News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24
പ്രവാചകശബ്ദം 23-05-2026 - Saturday
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ജറുസലെമിലേക്കുള്ള പ്രവേശനം, അത്തിമരത്തെ ശപിക്കുന്നു എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, രക്തസാക്ഷിയായ ജസ്റ്റിന്‍, വിശുദ്ധ ബീഡ്, വിശുദ്ധ അപ്രേം, വിശുദ്ധ ആഗസ്തീനോസ്, മെത്തോഡിയസ്, വിശുദ്ധ ജറോം, പോയിറ്റിയേഴ്‌സിലെ ഹിലരി, മഹാനായ ഗ്രിഗറി, ജറുസലെമിലെ വിശുദ്ധ സിറിള്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: ജറുസലെമിലേക്കുള്ള പ്രവേശനം- വിശുദ്ധ മര്‍ക്കോസ് 11:1-11
1 അവര്‍ ജറുസലെമിനെ സമീപിക്കുകയായിരുന്നു. ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിന്‍. 2 അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍. 3 നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്; ഉടനെ തിരിച്ചയയ്ക്കുന്നതാണ് എന്നു പറയുക.
4 അവര്‍ പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍ 5 അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്? 6 ഈശോ പറഞ്ഞതുപോലെ ശിഷ്യന്‍മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു. 7 അവര്‍ കഴുതക്കുട്ടിയെ ഈശോയുടെ അടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു. 8 വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവര്‍ വയലില്‍നിന്ന് പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി. 9 അവന്റെ മുമ്പിലും പിമ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു:ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! 10 നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന! 11 അവന്‍ ജറുസലെമില്‍ പ്രവേശിച്ച് ദേവാലയത്തിനുള്ളിലേക്കു പോയി; ചുറ്റുംനോക്കി എല്ലാം കണ്ടശേഷം, നേരംവൈകിയിരുന്നതിനാല്‍, പന്ത്രണ്ടുപേരോടുംകൂടെ ബഥാനിയായിലേക്കു പോയി.
***************************************************************
➤ ഒരിജന്‍:
കഴുതയെ കെട്ടിയിരുന്നത് പേരി ല്ലാത്ത ഒരു ഗ്രാമത്തിലായിരുന്നു. സ്വര്‍ഗവുമായി താരതമ്യം ചെയ്യുമ്പോള്‍ മുഴുവന്‍ ലോകവും ഒരു ഗ്രാമം മാത്രമാണ് (Commentary on John 18).
ആരും അതിന്‍മേല്‍ ഇരുന്നിട്ടില്ല
ഈശോയുടെ ആഗമനത്തിനു മുമ്പ് ഒരിക്കലും ദൈവവചനം ശ്രവിക്കാത്തവരും പിന്നീട് വിശ്വാസത്തിലേക്ക് വരാനിരിക്കുന്നവരു മാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത് (Commentary on John 18).
കഴുതയെ കെട്ടഴിക്കുന്നു
കെട്ടിയിരിക്കുന്ന കഴുത പരിഛേദി തരിലെ വിശ്വാസികളെ സൂചിപ്പിക്കുന്നുവെന്നു ചിലര്‍ പറയാറുണ്ട്. വചന പ്രബോധനം നല്കിയ വരിലൂടെ അവര്‍ നിരവധി ബന്ധനങ്ങളില്‍നിന്നു മോചിതരായി (നടപടി 10,45) (Commentary on John 18).
➤ രക്തസാക്ഷിയായ ജസ്റ്റിന്‍:
അവന്‍ ഒരു കഴുതയുടെ, കഴുതക്കുട്ടിയുടെ, പുറത്തിരുന്ന് ജറുസലേമിലേക്കു പ്രവേശിക്കുമെന്ന് പ്രവാചക ന്മാര്‍ മുന്‍കൂട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട് (സഖ 9,9) (First Apology 35).
➤ വിശുദ്ധ ബീഡ്:
സീയോന്‍ പുത്രിയോടു പറയുക: ''ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്ത് നിന്റെ പക്കലേക്കു വരുന്നു'' (സഖ 9,9; ഏശ 62,11; മത്താ 21,5). സീയോന്‍പുത്രി വിശ്വാസികളുടെ സഭയാണ്. സ്വര്‍ഗീയ ജറുസലേമിന്റെ പ്രതിരൂപവും നാമെല്ലാ വരുടെയും അമ്മയുമാണ് അവള്‍. അവിടെ അന്നുകൂടിയിരുന്ന ഇസ്രായേല്‍ ജനത്തിന്റെ നല്ലൊരു പങ്കും സഭയായിത്തീര്‍ന്നു (യോഹ 11,45). അവരുടെ രാജാവ് ശാന്തനും വിനയാന്വിതനു മാണ്. എന്തെന്നാല്‍, ശക്തര്‍ക്ക് ഭൗമികരാജ്യം നല്കാനല്ല ശാന്തരായവര്‍ക്ക് സ്വര്‍ഗരാജ്യം നല്കാനാണ് ദൈവമിഷ്ടപ്പെട്ടത് (Homilies on the Gospels 2.3).
➤ വിശുദ്ധ അപ്രേം:
''കഴുതയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരിക'' (മത്താ 21,2; മര്‍ക്കോ 11,2). ബേത്‌ലെഹെമിലെ കാലിത്തൊഴുത്തിലാരംഭി ക്കുകയും ജറുസലെമില്‍ കഴുതപ്പുറത്ത് അവ സാനിക്കുകയും ചെയ്ത സംഭവങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടായി (Commentary on Tatian's Diatessaron).
➤ രക്തസാക്ഷിയായ ജസ്റ്റിന്‍:
അവന്‍ ''കഴുതകുട്ടിയെ മുന്തിരിവള്ളിയില്‍ കെട്ടും. വസ്ത്രം മുന്തിരിനീരില്‍ കഴുകും'', എന്ന പ്രവചനം മിശിഹായ്ക്കു സംഭവിക്കാനിരിക്കുന്നവയുടെ സൂചനയാണ്. എന്തെന്നാല്‍, ഒരു ഗ്രാമത്തിന്റെ കവാടത്തില്‍ മുന്തിരിവള്ളിയോടു ചേര്‍ത്ത് ഒരു കഴുതക്കുട്ടിയെ കെട്ടിയിരുന്നു. അതിനെ അഴിച്ചു കൊണ്ടുവരാന്‍ അവന്‍ കല്പിക്കുകയും അങ്ങനെ ചെയ്തപ്പോള്‍ അതിന്മേല്‍ കയറിയിരുന്ന് ജറുസലേമിലേക്ക് പ്രവേശിക്കുകയും ചെയ്തു. നിങ്ങള്‍ (റോമാക്കാര്‍) പിന്നീട് തകര്‍ത്തുകളഞ്ഞ ഗംഭീര ദൈവാലയം അവിടെ സ്ഥിതിചെയ്തി രുന്നു. പ്രവചനത്തിന്റെ ബാക്കിഭാഗം പൂര്‍ത്തി യാകാന്‍ വേണ്ടി അവന്‍ ക്രൂശിക്കപ്പെട്ടു. ''തന്റെ വസ്ത്രം മുന്തിരിച്ചാറില്‍ കഴുകും'' എന്ന വചനം അവന്‍ കടന്നുപോകേണ്ടിയിരുന്ന പീഡാനുഭവ ത്തെ കുറിക്കുന്നു. തന്റെ രക്തംവഴി തന്നില്‍ വിശ്വസിക്കുന്നവരെ അവന്‍ വിശുദ്ധീകരിക്കേണ്ടി യിരുന്നു (ഹെബ്രാ 9,14-18) (First Apology 31).
➤ വിശുദ്ധ ആഗസ്തീനോസ്:
''അവന്റെ ശിഷ്യന്മാര്‍ ആദ്യം ഇത് ഗ്രഹിച്ചില്ല. എന്നാല്‍, അവന്‍ മഹത്ത്വ പ്പെട്ടതിനുശേഷം അവനെക്കുറിച്ച് ഇതെഴുത പ്പെട്ടിരിക്കുന്നുവെന്നും അതുപോലെ അവനു സംഭവിച്ചുവെന്നും അവര്‍ മനസിലാക്കി'' (യോഹ 12,16). അതായത്, ഈശോ ഉയിര്‍പ്പിന്റെ ശക്തി വെളിപ്പെടുത്തിയതിനുശേഷം അവര്‍ ഗ്രഹിച്ചു. ചുരുക്കത്തില്‍, തിരുലിഖിതങ്ങളുടെ ഉള്ളടക്കത്തെ കര്‍ത്താവിന്റെ പീഡാനുഭവത്തോടും അതിനു മുമ്പു സംഭവിച്ചവയോടും തുലനം ചെയ്തു നോക്കിയപ്പോള്‍ അവയെല്ലാം തിരുലിഖിതങ്ങളി ലുള്ളവയാണെന്ന് അവര്‍ മനസിലാക്കി. പ്രവചന ങ്ങള്‍ക്കനുസരിച്ചാണ് ഈശോ കഴുതക്കുട്ടിയുടെ പുറത്തിരുന്ന് നഗരത്തിലേക്കു പ്രവേശിച്ചതെന്നും അവര്‍ ഗ്രഹിച്ചു (Tractates on John 51,6).
എളിമയുടെ ആള്‍രൂപം
''തന്നെത്തന്നെ താഴ്ത്തു കയും കുരിശുമരണത്തോളം കീഴ്‌വഴങ്ങുകയും ചെയ്ത മിശിഹായാണ് എളിമയുടെ നാഥന്‍ (ഫിലി 2,8). അവന്‍ എളിമ നമ്മെ പഠിപ്പിക്കു മ്പോഴും ദൈവത്വം നഷ്ടപ്പെടുന്നില്ല. യുഗങ്ങളുടെ രാജാവിന് മനുഷ്യരുടെ രാജാവാകേണ്ട കാര്യ മുണ്ടായിരുന്നില്ല. നികുതി ഈടാക്കുന്നതും സൈന്യബലം കൂട്ടുന്നതും ശത്രുസൈന്യത്തെ നാമാവശേഷമാക്കുന്നതുമായ ഒരു ഇസ്രായേല്‍ രാജാവായിരുന്നില്ല മിശിഹാ.
മറിച്ച് മനസുകളില്‍ ഭരണം നടത്തുകയും നിത്യതയ്ക്കുവേണ്ടിയുള്ള നിര്‍ദേശം നല്‍കുകയും വിശ്വസിക്കുകയും പ്രത്യാശിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വരെ സ്വര്‍ഗരാജ്യത്തിലേക്കു നയിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ രാജാവാണ് അവിടുന്ന്. ദൈവപുത്രനും പിതാവിനോടു തുല്യനും എല്ലാ സൃഷ്ടികള്‍ക്കും കാരണവചനവുമായ അവിടുന്ന് ഇസ്രായേലിന്റെ ഭൗമിക രാജാവായാല്‍ അത് ഉന്നമനമല്ല, അധഃപതനമാണ്. അതു ശക്തിയി ലുള്ള വര്‍ധനവല്ല, സഹതപിക്കേണ്ട അവസ്ഥ യാണ് (Tractates on John 51,3-4).
ഹോസാന എന്നതിന്റെ അര്‍ത്ഥം
''ഹോസാന'' എന്നത് യാചനയുടെ ഒരു പദമാണെന്നാണ് ഹീബ്രുഭാഷ യില്‍ പരിജ്ഞാനമുള്ളവര്‍ പറയുന്നത്. എങ്കിലും അത് ആശയപ്രകടനമെന്നതിനെക്കാള്‍ വികാ രത്തെ ദ്യോതിപ്പിക്കുന്ന ഒരു പദംകൂടിയാണ്. ലത്തീന്‍ഭാഷയില്‍ വികാരപ്രകടനത്തിനു സഹാ യിക്കുന്ന വ്യാക്ഷേപക ശബ്ദങ്ങള്‍ ഉണ്ടല്ലോ. ദുഃഖം വരുമ്പോള്‍, അയ്യോ, ശ്ശെ, സന്തോഷത്തെ സൂചിപ്പിക്കാന്‍ ആഹാ (vah), വിസ്മയത്തെ കുറിക്കാന്‍ ഓ എന്തൊരു ... (oh, what a great thing) എന്നൊക്കെ ഉപയോഗിക്കാറുണ്ടല്ലോ. ഇവിടെ 'ഓ' എന്നത് വിസ്മയിക്കുന്ന മനുഷ്യന്റെ വികാരത്തെ സൂചിപ്പിക്കുന്നു (ഹോസാന എന്നതില്‍ വികാര പ്രകടനം കൂടിയുണ്ട്) (Tractates On John 51,2).
➤ മെത്തോഡിയസ്:
അവന്റെ മുമ്പില്‍ നമുക്കു വസ്ത്രങ്ങളല്ല, ഹൃദയങ്ങള്‍ വിരിക്കാം (സങ്കീ 62,8) (Oration on the Psalms 1).
➤ വിശുദ്ധ ജറോം:
മറ്റുചിലര്‍ മരച്ചില്ലകള്‍ മുറിച്ച് വഴികളില്‍ നിരത്തി. ഒലിവുമലയിലെ ഫലം ചൂടിയ മരങ്ങളില്‍നിന്നു ചില്ലകള്‍ മുറിച്ച് വഴികളില്‍ നിരത്തി. പാപത്തെ കീഴടക്കിയ മിശിഹായ്ക്ക് നേരെ വിശ്വാസികളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാന്‍ കഴിയത്തക്കവിധം വളഞ്ഞ വഴികളെ നേരെയാക്കാനും പരുപരുത്ത പാതകളെ മൃദുവാക്കാനുമാണ് അവരിതു ചെയ്തത്.
കരങ്ങ ളാലാവുന്നത് ചെയ്തതിനുശേഷം അധരങ്ങളാ ലുള്ള ആദരവ് അവരര്‍പ്പിച്ചു. അവന്റെ മുമ്പിലും പിമ്പിലും നടന്ന്, ഒതുക്കത്തിലും മൂകതയിലുമല്ല, മറിച്ച് സര്‍വ്വ ശക്തിയോടെയും അവര്‍ ഏറ്റുപറ ഞ്ഞു: ''ദാവീദിന്റെ പുത്രന് ഹോസാന. കര്‍ത്താ വിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാകുന്നു'' (Homilies 94).
ഹോസാന
രക്ഷകന്‍ ജറുസലേമിലേക്കു പ്രവേശിച്ചപ്പോള്‍ ബാലകര്‍ തങ്ങളുടെ കൈകളിലെ മരച്ചില്ലകള്‍ ഉയര്‍ത്തിവീശി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: ''ഹോസാന'' നൂറ്റിപ്പതി നേഴാം സങ്കീര്‍ത്തനത്തില്‍നിന്നു കടംകൊണ്ട വാക്യഭാഗമാണ് അവരുപയോഗിച്ചത് (സങ്കീ 118,25-26/117,25). കൂടാതെ ''കര്‍ത്താവേ, രക്ഷ നല്‍കിയാലും'' എന്നതിന്റെ ഹീബ്രുപദമാണ് ഹോസാന (Homilies 94).
♦️ വചനഭാഗം: അത്തിമരത്തെ ശപിക്കുന്നു- വിശുദ്ധ മര്‍ക്കോസ് 11,12-14 (മത്താ 21,18-19)
12 അടുത്ത ദിവസം അവര്‍ ബഥാനിയായില്‍നിന്നു വരുമ്പോള്‍ അവനു വിശക്കുന്നുണ്ടായിരുന്നു. 13 അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു. 14 അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍നിന്നു പഴം തിന്നാതിരിക്കട്ടെ! അവന്റെ ശിഷ്യന്‍മാര്‍ ഇതുകേട്ടു.
***************************************************************
➤ വിശുദ്ധ ആഗസ്തീനോസ്:
യഥാര്‍ത്ഥത്തില്‍ ആദ്യ ദിവസം സംഭവിച്ച ഒരു കാര്യം വിവരിക്കാന്‍ വിട്ടുപോയ മര്‍ക്കോസ് അതു രണ്ടാം ദിവസം സംഭവിച്ചതായി രേഖപ്പെടുത്തുന്നു. ദൈവാല യത്തില്‍നിന്നു കച്ചവടക്കാരെ പുറത്താക്കിയ താണ് ആ സംഭവം. മത്തായിയാകട്ടെ രണ്ടാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അങ്ങനെതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ബഥാനിയാ യില്‍ നിന്നു പ്രഭാതത്തില്‍ നഗരത്തിലേക്കു തിരിച്ചുവരുമ്പോള്‍ അത്തിമരത്തെ ശപിച്ച സംഭവം. എന്നാല്‍ മര്‍ക്കോസ് ഉള്‍ച്ചേര്‍ത്ത ചില കാര്യങ്ങള്‍ മത്തായി വിട്ടുകളഞ്ഞിരിക്കുന്നു, ഈശോ നഗരത്തിലേക്കു വരുന്നതും അവിടം വിട്ടുപോകുന്നതും പ്രഭാതത്തില്‍ തിരികെ വരുന്ന ശിഷ്യന്മാര്‍ ഉണങ്ങിയ അത്തിമരം കണ്ട് വിസ്മയി ക്കുന്നതുമാണ് അവ. യഥാര്‍ത്ഥത്തില്‍ മൂന്നാം ദിവസം സംഭവിച്ച കാര്യമാണ് മത്തായി രണ്ടാം ദിവസം തന്നെ സംഭവിച്ചതായി രേഖപ്പെടുത്തു ന്നത്. ശിഷ്യര്‍ വിസ്മയിച്ച സംഭവമാണ് അത് (മത്താ 21,12-22; മര്‍ക്കോ 11,12-25) (Harmony of the Gospels 68.132).
മിശിഹായുടെ വിശപ്പ്
മിശിഹാ തനിക്കു ഭക്ഷണമാസ്വദിക്കാന്‍ വേണ്ടിയാണോ അത്തിമര ത്തില്‍ നിന്നു ഫലം തേടിയത്? കിട്ടിയിരുന്നെങ്കില്‍ അവനതു ഭക്ഷിക്കുമായിരുന്നോ? സമരിയാക്കാരി യോട് ''എനിക്കു കുടിക്കാന്‍ തരിക എന്നു പറഞ്ഞപ്പോള്‍ അവിടുന്ന് വെള്ളം കുടിക്കാന്‍ ആഗ്രഹിച്ചിരുന്നോ (യോഹ 4,7). കുരിശില്‍ കിടന്നു കൊണ്ട് ''എനിക്കു ദാഹിക്കുന്നു'' എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഭൗതിക ദാഹത്തെയാണോ സൂചിപ്പിച്ചത്? നമ്മുടെ പുണ്യപ്രവൃത്തികള്‍ക്കു വേണ്ടിയാണ് ദൈവം വിശക്കുന്നത്. നമ്മുടെ വിശ്വസ്ത പ്രതി കരണത്തിനുവേണ്ടിയാണ് ഈശോ ദാഹിക്കു ന്നത് (On the Psalms 35,15).
കാലത്തെ തിരിച്ചറിയുക
കര്‍ത്താവിന്റെ അത്ഭു തങ്ങള്‍ കണ്ടവരില്‍ ചിലര്‍ അവയുടെ അര്‍ത്ഥമോ അവ നല്‍കുന്ന പ്രത്യേക സന്ദേശങ്ങളോ മനസി ലാക്കിയില്ല. അവര്‍ അത്ഭുതങ്ങളെക്കുറിച്ചു വിസ്മയിച്ചു എന്നുമാത്രം. മറ്റുചിലര്‍ വിസ്മയ ത്തോടൊപ്പം അതിനെക്കുറിച്ച് ചില കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്തിരുന്നു. വചനത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കു ന്നവര്‍ അത്ഭുതത്തെ അത്ഭുതമായി മാത്രം കാണുന്നു. ഇത്തരക്കാര്‍ ഏതു കര്‍ഷകനും മനസിലാക്കാന്‍ കഴിയുന്ന ഋതുഭേദത്തെക്കുറിച്ച് ഈശോയ്ക്കറിയാമായിരുന്നുവെന്ന് പറയുന്നു. അത്തിപ്പഴങ്ങളുണ്ടാകുന്ന കാലമല്ലായിരുന്നിട്ടും വിശന്നപ്പോള്‍ അവന്‍ അത്തിമരത്തില്‍ നിന്നു ഫലമന്വേഷിച്ചു. അത്തിമരത്തെ സൃഷ്ടിച്ചവനായ ദൈവം അത് അത്തിപ്പഴങ്ങളുടെ കാലമല്ലെന്ന് തീര്‍ച്ചയായും അറിഞ്ഞിരുന്നു.
അത്തിമരത്തില്‍ പഴങ്ങളില്ലായിരുന്നെങ്കിലും അത് ഇലകളാല്‍ നിറഞ്ഞിരുന്നുവെന്ന് കര്‍ത്താവ് കണ്ടു. അപ്പോ ഴാണ് കര്‍ത്താവ് അതിനെ ശപിച്ചതും അത് ഉണങ്ങിപ്പോയതും. അത്തിമരത്തെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍, ഫലം പുറപ്പെടു വിക്കേണ്ടെന്ന് സ്വന്തം ഹിതപ്രകാരം തീരുമാനി ക്കുന്ന മനുഷ്യന്റെ കാര്യത്തില്‍ അത് അങ്ങനെ യല്ല. ഇവിടെ കണക്കുകൊടുക്കാന്‍ കടപ്പെട്ടവര്‍ നിയമത്തില്‍നിന്നു പ്രയോജനം സ്വീകരിച്ചവ രാണ്. അവര്‍ ഫലം പുറപ്പെടുത്തേണ്ടതായി രുന്നു; എന്നാല്‍ ചെയ്തില്ല. അവര്‍ ഇലകളാല്‍ (നിയമത്താല്‍) മൂടപ്പെട്ടിരുന്നു; എന്നാല്‍ ഫലങ്ങള്‍ (കരുണയുടെ പ്രവൃത്തികള്‍) പുറപ്പെടുവിച്ചില്ല. (Sermons on the New Testament Lessons 48.3).
➤ പോയിറ്റിയേഴ്‌സിലെ ഹിലരി:
ഈശോയുടെ കണ്ണീരിനെയും (യോഹ 11,35) വിശപ്പി നെയും (മര്‍ക്കോ 11,12) ദാഹത്തെയും (യോഹ 19,28) കുറിച്ചു ചിന്തിക്കുമ്പോള്‍, വിലപിച്ചവന്‍ തന്നെ ലാസറിനെപ്രതി ആനന്ദിച്ചുവെന്നത് മറക്കരുത്. ദാഹിച്ചവന്‍ തന്നെ ജീവജലത്തിന്റെ അരുവികള്‍ ഒഴുക്കി (യോഹ 4,10). വിശന്നവന്‍ തന്റെ വിശപ്പിനെ ശമിപ്പിക്കാത്ത അത്തിമരത്തെ ഉണക്കിക്കളഞ്ഞു. പച്ചമരത്തെ ഒരു വാക്കിനാല്‍ ഉണക്കിയവന്‍ വിശപ്പിനധീനനാവുമോ? വചനം മാംസമായി എന്നതാണ് അവന്റെ വിശപ്പിന്റെയും ദാഹത്തിന്റെയും കണ്ണീരിന്റെയും പൊരുള്‍. അവന്റെ മനുഷ്യസ്വഭാവം നമ്മുടെ ബലഹീനത യോട് താദാത്മ്യം പ്രാപിച്ചു.
ഇക്കാര്യങ്ങള്‍ അനു ഭവിച്ചുവെങ്കിലും അവന്റെ മഹത്ത്വം പൂര്‍ണമായും മാറ്റിവച്ചില്ല. അവന്‍ കരഞ്ഞതു തനിക്കുവേണ്ടി യല്ല. അവന്റെ ദാഹം ജലത്തിനോ വിശപ്പ് ഭക്ഷണ ത്തിനോ വേണ്ടി മാത്രമായിരുന്നില്ല. തന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍വേണ്ടി മാത്രമായിരു ന്നില്ല അവന്‍ വിശക്കുകയും ദാഹിക്കുകയും കര യുകയും ചെയ്തത്. തന്റെ വിനീതമായ മനുഷ്യാ വതാരത്തില്‍ തന്റെ ശരീരത്തിന്റെ യാഥാര്‍ത്ഥ്യം വിശപ്പിലൂടെയും മനുഷ്യപ്രകൃതിയുടെ മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും വെളിപ്പെടുത്തുകയാ യിരുന്നു അവന്‍. അവന്‍ ഭക്ഷണപാനീയങ്ങള്‍ സ്വീകരിച്ചത് ഗത്യന്തരമില്ലായ്കയാല്‍ ചെയ്ത വിട്ടുവീഴ്ച എന്ന നിലയിലല്ല. മനുഷ്യപ്രകൃതി യില്‍ സമ്പൂര്‍ണമായി പങ്കുചേരുന്നതിന്റെ ഭാഗ മായിട്ടായിരുന്നു (On the Trinity 10,24).
➤ വിശുദ്ധ അപ്രേം:
അത്തിമരത്തില്‍ ധാരാളം ജലാംശം ഉള്ളതുകൊണ്ട് അതു മുറിച്ചുവിട്ടാല്‍ ഉണങ്ങണമെങ്കില്‍ പല മാസങ്ങളെടുക്കും. അതു കൊണ്ട് തന്റെ ശക്തിയുടെ വ്യാപ്തി വെളിപ്പെടു ത്താന്‍ ഇവിടെ അത്തിമരത്തെത്തന്നെ തെരഞ്ഞെ ടുക്കുന്നു. മറ്റു മരങ്ങളെക്കാള്‍ വളരെ മുമ്പേതന്നെ അത്തിമരം ഇളതാകുകയും ഈര്‍പ്പ മുള്ളതാകു കയും ചെയ്യും. അതുകൊണ്ടാണ് കര്‍ത്താവ് പറഞ്ഞത്: ''അത്തിമരത്തില്‍ നിന്ന് പഠിക്കുവിന്‍. അതിന്റെ ശാഖകള്‍ ഇളതാകുകയും തളിര്‍ക്കു കയും ചെയ്യാന്‍ തുടങ്ങുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചിരിക്കുന്നുവെന്ന് മനസിലാക്കുവിന്‍'' (മത്താ 24,32; മര്‍ക്കോ 13,28; ലൂക്കാ 21,30). അതിന്റെ ഈര്‍പ്പവും പെട്ടെന്നു തളിരിടുന്ന സ്വഭാവവും കര്‍ത്താവ് ഒരു പ്രതീകമായി ചൂണ്ടി ക്കാട്ടുകയായിരുന്നു (Commentary on Tatian's Diatessaron).
➤ മഹാനായ ഗ്രിഗറി:
കര്‍ത്താവ് തേടിയത് സിനഗോഗില്‍നിന്നുള്ള ഫലങ്ങളായിരുന്നു. അതില്‍ നിയമത്തിന്റെ ഇലകളുണ്ടായിരുന്നു. എന്നാല്‍ സത്പ്രവൃത്തികളുടെ ഫലങ്ങളില്ലായി രുന്നു. അത്തിമരത്തില്‍ ഫലങ്ങളില്ലായിരുന്നുവെ ന്നത് സര്‍വ്വത്തിന്റെയും സ്രഷ്ടാവിന് അജ്ഞാത മായിരുന്നില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായി രുന്നുവെന്നത് ആര്‍ക്കും പകല്‍പോലെ വ്യക്തമാ യിരുന്നു (Letter 39, To Eulogius).
ഫലങ്ങള്‍ തടയരുത്
ഈ അത്തിമരത്തിന്റെ ഉടമസ്ഥന്‍ നിയമത്തെ വിഗണിച്ചു. അവന്‍ അനാഥര്‍ക്കും വിധവകള്‍ക്കുംവേണ്ടി അതില്‍ പഴങ്ങള്‍ നിര്‍ത്താ ത്തതിനാല്‍ അവര്‍ ഇനിയൊരിക്കലും അതില്‍ നിന്ന് ഭക്ഷിക്കാതിരിക്കേണ്ടതിന് കര്‍ത്താവ് അതിനെ ശാസിക്കുകയും അതുണങ്ങിപ്പോവു കയും ചെയ്തു. കര്‍ത്താവിന്റെ ദൈവികശക്തിയെ ഇതു വെളിപ്പെടുത്തി. കണ്‍മുമ്പില്‍ സംഭവിച്ചതു കണ്ട് വരാനിരിക്കുന്നവയില്‍ അവര്‍ വിശ്വസിക്കുന്നതിനായിരുന്നു ഇത്.
(ജറുസലെം) നിയമത്തെ സ്വീകരിക്കാത്തതിനാല്‍ നിയമപ്രകാരമുള്ള ഫലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അവന്‍ അതിനെ ശപിച്ചു. സ്വീകാര്യമായ സമയത്ത് നിയമത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാതെ വഞ്ചനാപൂര്‍വം തടഞ്ഞവന്റെ പ്രതിരൂപമായിത്തീരേണ്ട അത്തിമര ത്തെ സമയമല്ലാത്തപ്പോള്‍ അവര്‍ സമീപിച്ചു (മര്‍ക്കോ 11,13). അത്തിപ്പഴങ്ങളുടെ കാലത്ത് അവന്‍ അതന്വേഷിച്ചു വന്നിരുന്നെങ്കില്‍ ഇസ്രാ യേലിനെക്കുറിച്ചുള്ള ഈ ആലങ്കാരികാര്‍ത്ഥം ആര്‍ക്കും വ്യക്തമാവുകയില്ലായിരുന്നു. അത്തി മരത്തെയല്ല ജറുസലെം നഗരത്തെയാണ് താന്‍ ശാസിക്കുന്നതെന്ന് അവന്‍ കാണിച്ചു. അവന്‍ അവളില്‍നിന്നു സ്‌നേഹം തേടി. എന്നാല്‍ അനുതാപത്തിന്റെ ഫലം അവള്‍ പുറപ്പെടുവിച്ചില്ല.
നല്ലവനും ശാന്തസ്വഭാവിയുമായ അവന്‍ എല്ലാ യിടത്തും ചെറിയവയിലൂടെ വന്‍കാര്യങ്ങളും അപൂര്‍ണമായവയിലൂടെ പൂര്‍ണമായവയും വെളി പ്പെടുത്തി. എന്നാല്‍, അത്തിമരത്തോടു മാത്രം ഉണങ്ങാന്‍ കല്പിച്ചു. അവന്‍ രോഗങ്ങള്‍ സുഖ പ്പെടുത്തി, വെള്ളം വീഞ്ഞാക്കി, അപ്പം വര്‍ധിപ്പിച്ചു, അവരുടെ കണ്ണുകള്‍ തുറന്നു, കുഷ്ഠരോഗികളെ ശുദ്ധരാക്കി, മരിച്ചവരെ ഉയിര്‍പ്പിച്ചു. എന്നാല്‍, ഈ അത്തിമരത്തെമാത്രം ഉണക്കിക്കളഞ്ഞു. അവന്റെ പീഡാസഹനത്തിന്റെ സമയം അടുത്തുവരികയാ യിരുന്നു. താന്‍ അശക്തനും ദുര്‍ബലനുമായതു കൊണ്ടാണ് ശത്രുക്കളാല്‍ പിടിക്കപ്പെട്ടതെന്ന് ആരും ധരിക്കരുതെന്ന് കരുതിയതിനാല്‍ അവന്‍ അത്തിമരത്തെ ഉണക്കിക്കളഞ്ഞു.
അങ്ങനെ അവന്റെ ശത്രുക്കള്‍ക്ക് അത് അത്ഭുതവും മിത്ര ങ്ങള്‍ക്ക് അടയാളവുമായി മാറി. ശിഷ്യന്മാര്‍ അവന്റെ തുടര്‍ന്നുവരുന്ന വാക്കുകളാല്‍ ശക്തി പ്പെടും. മറ്റുള്ളവര്‍ അവന്റെ ശക്തിയില്‍ വിസ്മയ ഭരിതരാകും. അവന്‍ എല്ലാം നന്നായി ചെയ്തിരു ന്നതിനാലും (മര്‍ക്കോ 7,37) അവന്റെ പീഡാനുഭവ ത്തിന്റെ സമയം അടുത്തിരുന്നതിനാലും അവന്‍ പിടിക്കപ്പെടുന്നത് ദുര്‍ബലനായതിനാലാണെന്ന് ചിന്തിക്കാന്‍ സാധ്യതയുണ്ടായിരുന്നു (വാസ്തവ ത്തില്‍, ചിലര്‍ അങ്ങനെ ചിന്തിക്കുകയും ചെയ്തു). അതിനാല്‍ ഒരു പച്ചമരത്തെ ഉടനടി ഉണക്കിക്കള ഞ്ഞുകൊണ്ട് തന്നെ ക്രൂശിക്കുന്നവരെ ഒറ്റവാ ക്കാല്‍ നശിപ്പിക്കാന്‍ പ്രാപ്തിയുള്ളവനാണ് താനെന്ന് അവന്‍ മുന്‍കൂട്ടി തെളിയിച്ചു(Commentary on Tatian's Diatessaron).
➤ ജറുസലെമിലെ വിശുദ്ധ സിറിള്‍:
ആദവും ഹവ്വയും പാപം ചെയ്തതിനുശേഷം അത്തിയിലകള്‍ കൊണ്ടാണ് സ്വയം മറച്ചതെന്ന് ഓര്‍ക്കുവിന്‍ (ഉത്പ 3,7). പതനത്തിനുശേഷമുള്ള അവരുടെ ആദ്യപ്രവൃത്തി അതായിരുന്നു. ഈശോ ഇവിടെ അത്തിവൃക്ഷത്തെ തന്റെ അത്ഭുതകരമായ അട യാളങ്ങളില്‍ അവസാനത്തേതാക്കുന്നു. അവന്‍ കുരിശിനോടടുത്തപ്പോള്‍ അത്തിമരത്തെ - പ്രതീകാത്മകമായി ഒരു അത്തിമരത്തെ - ശപിച്ചു: ''ആരും ഇനിയൊരിക്കലും നിന്നില്‍നിന്ന് പഴങ്ങള്‍ ഭക്ഷിക്കാതിരിക്കട്ടെ'' (മര്‍ക്കോ 11,14). ഇപ്രകാരം ആദത്തിന്റെയും ഹവ്വയുടെയുംമേല്‍ വീണ ശാപം നീക്കപ്പെട്ടു (Catechetical Lectures 13.18).
---------********* (....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23
⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ⧪⧪⧪⧪⧪


















