News
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
പ്രവാചകശബ്ദം 28-06-2025 - Saturday
ഭുവനേശ്വർ: ഒഡീഷയില്‍ സേവനം ചെയ്തിരിന്ന ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട മുൻ ജുവനൈൽ കുറ്റവാളി ചെങ്കു ഹൻസ്ദ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഒഡീഷയിൽ മാധ്യമ പ്രവര്‍ത്തകനായ ദയാശങ്കർ മിശ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ക്രിസ്തുവിലുള്ള വിശ്വാസം തനിക്ക് ആന്തരിക സമാധാനവും രോഗശാന്തിയും നൽകിയതായി അദ്ദേഹം പറഞ്ഞു.
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ സമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ ഒന്‍പത് വർഷം ജുവനൈല്‍ ജയിലിൽ കഴിഞ്ഞ പ്രതിയാണ് ചെങ്കു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കാനുള്ള തന്റെ തീരുമാനം പുരോഹിതരുടെയോ ബാഹ്യ സമ്മർദ്ധത്താലോ മറ്റ് സ്വാധീനത്താലോ അല്ലായെന്നും മറിച്ച് വ്യക്തിപരമായ ദുഃഖത്തിൽ നിന്നും ആത്മപരിശോധനയിൽ നിന്നുമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒരു ക്രൈസ്തവ വിശ്വാസിയായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തടവിൽ കഴിഞ്ഞ സമയത്ത് ഒരു പുരോഹിതനും ചെങ്കുവിനെ ഉപദേശിച്ചില്ലെന്ന് കത്തോലിക്ക വൈദികനായ ഫാ. അജയ് കുമാർ സിംഗ് 'കാത്തലിക് കണക്റ്റി'നോട് വെളിപ്പെടുത്തി. ജയിൽ മോചിതനായ ശേഷം ചെങ്കു വളരെയധികം കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് തന്റെ ആദ്യ ഭാര്യയെയും സഹോദരിമാരെയും മറ്റ് കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. ഇതുമൂലം അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു.
സമാധാനത്തോടെ ജീവിക്കണമെങ്കിൽ അക്രമം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന ശക്തമായ ആന്തരിക വിളി ഒരു ദിവസം ചെങ്കുവിന് ഉള്ളില്‍ ഉണ്ടാകുകയായിരിന്നു. ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ട ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ക്രിസ്ത്യൻ സമൂഹത്തിലേക്ക് മടങ്ങാൻ അവനെ പ്രേരിപ്പിക്കുന്നതായിരിന്നു ഈ ഉള്‍വിളി. ആ ആന്തരിക ശബ്ദം ചെങ്കു ഹൻസ്ദയെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയായിരിന്നുവെന്നും ചെങ്കു ഒരു കത്തോലിക്കേതര വിഭാഗത്തിന്റെ ഭാഗമാണെന്നും ഫാ. അജയ് പറഞ്ഞു.
1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. മിഷ്ണറിമാരുടെ രക്തം പതിഞ്ഞ ഈ പ്രദേശത്ത് നിരവധി പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.
