Seasonal Reflections - 2025
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിമൂന്നാം ദിവസം | അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 13-07-2025 - Sunday
നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്‍ക്കുന്നു. (1 കോറി 4 : 12)
പതിമൂന്നാം ചുവട്: അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക
അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക എന്നത് ഈശോയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ആഹ്വാനങ്ങളിൽ ഒന്നാണ്. തെറ്റ് ചെയ്തവരോടുപോലും ക്ഷമിക്കുക അവരെ സ്നേഹിക്കുക അതു ക്രിസ്തീയതയുടെ മുഖമുദ്രയാണ്. ഈശോ തന്റെ പീഡാനുഭവ നിമിഷങ്ങളിൽ തന്നെ പരിഹസിക്കുകയും അടിക്കുകയും വ്യാജാരോപണങ്ങൾ ആരോപിക്കുകയും ചെയ്തവരെ നിശബ്ദതയാലും ക്ഷമയാലും സ്നേഹത്താലും കീഴ്പ്പെടുത്തി. കോപം കൊണ്ടോ പ്രതികാരം കൊണ്ടോ അല്ല ക്ഷമയോടും കരുണയോടും കൂടി അനീതി സഹിക്കുക അതാണ് ശിഷ്യതത്തിൻ്റെ ശ്രേഷ്ഠത.
അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക എന്നത് വിശുദ്ധ അൽഫോൻസാമ്മ ജീവിതത്തിലുടെ കാണിച്ചുതന്നു. അവൾ തെറ്റിദ്ധരിക്കപ്പെട്ടു, വിമർശിക്കപ്പെട്ടു, ചിലപ്പോൾ തെറ്റായി ആരോപിക്കപ്പെട്ടു എന്നാലും അവൾ ഒരിക്കലും തന്നെത്തന്നെ കഠിനമായി പ്രതിരോധിക്കുകയോ ആരെയുംപ്പറ്റി മോശമായി സംസാരിക്കുകയോ ചെയ്തില്ല. അതിനുപകരമായി അൽഫോൻസാമ്മ നിശബ്ദമായി തന്റെ വേദനകൾ ഈശോയ്ക്കു സമർപ്പിച്ചു. അവന്റെ കുരിശുമായി അവളുടെ കഷ്ടപ്പാടുകൾ സംയോജിപ്പിച്ചു. ആഴത്തിലുള്ള ആന്തരിക സമാധാനത്തിൽ നിന്നും ദൈവത്തിൻ്റെ കരുണയിലുള്ള വിശ്വാസത്തിൽ നിന്നുമാണ് അവളുടെ ശക്തി ഉണ്ടായത്. മറ്റുള്ളവരുടെ ദൃഷ്ടിയിൽ ശരിയായിരിക്കാൻ ശ്രമിക്കുന്നതിനുപകരം, ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായിരിക്കാൻ അവൾ എന്നും ശ്രദ്ധിച്ചിരുന്നു.
അവഹേളനത്തെ ക്ഷമയോടെ സഹിക്കുക എന്നത് ബലഹീനതയല്ല മറിച്ച് ആത്മീയ ശക്തിയാണെന്ന് അൽഫോൻസാമ്മ നമുക്ക് കാണിച്ചുതരുന്നു. അത് ഹൃദയത്തെ ശുദ്ധീകരിക്കുകയും ഈശോയുമായുള്ള നമ്മുടെ ഐക്യത്തെ ആഴപ്പെടുത്തുകയും സുവിശേഷത്തിന്റെ നിശബ്ദ സാക്ഷിയായി മാറ്റുകയും ചെയ്യുന്നു. വേഗത്തിൽ പ്രതികരിക്കാനും പ്രതികാരം ചെയ്യാനും വെമ്പൽകൊളളുന്ന ഒരു ലോകത്തിൽ, വിശുദ്ധ അൽഫോൻസാമ്മയുടെ ശാന്തതയും ക്ഷമിക്കുന്ന മനോഭാവവും ക്രിസ്തീയ സ്നേഹത്തിന്റെ ഒളിമങ്ങാത്ത ഒരു മാതൃകയായി ഇന്നും ശോഭിക്കുന്നു.
പ്രാർത്ഥന
ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ അപമാനങ്ങളെ ക്ഷമയോടെ സഹിച്ചുകൊണ്ട് ദൈവസ്നേഹത്തിൻ്റെ ഒളിമങ്ങാത്ത ശോഭ ലോകമെങ്ങും പ്രസരിപ്പിക്കുവാൻ ഞങ്ങളെ ഉപകരണങ്ങളാക്കണമേ. ആമ്മേൻ
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
