News
നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ സഹായിച്ചിരിന്ന വൈദികനെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 05-06-2025 - Thursday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സജീവമായ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോഹറാമിന്റെ വിവിധ തരത്തിലുള്ള ചൂഷണത്തിന് ഇരകളായിരിന്നവരെ സഹായിച്ചിരിന്ന വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഫാ. അൽഫോൺസസ് അഫീന എന്ന യുവവൈദികനെ ജൂൺ 1 ഞായറാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. രാത്രി ഗ്വോസയ്ക്ക് സമീപം, വിശുദ്ധ കുർബാന അര്‍പ്പണം കഴിഞ്ഞ് മൈദുഗുരിയിലേക്ക് മടങ്ങുന്നതിനിടെ, ഫാ. അഫീനയെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയവർ പിന്നീട് മൈദുഗുരി രൂപതയെ ഫോണിൽ ബന്ധപ്പെടുകയും ഫാ. അഫീന ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് നൽകുകയും ചെയ്തു.
പ്രദേശത്തെ ബൊക്കോഹറാം തീവ്രവാദികള്‍ രണ്ടായി പിളര്‍ന്നതിനാല്‍ "ജമാത്ത് അഹ്ലിസ് സുന്ന ലിദ്ദാവതി വാൽ-ജിഹാദ്" (JAS), "ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ്" എന്നീ രണ്ടു ഗ്രൂപ്പുകളും പ്രദേശവാസികള്‍ക്ക് വലിയ ഭീഷണിയാണ്. ഇരു ഗ്രൂപ്പുകളുടെ സാന്നിധ്യം കാരണം ഗ്വോസയ്ക്ക് ചുറ്റുമുള്ള പ്രദേശം ഒട്ടും സുരക്ഷിതമല്ലായെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു. മനഃശാസ്ത്രത്തിലും കൗൺസിലിംഗിലും ബിരുദം നേടിയ ഫാ. അഫീന ബൊക്കോഹറാം ഇരകൾക്കായി പ്രദേശത്ത് ട്രോമ സെന്ററും മറ്റും സ്ഥാപിച്ചിരിന്നു. നൈജീരിയൻ വൈദികന്റെ തട്ടിക്കൊണ്ടുപോകൽ വാർത്ത യുഎസ് രൂപതയായ ഫെയർബാങ്ക്സിലും ചര്‍ച്ചയായിട്ടുണ്ട്.
2017 മുതൽ 2024 വരെ ആറര വർഷം അമേരിക്കയിലെ സെവാർഡ് പെനിൻസുലയിലെ ഗ്രാമങ്ങളിൽ സേവനം ചെയ്ത വ്യക്തിയായിരിന്നു അദ്ദേഹം. ഇക്കാലയളവിലാണ് നൈജീരിയയിലെ ബൊക്കോഹറാം ഇരകൾക്കായി ഒരു ട്രോമ സെന്റർ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ, മനഃശാസ്ത്രത്തിലും കൗൺസിലിംഗിലും അദ്ദേഹം ബിരുദം നേടിയത്. വൈദികന്റെ മോചനത്തിനായി അമേരിക്കയില്‍ കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നിരിന്നു. വൈദികന്റെ മോചനത്തിനായി നൈജീരിയന്‍ രൂപത പ്രാര്‍ത്ഥന സഹായം ചോദിച്ചിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
