രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഒരു ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിതനായ ശേഷം അദ്ദേഹം റോമിലേക്ക് തിരികെ വന്നു.
സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ നോക്കി നടത്തുന്നതിനും കൂടാതെ റോമിലെ പുരാതനവും പ്രശസ്തവുമായ അപ്പിയൻ വീഥിയിലെ (Appian Way) സെമിത്തേരിയിലെ ഭൂഗർഭ കല്ലറകളിൽ രക്തസാക്ഷികളുടെ മൃതസംസ്കാരത്തിനു നേതൃത്വം നൽകുക തുടങ്ങിയ ജോലികൾ ഏൽപ്പിച്ചു. ഈ കല്ലറകൾ ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നാണറിയപ്പെടുന്നത്.
പതിനെട്ട് വർഷങ്ങൾക്ക് ശേഷം 217-ൽ വിശുദ്ധൻ, സെഫിറിനൂസ് പാപ്പാക്ക് ശേഷമുള്ള അടുത്ത മാർപാപ്പയായി സ്ഥാനമേറ്റു. അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപാടിൽ പാപ്പ എന്ന നിലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. 'ത്രിയേക ദൈവം' എന്ന സഭയുടെ വിശ്വാസത്തിനെതിരായി ഉയര്‍ന്നുവന്ന 'അഡോപ്ഷനിസം', 'മോഡലിസം' തുടങ്ങിയ പാഷണ്ഡതകള്‍ക്കെതിരെ പോരാടി, സഭയെയും വിശ്വാസത്തെയും കാത്തു സംരക്ഷിച്ചു.
വിശുദ്ധന്റെ ഇത്തരം പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവരുടെ പ്രേരണ നിമിത്തം അലക്സാണ്ടർ സെവേറൂസിന്റെ ഭരണകാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു.
നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങൾക്കു അദ്ദേഹം വിധേയനായി. വിശ്വാസത്തെ മുറുകെ പിടിച്ചതിന്റെ പേരില്‍ അതിക്രൂരമായ വിധത്തില്‍ പീഡിപ്പിക്കപ്പെട്ടു. അവസാനം വിശുദ്ധനെ ഒരു ജനലിലൂടെ തലകീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊലപ്പെടുത്തി. 223-ൽ ആണ് വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍ രക്തസാക്ഷിത്വം വരിച്ചത്.
ക്രിസ്തുവിനെ പ്രതി ധീരതയാര്‍ന്ന ജീവിതം നയിക്കുകയും ധീരമരണം പ്രാപിക്കുകയും ചെയ്ത ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥം യാചിച്ച് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
ഇതര വിശുദ്ധര്‍
1. ലിയോണ്‍സിലെ അങ്കദ്രേസിമാ
2. ആര്‍ച്ചെയിലെ ബര്‍ണാദ്
3. ജര്‍മ്മനിയിലെ ബുക്കാര്‍ഡ്
4. സെസരായില്‍ വച്ചു കൊല്ലപ്പെട്ട കാര്‍പോണിയൂസ്, എവരിസ്തൂസ്, പ്രീഷിയന്‍,
ഫൊര്‍ത്തുണാത്ത
5. ഉമ്പ്രിയായിലെ ഡോമിനിക്
6. റീംസു ബിഷപ്പായിരുന്ന ഡോണേഷ്യന്‍
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















