News - 2026
സമാധാനത്തിനായി മാർച്ച് 28ന് വിശുദ്ധ നാട്ടില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കേറ്റ്
പ്രവാചകശബ്ദം 24-03-2026 - Tuesday
ജെറുസലേം: മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട് വിവിധ ഭീഷണികള്‍ നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് സമാധാനത്തിനായി മാർച്ച് 28ന് ജപമാല പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കേറ്റിന്റെ ആഹ്വാനം. പ്രാർത്ഥനയ്ക്കുള്ള ഒരു പ്രത്യേക സമയമാണിതെന്നും ഒരു കുടുംബമെന്ന നിലയിലും നമ്മുടെ സമൂഹങ്ങളിലും പ്രാർത്ഥനയുടെ നിമിഷങ്ങളിലൂടെ ഈ പരിമിതികൾ നികത്താൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല പറഞ്ഞു.
നമ്മൾ സമാധാനം ആഗ്രഹിക്കുകയാണ്. എല്ലാറ്റിനുമുപരി നമ്മുടെ അസ്വസ്ഥമായ ഹൃദയങ്ങൾക്ക് പ്രാർത്ഥനയ്ക്ക് മാത്രമേ ഉത്തരം നൽകാൻ കഴിയൂവെന്നും അടുത്ത ശനിയാഴ്ച, മാർച്ച് 28ന് സമാധാനത്തിനായുള്ള ജപമാല ചൊല്ലാൻ ക്ഷണിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും അടയാളം ആഘോഷിക്കുന്ന ഈസ്റ്റര്‍, ഒരു ഇരുട്ടും യുദ്ധവും അവസാന വാക്കല്ലായെന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണെന്ന് കർദ്ദിനാൾ കൂട്ടിച്ചേര്‍ത്തു.
അതേസമയം വിശുദ്ധ നാട്ടിലെ വിശുദ്ധവാര ആഘോഷം റദ്ദാക്കിയതിന് തുല്യമായ സാഹചര്യമാണുള്ളത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയിൽ നിന്ന് ജെറുസലേമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ പ്രദിക്ഷണം ഒഴിവാക്കുകയാണെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ഇന്നലെ വ്യക്തമാക്കിയിരിന്നു. വിശുദ്ധ വാരാഘോഷങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ നൽകുന്നത് ഇപ്പോള്‍ അസാധ്യമായ കാര്യമാണെന്നാണ് കർദ്ദിനാൾ പിസബല്ലയുടെ പ്രതികരണം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















