News - 2025

സിറിയന്‍ കൂട്ടക്കൊല: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന

പ്രവാചകശബ്ദം 11-03-2025 - Tuesday

ന്യൂയോര്‍ക്ക്: സിറിയൻ തീരത്ത് സമീപ ദിവസങ്ങളിൽ നടന്ന കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ ശക്തമായ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN). വേദനയുടെയും കഷ്ടപ്പാടിന്റെയും ഈ സമയങ്ങളിൽ, സമാധാനത്തിന്റെ ഏക യഥാർത്ഥ ഉറവിടമായ പ്രാർത്ഥനയിലേക്ക് നാം തിരിയേണ്ടതുണ്ടെന്നും എല്ലാ വിശ്വാസികളും കർത്താവിന്റെ മുന്പില്‍ ശബ്ദം ഉയര്‍ത്തണമെന്നും ഏറ്റവും ആവശ്യമുള്ളവർക്ക് ആശ്വാസം നൽകുന്നതിന് അവിടുത്തെ സ്നേഹത്തിലും ശക്തിയിലും ആശ്രയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും സംഘടനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇരകളുടെ എണ്ണം ഏറെ ദുഃഖകരമാണ്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. യുവജനങ്ങള്‍, സ്ത്രീകൾ, യൂണിവേഴ്സിറ്റി ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ എന്നിവരും ആക്രമണങ്ങള്‍ക്കു ഇരയായി. കുട്ടികളുള്ള ചില കുടുംബങ്ങൾ ക്രൂരമായി കൊല്ലപ്പെട്ടു. ലതാകിയയിലെ ഒരു ഇവാഞ്ചലിക്കൽ ദേവാലയത്തിലെ അംഗങ്ങളായ ഒരു പിതാവിനെയും മകനെയും കാറിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്തി. അതുപോലെ ബനിയാസിലെ ഒരു വൈദികന്റെ പിതാവ് ഉൾപ്പെടെ ക്രൈസ്തവരും കൊല്ലപ്പെട്ടു.

ആയുധങ്ങളൊന്നുമില്ലാത്തതും താമസക്കാരിൽ ഭൂരിഭാഗവും പ്രായമായവരുമായ ബെൽമ എന്ന ക്രിസ്ത്യൻ ഗ്രാമത്തിന്റെ കാര്യവും സംഘടന ചൂണ്ടിക്കാട്ടി. അവിടുത്തെ ജനങ്ങള്‍ രണ്ട് ദിവസത്തെ ഭീകരത അനുഭവിച്ചു. അവരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. സ്വത്തുവകകൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ വളരെയധികം മുറിവുകൾ സഹിച്ച ഈ രാജ്യത്തെ ജനങ്ങളെ ദൈവമാതാവ് സംരക്ഷിക്കട്ടെ. ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ അവരുടെ ഭാവിക്കു വേണ്ടി നാം പ്രാർത്ഥിക്കണമെന്നും ക്രിസ്തുവിലുള്ള പ്രത്യാശ ഈ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കട്ടെയെന്നും പൊന്തിഫിക്കൽ സന്നദ്ധ സംഘടന പ്രസ്താവിച്ചു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »