News

ആണവായുധ നിര്‍മ്മാണത്തിനെതിരെ ജപ്പാനിലെ ബിഷപ്പുമാർ

പ്രവാചകശബ്ദം 25-06-2025 - Wednesday

വത്തിക്കാന്‍ സിറ്റി: ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് സംഘർഷ പരിഹാരത്തിന് ഒരു തടസ്സമാണെന്ന ചിന്ത തെറ്റാണെന്ന് ബിഷപ്പുമാർ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. അന്ന് വിതച്ച ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വേദനിപ്പിക്കുന്ന ഓര്‍മ്മകളും സമീപകാലത്തെ ആണവ ആക്രമണ ഭീതിയുടെയും പശ്ചാത്തലത്തിലുമാണ് ജാപ്പനീസ് ബിഷപ്പുമാര്‍ പ്രസ്താവനയിറക്കിയിരിക്കുന്നത്.

ജൂൺ 20-ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, "യുദ്ധസമയത്ത് അണുബോംബാക്രമണം അനുഭവിച്ച ഒരേയൊരു രാജ്യത്തിന്റെ സഭാതലവന്മാര്‍ എന്ന നിലയിൽ അണുബോംബുകളിൽ നിന്ന് അതിജീവിച്ചവരും ഹിരോഷിമയിലെയും നാഗസാക്കിയിലെയും പൗരന്മാരും അനുഭവിച്ച ചരിത്രവും വേദനയും ഹൃദയങ്ങളിൽ വഹിക്കുന്നുണ്ടെന്ന്" ജാപ്പനീസ് ബിഷപ്പ്സ് ചൂണ്ടിക്കാട്ടി. 1945-ലെ അണുബോംബാക്രമണത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും നിരവധി ജീവൻ നഷ്ടപ്പെട്ടു, ബോംബാക്രമണത്തിന്റെ കഷ്ടപ്പാടുകളും അനന്തരഫലങ്ങളും അനുഭവിച്ചുകൊണ്ട് നിരവധി ആളുകൾ ഇപ്പോഴും ജീവിക്കുന്നു. ഈ ദുരന്തം ഇനിയും ആവർത്തിക്കരുതെന്നു മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.

ആണവായുധങ്ങളുടെ വികസനം, പരീക്ഷണം, ഉത്പാദനം, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവ ധാർമ്മികമായി അസ്വീകാര്യമാണ്. ആണവ പ്രതിരോധം എന്ന ആശയം സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമുള്ള ഒരു മാർഗമല്ല, കൂടാതെ ലോകത്തെ 'സുരക്ഷാ പ്രതിസന്ധിയിലേക്ക്' തള്ളിവിടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അത് ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുന്നു. ഇത്തരത്തിലുള്ള ചിന്ത നമുക്ക് സഹിക്കാൻ കഴിയുന്നതിന് അപ്പുറമാണെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ആണവായുധങ്ങളില്ലാതെ ലോകത്തിന് സമാധാനം തിരഞ്ഞെടുക്കാൻ കഴിയണമെന്നും ജാപ്പനീസ് ബിഷപ്പുമാർ പറഞ്ഞു.

ലോകത്ത് ആദ്യമായി അണുബോംബ് വർഷിക്കപ്പെട്ട രാജ്യമാണ് ജപ്പാന്‍. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ജപ്പാനിലെ ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി.1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ ഒന്നരലക്ഷത്തിനടുത്ത ആളുകളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »