നു.


Related Articles »