News
പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ എസിഎന്നെ പിന്തുണച്ച് വിശ്വാസികള്‍; സ്വരുകൂട്ടിയത് 150.4 മില്യൺ ഡോളര്‍
പ്രവാചകശബ്ദം 24-06-2025 - Tuesday
മ്യൂണിക്ക്: ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനിന്നിട്ടും ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്ന പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന് (ACN) ഉദാര സംഭാവനയുമായി വിശ്വാസി സമൂഹം. എസിഎന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 137 രാജ്യങ്ങളിലെ ക്രൈസ്തവരെ പിന്തുണയ്ക്കുന്നതിനായി 2024-ൽ 150.4 മില്യൺ ഡോളർ തുകയാണ് സമാഹരിച്ചിരിക്കുന്നത്. മുന്‍ നീക്കിബാക്കിയായ 2.4 മില്യൺ ഡോളർ കൂടി ഉള്‍പ്പെടുത്തി പള്ളി നിർമ്മാണം ഉള്‍പ്പെടെയുള്ള 5,300-ലധികം പദ്ധതികൾക്ക് ഫൗണ്ടേഷൻ ധനസഹായം നൽകി.
യുദ്ധത്തിൽ തകർന്ന സമൂഹങ്ങൾക്കുള്ള പിന്തുണയുടെ പ്രതിഫലനമായി യുക്രൈന് വേണ്ടിയാണ് സംഘടന ഏറ്റവും ഉയർന്ന ധനസഹായം ചെയ്തിരിക്കുന്നത്. 9.1 മില്യൺ ഡോളറാണ് സംഘടന യുക്രൈനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. ലെബനോനും ഇന്ത്യയും യഥാക്രമം 7.4, 6.7 മില്യൺ ഡോളര്‍ നല്‍കി സഹായിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് ഏറ്റവും കൂടുതൽ പിന്തുണ നല്‍കേണ്ട മേഖലയായി ഉയർന്നുവന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയുടെ ആകെ വാര്‍ഷിക സഹായത്തിന്റെ 30 ശതമാനത്തിലധികം ചെലവഴിച്ചിരിക്കുന്നതും ആഫ്രിക്കയിലാണ്.
നൈജീരിയ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ ദാരിദ്ര്യവും വർദ്ധിച്ചുവരുന്ന തീവ്രവാദ അക്രമവും നേരിടുമ്പോൾ സഹായത്തിൽ വർദ്ധനവ് നല്‍കിയിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ തങ്ങളുടെ പദ്ധതി സഹായത്തിന്റെ ഏറ്റവും വലിയ ഭാഗം ആഫ്രിക്കയ്ക്കുള്ള സഹായമായിരുന്നുവെന്ന് എസിഎന്‍ ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് പറഞ്ഞു. ആഫ്രിക്കയിലെ സഭ ഇസ്ളാമിക ഭീകരതയില്‍ ഏറെ കഷ്ട്ടപ്പെടുകയാണെന്നും അതേസമയം തന്നെ സഭ അവിടെ അതിവേഗം വളരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ 11 പേരിൽ ഒരാൾ എന്ന നിലയിൽ ഏകദേശം 10,000 സെമിനാരി വിദ്യാർത്ഥികളെയും സംഘടന പിന്തുണച്ചിരിന്നു. ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം ക്രിസ്ത്യന്‍ പ്രോജക്റ്റുകൾക്ക് വർഷം തോറും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സംഘടനയാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. ജർമ്മനിയിലെ കോനിഗ്സ്റ്റൈനില്‍ കേന്ദ്രീകൃതമായ സംഘടന ലോകമെമ്പാടുമുള്ള നൂറ്റിനാല്‍പ്പതോളം രാജ്യങ്ങളിലെ പീഡിത ക്രൈസ്തവ സമൂഹത്തിന് സഹായം നല്‍കിവരുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
