News

യുദ്ധഭീഷണി; പുരാതന ക്രൈസ്തവ നഗരമായ ടയറിലെ വിശ്വാസികള്‍ കടുത്ത ആശങ്കയില്‍

പ്രവാചകശബ്ദം 12-06-2026 - Friday

ബെയ്റൂട്ട്: ലെബനോനിലെ പുരാതന ക്രിസ്ത്യന്‍ നഗരമായ ടയറിൽ നിന്നു പലായനം ചെയ്യുവാന്‍ ജനങ്ങള്‍ക്ക് ഇസ്രായേലിന്റെ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശത്തെ ക്രൈസ്തവര്‍ കടുത്ത ആശങ്കയില്‍ കഴിയുന്നു. ഇതിനിടെ സമീപ പ്രദേശങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിലെ ചരിത്രപ്രസിദ്ധമായ ക്രൈസ്തവ പൈതൃക മേഖലയും സാധാരണ ജനങ്ങളുടെ ജീവനും ഗുരുതര ഭീഷണിയിലാണെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് മുന്നറിയിപ്പ് നൽകി.

നിലവിലെ യുദ്ധസാഹചര്യത്തെ തുടർന്ന് കൂടുതൽ ദുരിതവും നാശനഷ്ടവും ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു സംഘടനയുടെ പ്രസിഡന്‍റ് റെജീന ലിഞ്ച് ആവശ്യപ്പെട്ടു. നഗരത്തിലെ പുരാതന ക്രൈസ്തവ മേഖലയിൽ ഏതെങ്കിലും സൈനിക നടപടി നടന്നാൽ നിരപരാധികളായ കുടുംബങ്ങൾക്കു വലിയ അപകടമുണ്ടാകുമെന്നും, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ക്രൈസ്തവ സാന്നിധ്യത്തിന് പരിഹരിക്കാനാവാത്ത ആഘാതമാകുമെന്നു ടയറിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക മെത്രാപ്പോലീത്തയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജസ് ഇസ്കന്ദര്‍ പറഞ്ഞു.

ലെബനോനിലെ പുരാതന നഗരമായ ടയറിനും പരിസര പ്രദേശങ്ങൾക്കും ഇസ്രായേൽ കഴിഞ്ഞ ദിവസമാണ് ഒഴിപ്പിക്കൽ ഉത്തരവ് നല്‍കിയത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി മാരോണൈറ്റ് കാത്തലിക്, മെൽക്കൈറ്റ് ഗ്രീക്ക് കാത്തലിക് ചർച്ച്, ഗ്രീക്ക് ഓർത്തഡോക്സ് സഭകൾ എന്നിവയുടെ നേതാക്കൾ സംയുക്ത അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഇതിനിടെ, ഇസ്രായേൽ സൈന്യം ടയർ നഗരത്തിനും അതിലെ ക്രൈസ്തവ മേഖലയ്ക്കും ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. സമീപ പ്രദേശങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

മൂന്നു ദിവസം മുന്‍പ് ജൂൺ 9ന്, ഇസ്രായേൽ സൈന്യം ടയറിൽ നടത്തിയ ബോംബാക്രമണത്തില്‍ കുറഞ്ഞത് ഒന്‍പത് പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ക്രിസ്തീയ ചരിത്രത്തിലും ലെബനോന്റെ ആത്മീയ പൈതൃകത്തിലും ടയറിന് പ്രത്യേക സ്ഥാനമുണ്ട്. നൂറ്റാണ്ടുകളുടെ വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും സാക്ഷ്യ കേന്ദ്രമായാണ് ടയറിലെ പള്ളികളും ചരിത്രപരമായ നിര്‍മ്മിതികളും അറിയപ്പെടുന്നത്. 1984-ൽ മേഖലയെ ആഗോള ലോക പൈതൃക സ്ഥലമായി യുനെസ്കോ പ്രഖ്യാപിച്ചിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »