India - 2025
ഒഡീഷയിൽ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവത്തിൽ നടപടി സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
പ്രവാചകശബ്ദം 01-06-2025 - Sunday
കൊച്ചി: തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി വൈദികർ ഒഡീഷ സംസ്ഥാനത്തെ സംബൽപൂർ ജില്ലയിലെ ചർവാട്ടിയിലുള്ള ബോയ്സ് ഹോസ്റ്റലിൽ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണെന്നും സംഭവത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ.
കിരാതമായ അക്രമത്തിന് അന്തേവാസികളായ വിദ്യാർഥികൾ അവധിയിലായിരുന്ന ദിവസം തെരഞ്ഞെടുത്ത കുറ്റവാളികൾ വൈദികരെ പീഡിപ്പിച്ചും ഭയപ്പെടുത്തിയും നാടുകടത്താനുള്ള മതതീവ്രവാദ അജണ്ടയാണ് നടത്തിയതെന്ന് വ്യക്തമാണ്. കഴിഞ്ഞ 23 ന് പുലർച്ചെ രണ്ടുമണി സമയത്ത് വൈദിക ഭവനത്തിൽ അതിക്രമിച്ചു കയറിയ അക്രമികൾ വൈദികരെ മണിക്കൂറുകളോളം കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും കവർച്ച നടത്തുകയുമാണ് ഉണ്ടായത്. അവിടെനിന്ന് ഒഴിഞ്ഞുപോയില്ലെങ്കിൽ വീണ്ടും വരും എന്ന ഭീഷണിയും പോകുംമുമ്പേ അവർ നടത്തുകയുണ്ടായി.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിഷ്പക്ഷമായ നിയമ നടപടികൾക്ക് മുതിരാതെ ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾക്ക് ഒത്താശചെയ്യുന്ന സമീപനം സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുന്നത് ഭരണഘടനാവകാശങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും നഗ്നമായ ലംഘനമാണ്.
വിവിധ കത്തോലിക്കാ സന്യാസസമൂഹങ്ങളും വൈദികരും സന്യസ്തരും മറ്റു മിഷണറിമാരും ഒഡീഷയുടെ വിവിധ ഭാഗങ്ങളിലെ ഉൾപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി ജാതിമത ഭേദമില്ലാതെ പതിറ്റാണ്ടുകളായി ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത സേവനം കാഴ്ചവച്ചുവരുന്നു. ഏറിയപങ്കും പാവപ്പെട്ടവരായ പന്ത്രണ്ടു ലക്ഷത്തിൽപ്പരം ക്രൈസ്തവരും ഒഡീഷയിലുണ്ട്. സംസ്ഥാനത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയ്ക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവർക്കെതിരെ ശത്രുതാപരമായ ഇത്തരം നീക്കങ്ങൾ ആവർത്തിക്കുന്നത് ഗൗരവമേറിയ വിഷയമാണ്.
വർഗീയമായ അതിക്രമങ്ങളും ക്രൈസ്തവ പീഡനങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾ ഉടനടി ഉണ്ടാകണം. വൈദികരെ ക്രൂരപീഡനങ്ങൾക്കിരയാക്കിയ അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുന്നതോടൊപ്പം ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഒഡീഷ സർക്കാർ കൈക്കൊള്ളുകയും വേണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാൻമാരായ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI എന്നിവര്‍ ആവശ്യപ്പെട്ടു.
