India
ഒഡീഷയില്‍ കന്യാസ്ത്രീയും വിദ്യാര്‍ത്ഥികളും തീവ്രഹിന്ദുത്വവാദികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ മാനസിക പീഡനം
04-06-2025 - Wednesday
ഭുവനേശ്വർ: ഒഡീഷയിലെ ബെറാംപുരിനടുത്ത് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദൾ സംഘത്തിൽ നിന്നു കന്യാസ്ത്രീയും കൂടെയുണ്ടായിരുന്ന ആറു വിദ്യാർഥികളും ഭീഷണിയ്ക്കും മാനസിക പീഡനത്തിനും ഇരയായി. ഹോളിഫാമിലി സന്യാസിനീ സമൂഹാംഗവും മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ കോൺവന്റ് അംഗവുമായ സിസ്റ്റർ രചന നായകും കൂടെയുണ്ടായിരുന്ന സഹോദരനടക്കം രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് അതിക്രമത്തിനിരയായത്. വിദ്യാർഥികളെല്ലാം പ്രായപൂർത്തിയായ ക്രൈസ്തവ വിശ്വാസികളായിരിന്നു. ശനിയാഴ്ച രാത്രി 11 ന് റൂർക്കല രാജ്യറാണി എക്‌സ്പ്രസിൽ യാത്ര ചെയ്യവേ ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ജാറാസ്‌ഗുഡയിൽ ട്രെയിനിറങ്ങി അവിടെനിന്ന് ഛത്തീസ്‌ഗഡിലേക്കു പോകുകയായിരുന്നു കന്യാസ്ത്രീയും സംഘവും.
ഛത്തീസ്‌ഗഡിലെ റായ്‌പുരിലുള്ള പരിശീലന കേന്ദ്രത്തിൽ സ്പോക്കൺ ഇംഗ്ലീഷിലും വിവിധ തൊഴിലുകളിലും പരിശീലനം നേടാൻ പോകുന്ന കുട്ടികൾക്ക് അകമ്പടി പോകുകയായിരുന്നു കന്യാസ്തീ. കൂടെയുണ്ടായിരുന്ന പെൺകുട്ടികളിലൊരാൾ കടുത്ത തലവേദനയെത്തുടർന്ന് കരയുന്നതു കണ്ട ഏതാനും ബജ്‌രംഗ് ദൾ പ്രവർത്തകർ, കുട്ടിയെ കന്യാസ്ത്രീ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞ് തടയുകയും വിവരം പ്രചരിപ്പിക്കുകയും ചെയ്തു. ട്രെയിൻ ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 30 അംഗ ബജ്രംഗ്ദൾ സംഘം ട്രെയിനിലേക്ക് ഇരച്ചുകയറുകയും കന്യാസ്ത്രീയെയും വിദ്യാർഥികളെ ചോദ്യം ചെയ്ത് അസഭ്യം പറഞ്ഞു ട്രെയിനിൽനിന്നു വലിച്ചിറക്കുകയുമായിരുന്നു.
തങ്ങൾ ജന്മനാ ക്രൈസ്‌തവരാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞെങ്കിലും അക്രമി സംഘം അതു മുഖവിലയ്‌ക്കെടുത്തില്ല. കന്യാസ്ത്രീ കുട്ടികളെ മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്ന ആരോപണത്തിൽ അവർ ഉറച്ചുനിന്നു. കന്യാസ്ത്രീയെ കൈയേറ്റം ചെയ്‌ത തീവ്രഹിന്ദുത്വവാദികള്‍ സിസ്റ്ററുടെ കൈയില്‍ നിന്നു മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ റെയിൽവേ പോലീസ് കന്യാസ്ത്രീയെയും കുട്ടികളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്റ്റേഷനിൽ പോലീസിനു മുന്നിൽ വച്ചും അക്രമിസംഘം കന്യാസ്ത്രീയെയും വിദ്യാർഥികളെയും വിചാരണ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഞായറാഴ്‌ച രാവിലെ മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ സുജാത ജെന, ക്ലാര ഡിസൂസ, സെബാറ്റി സോറൻ എന്നിവർ സ്ഥലത്തെത്തി വിഷയത്തിൽ ഇടപെടുകയും കന്യാസ്ത്രീയെയും വിദ്യാർഥികളെയും അനധികൃതമായി തടവിൽ വ യ്ക്കുന്നതു ചോദ്യം ചെയ്യുകയും അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്രമിസംഘത്തിൻ്റെ ആരോപണം വ്യാജമാണെന്നു തെളിഞ്ഞിട്ടും ഞായറാഴ്‌ച വൈകുന്നേരം ആറോടെയാണ് ഇവരെ വിട്ടയച്ചത്. അക്രമികളെ ഭയന്ന് റെയിൽവേ പോലീസാണ് കന്യാസ്ത്രീയെ ഭുവനേശ്വറിലെ കോൺവെന്റ്റിൽ എത്തിച്ചത്. ഭാരതത്തില്‍ വര്‍ധിച്ച് വരുന്ന തീവ്രഹിന്ദുത്വ വര്‍ഗീയ പ്രചരണത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന ഏറ്റവും ഒടുവിലത്തെ ദുരനുഭവത്തിന്റെ നേര്‍ക്കാഴ്ചയാണിത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
