News
ബഹ്‌റൈന്‍ കിരീടാവകാശി വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയുമായി കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 04-06-2025 - Wednesday
മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെരാർഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ബുധനാഴ്ച റിഫ കൊട്ടാരത്തിൽവെച്ചായിരിന്നു കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളോടും എല്ലാ മതങ്ങളോടും തുറന്ന സമീപനം പുലർത്തുന്ന ദീർഘകാല പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നി സഹിഷ്ണുതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് രാജകുമാരൻ അപ്പസ്തോലിക് വികാരിയോട് പറഞ്ഞു.
സഹവർത്തിത്വത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും സവിശേഷ മാതൃകയായി ബഹ്‌റൈനെ സ്ഥാപിക്കുന്നതിൽ ഈ അടിസ്ഥാന മൂല്യങ്ങൾ നിർണായകമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അനുകമ്പയും സഹിഷ്ണുതയും വളർത്തിയെടുക്കുന്നതിൽ ബിഷപ്പ് ആൽഡോ ബെരാർഡി നടത്തിയ ശ്രമങ്ങളെ രാജകുമാരൻ സൽമാൻ ബിൻ ഹമദ്, മെത്രാനെ അഭിനന്ദിച്ചു. ബിഷപ്പ് ബെരാർഡിയുടെ ദൗത്യത്തിനു രാജാവ് വിജയാശംസകള്‍ നേര്‍ന്നു. ബഹ്‌റൈനിന്റെ സാംസ്കാരിക വൈവിധ്യത്തെയും സമ്പന്നമായ പൈതൃകത്തെയും പ്രശംസിച്ച ബിഷപ്പ് ആൽഡോ ബെരാർഡി, രാജകീയ കൂടിക്കാഴ്ചയ്ക്കുള്ള അവസരത്തിന് നന്ദി പറഞ്ഞു.
സമാധാനപരമായ സഹവർത്തിത്വത്തെ പിന്തുണയ്ക്കുന്ന ബഹ്‌റൈന്റെ സാംസ്കാരിക വൈവിധ്യത്തെയും സമ്പന്നമായ പൈതൃകത്തെയും ബിഷപ്പ് പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ കോര്‍ട്ട് മിനിസ്റ്റര്‍ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി. 2020 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ നിലവിലെ ജനസംഖ്യയുടെ 12% ക്രൈസ്തവരാണ്. ഇവരില്‍ ഏറെയും പ്രവാസികളായി രാജ്യത്തു എത്തിയവരാണ്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
