News
ഓസ്‌ട്രേലിയയില്‍ കത്തോലിക്ക വിശ്വാസത്തിന് പുതുവസന്തമെന്ന് സിഡ്‌നി ആർച്ച് ബിഷപ്പ്
പ്രവാചകശബ്ദം 04-06-2025 - Wednesday
സിഡ്നി: ഓസ്‌ട്രേലിയയില്‍ ക്രൈസ്തവ വിശ്വാസത്തിന് ഉണ്ടായിരിക്കുന്നത് വലിയ പുനരുജ്ജീവനമാണെന്ന വെളിപ്പെടുത്തലുമായി സിഡ്‌നി ആർച്ച് ബിഷപ്പ്. കഴിഞ്ഞ മാർച്ച് 9ന് സിഡ്‌നി അതിരൂപതയുടെ സെന്റ് മേരീസ് കത്തീഡ്രലിൽ മാത്രം 384 പേരാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. മുൻ വർഷത്തേക്കാൾ 30% വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ടായിരിന്നു ഇത്.
മെയ് 30ന് സിഡ്‌നി അതിരൂപത സംഘടിപ്പിച്ച ഒരു പരിപാടിയുടെ മധ്യേ നല്‍കിയ സന്ദേശത്തില്‍ സിഡ്‌നിയിലെ സഭ വീണ്ടും വസന്തത്തിലാണെന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷർ വെളിപ്പെടുത്തി. ആദ്യമായി വിശ്വാസത്തെ കണ്ടുമുട്ടുകയും ആഴത്തിൽ ആകർഷകമായ എന്തെങ്കിലും കണ്ടെത്തുകയും ചെയ്യുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളാണ് വിശ്വാസ വ്രത വാഗ്ദാനത്തിലൂടെ തിരുസഭയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വർദ്ധിച്ചുവരുന്ന ഛിന്നഭിന്നമായ ലോകത്ത് ആത്മീയ അർത്ഥത്തിനായുള്ള യഥാർത്ഥ ദാഹമാണിതെന്ന് മെയ് 30-ന് സിഡ്‌നി അതിരൂപത സംഘടിപ്പിച്ച "ഈ ജൂബിലി വർഷത്തിലെ പ്രത്യാശയുടെ അടയാളങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിപാടിയിൽ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. “എനിക്ക് ഒരു വലിയ കത്തീഡ്രൽ വാങ്ങേണ്ടി വന്നേക്കാം” - അതിരൂപതയിലുടനീളം വിശുദ്ധ കുര്‍ബാനയ്ക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിനെ പരാമര്‍ശിച്ച് ബിഷപ്പ് തമാശരൂപേണ പറഞ്ഞു.
വിശ്വാസ വളര്‍ച്ചയുടെ പ്രതിഭാസം സിഡ്നിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ജ്ഞാനസ്നാനം സ്വീകരിച്ച മുതിര്‍ന്നവരുടെ എണ്ണത്തില്‍ സമാനമായ കുതിച്ചുചാട്ടം യുഎസിലുടനീളമുള്ള രൂപതകളിലും യുകെയിലും പ്രകടമായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം അമേരിക്കയിലെ ലോസ് ഏഞ്ചൽസില്‍ മാത്രം ഈസ്റ്ററിനു 5,500 പേരാണ് കത്തോലിക്ക വിശ്വാസം പുല്‍കിയത്. 2018നും 2024നും ഇടയിൽ യുകെയില്‍ എല്ലാ പ്രായക്കാർക്കും ഇടയിൽ ദേവാലയത്തിലെത്തുന്നവരുടെ എണ്ണം അന്‍പതു ശതമാനത്തിലേറെ വർദ്ധിച്ചുവെന്നു അടുത്തിടെ റിപ്പോര്‍ട്ട് വന്നിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
