News
വീടുകള്‍ തകര്‍ത്തു, പലായനം ചെയ്യല്‍; ഒഡീഷയിലെ ക്രിസ്ത്യാനികൾ വീണ്ടും ആക്രമണങ്ങൾക്കു ഇര
പ്രവാചകശബ്ദം 16-06-2025 - Monday
കൊരാപുട്ട്, ഒഡീഷ: ക്രൈസ്തവ വിരുദ്ധ കലാപത്തിലൂടെ അനേകരുടെ ജീവനെടുത്ത കന്ധമാല്‍ സ്ഥിതി ചെയ്യുന്ന ഒഡീഷയില്‍ ക്രൈസ്തവര്‍ ഇപ്പോഴും ഭീഷണി നേരിടുന്നു. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ നിരവധി ആദിവാസി ക്രിസ്ത്യൻ കുടുംബങ്ങൾ ആക്രമിക്കപ്പെടുകയും ബന്ധുഗാവ് ഗ്രാമത്തിലെ അംസദ ഗ്രാമപഞ്ചായത്തിൽ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാകുകയും ചെയ്തതായി ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ കീഴിലുള്ള മാധ്യമമായ കാത്തലിക് കണക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് വന്‍ ജനക്കൂട്ടം ക്രൈസ്തവരുടെ വീടുകൾ ആക്രമിച്ച് സ്വത്തുക്കൾ നശിപ്പിക്കുകയും വധശ്രമം നടത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള ഇരകള്‍ അടുത്തുള്ള വനത്തിൽ അഭയം തേടാൻ നിർബന്ധിതരായി. പോലീസ് സഹായത്തോടെയാണ് ക്രൈസ്തവരെ ഒരു പ്രാദേശിക പാസ്റ്ററുടെ വീട്ടിലേക്ക് മാറ്റിയത്.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നും അവരുടെ വീടുകൾ പൂർണ്ണമായും തകർന്നുവെന്നും ക്രിസ്ത്യന്‍ കുടുംബങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്നും യുണൈറ്റഡ് ബിലീവേഴ്‌സ് കൗൺസിൽ നെറ്റ്‌വർക്ക് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ പല്ലബ് ലിമ പറഞ്ഞു. ക്രിസ്ത്യൻ അഭിഭാഷകരുടെ ഇടപെടലിനും ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടിനുള്ള നഷ്ടപരിഹാരവും സഹായവും ലഭിക്കുന്നതിനായി അധികാരികളോട് ക്രൈസ്തവ നേതൃത്വം അഭ്യർത്ഥന നടത്തി.
ക്രമസമാധാനം പുനഃസ്ഥാപിച്ച് തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനുള്ള ഭരണകൂട ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവര്‍. ക്രിസ്തീയ വിശ്വാസം ഗോത്ര സ്വത്വത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വലതുപക്ഷ ഗ്രൂപ്പുകൾ ഗ്രാമീണർക്കിടയിൽ ഭയം പടർത്തുകയാണെന്നും ഈ ഭിന്നിപ്പില്‍ നിന്നാണ് ആക്രമണം ഉണ്ടാകുന്നതെന്നും പല്ലബ് ലിമ കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ ഭീഷണിയും ആക്രമണങ്ങളും മൂലം വലിയ ഭീതിയിലാണ് പ്രദേശത്തെ ക്രൈസ്തവര്‍ കഴിയുന്നത്. കന്ധമാലില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഒഡീഷയിലെ സാധാരണക്കാരെ ക്രൈസ്തവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
