India - 2025
ക്രൈസ്തവ വിധവകൾക്കു ഭവന പുനരുദ്ധാരണത്തിന് സഹായം; സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം
പ്രവാചകശബ്ദം 24-08-2025 - Sunday
തിരുവനന്തപുരം: ക്രിസ്‌ത്യൻ, മുസ്‌ലിം, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ / വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വയർഫീറ്റ് കവിയരുത്. ബിപിഎൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്‌ക്കോ, അവരുടെ മക്കൾക്കോ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, ഏക വരുമാനദായക, പെൺകുട്ടികൾ മാത്രമുള്ള / മക്കളില്ലാത്ത അ പേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽനിന്നോ സമാന ഏജൻസികളിൽനിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2025-26 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിൻ്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ പകർപ്പ് എന്നിവ യോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്‌തീർണം തെളിയിക്കുന്നതി നും, മറ്റു വകുപ്പുകളിൽ നിന്നോ / സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവനനിർമാണത്തിനോ /പുനരുദ്ധാരണത്തിനോ ആനുകുല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽനിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റി ലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫോം https://minoritywelfare.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
