India - 2026
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് റാലി നടത്തി
പ്രവാചകശബ്ദം 18-02-2026 - Wednesday
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആയിരം ദിവസം തികഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതു ഗുരുതര വീഴ്‌ചയാണെന്നും റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ദളിത് ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്‌തവ സമൂഹത്തിന് അർഹമായ നീതി നടപ്പിലാക്കണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ നിയമനിർമാണം നടത്തുകയും ദളിത് ക്രൈസ്‌തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്‌ത നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നും അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്‌തവർക്കും നൽകണമെന്നും കെസിസി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽഎംഎസ് കോമ്പൌണ്ടിൽ നിന്നും ആരംഭിച്ച ക്രൈസ്‌തവ മഹാറാലി സെക്രട്ടേറിയറ്റ് പടിക്കൽ സമ്മേളനത്തോടെ അവസാനിച്ചു. സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് റവ. ജോസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.
കെസിസി വൈസ് പ്രസിഡൻ്റ് ഷിബി പീറ്റർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്‌ണ, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്, ലെഫ്. കേണൽ സജു ഡാനിയേൽ, എൻസിസിഐ ദളി ത് ഡെസ്ക് സെക്രട്ടറി റവ. ചാൾസ് സുന്ദർരാജ്, റവ. ഡോ. ക്രിസ്റ്റൽ ജയരാജ്, കെസിസി ജില്ലാ പ്രസിഡൻ്റ് റവ. എ.ആ ൪. നോബിൾ, സെക്രട്ടറി റവ.ഡോ. എൽ.ടി. പവിത്ര സിംഗ്, റവ. സനൽരാജ്, ഷാജിമോൻ എസ്. കൈതക്കുഴി, മേജർ ടി.ഇ. സ്റ്റീഫൻസൺ, ഫാ. ഏബ്രഹാം കാഞ്ഞിക്കൽ കോറെപ്പിസ്‌കോപ്പ, അശ്വിൻ ഇ. ഹാംലറ്റ് എന്നിവർ പ്രസംഗിച്ചു.

















