News
ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; തിരുക്കര്‍മ്മങ്ങള്‍ ഇങ്ങനെ
പ്രവാചകശബ്ദം 18-05-2025 - Sunday
വത്തിക്കാൻ സിറ്റി: പത്രോസിൻ്റെ 267-ാമത് പിൻഗാമിയായി ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ബലിയും മറ്റും നടക്കും. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിൻ്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. ഇന്നത്തെ കര്‍മ്മം പൂര്‍ത്തിയാക്കുന്നതോടെ ഔദ്യോഗികമായി പാപ്പ ചുമതലയേൽക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യയുൾപ്പെടെ നൂറിലേറെ ലോക രാജ്യങ്ങളിൽനിന്നായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും നേതാക്കളും രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ വിശുദ്ധ കുർബാന ആരംഭിക്കും. മാർപാപ്പ പൗരസ്ത്യ സഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ അല്‌പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്‌തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനു ശേഷമായിരിക്കും മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുക. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള മൂന്നു കർദ്ദിനാളുമാരായിരിക്കും ഈ ചടങ്ങ് നിർവഹിക്കുക.
ഡീക്കൻ കർദ്ദിനാളായിരിക്കും മാർപാപ്പയെ പാലിയം അണിയിക്കുക. തുടർന്ന് പാപ്പായുടെ മേൽ കർത്താവിൻ്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി പ്രീസ്റ്റ് കർദ്ദിനാൾ പ്രത്യേക പ്രാർത്ഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹം തേടി പ്രാർത്ഥിക്കുകയും ചെയ്യും. അതിനുശേഷമായിരിക്കും മാർപാപ്പ മോതിരം സ്വീകരിക്കുക. മെത്രാൻ കർദ്ദിനാളായിരിക്കും മാർപാപ്പയ്ക്ക് ഇതു നൽകുക.
പാലിയവും മോതിരവും സ്വീകരിച്ചതിനുശേഷം മാർപാപ്പ സുവിശേഷവും വഹിച്ച് ദൈവജനത്തെ ആശീർവദിക്കും. തുടർന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്‌തുകൊണ്ട് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കും. അതിനുശേഷം മാർപാപ്പ സുവിശേഷ സന്ദേശം നൽകുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്യും. വത്തിക്കാന്‍ മീഡിയ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഇതിന്റെ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
