News - 2025
മധ്യപ്രദേശിൽ ക്രൈസ്‌തവർക്കുനേരേ ക്രൂരമായ ആക്രമണം; മര്‍ദ്ദിച്ച് വിവസ്ത്രരാക്കി ക്ഷേത്രത്തില്‍ തൊഴാന്‍ നിർബന്ധിച്ചു
പ്രവാചകശബ്ദം 27-06-2025 - Friday
ഭോപ്പാല്‍: മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ നേപ നഗർ ഗ്രാമത്തിൽ ക്രൈസ്‌തവർക്കുനേരേ ക്രൂരമായ ആക്രമണം. വലതുപക്ഷ ഹിന്ദുത്വവാദികള്‍ ദളിത് ക്രൈസ്തവരെ മര്‍ദ്ദിച്ച് വിവസ്ത്രരാക്കി ക്ഷേത്രത്തില്‍ തൊഴാന്‍ നിർബന്ധിച്ചുവെന്നുവിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 22ന് രാത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു വിവരം പുറംലോകമറിയുന്നത്. തന്റെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം തന്നെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയും ആക്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക സുവിശേഷപ്രഘോഷകനായ ഗൊഖാരിയ സോളങ്കി വെളിപ്പെടുത്തി. നൂറ്റിഅന്‍പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
വീട്ടില്‍ അതിക്രമിച്ച് കയറി ക്രൈസ്തവരെ ക്രൂരമായി ആക്രമിച്ച ഹിന്ദുത്വവാദികളുടെ സംഘം അവരെ വിവസ്ത്രരാക്കി അധിക്ഷേപിക്കുകയും പൊതുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിച്ച് വിഗ്രഹത്തിനുമുന്നിൽ തൊഴാൻ നിർബന്ധിയ്ക്കുകയായിരിന്നു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിനും ജില്ല കളക്‌ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഗൊഖാരിയ സോളങ്കി പറഞ്ഞു. തങ്ങളെല്ലാം ക്രൈസ്‌തവരാണെന്നും പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദളിതര്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും ഇടയില്‍ പ്രവർത്തിക്കുന്നവർക്കെതിരെ, മതപരിവർത്തനം സംബന്ധിച്ച കെട്ടിച്ചമച്ച ആരോപണങ്ങൾ ആയുധമായി പലപ്പോഴും ഉപയോഗിക്കാറുണ്ടെന്ന് ക്രൈസ്തവ നേതാക്കൾ ആരോപിച്ചു. പോലീസ് ഇരകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, അക്രമികൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് ഗൊഖാരിയ പറഞ്ഞു. നീതി ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ, പ്രദേശത്തെ ക്രിസ്ത്യൻ സമൂഹം പ്രതിഷേധ പ്രകടനങ്ങളും നിയമ നടപടികളും സ്വീകരിക്കുമെന്ന് സോളങ്കി മുന്നറിയിപ്പ് നൽകി. മധ്യപ്രദേശിലെ 72 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 0.27 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
